തദ്ദേശ തെരഞ്ഞെടുപ്പ്; യു.ഡി.എഫ് വിജയനാട്
text_fieldsകൽപറ്റ: തദ്ദേശ തെരഞ്ഞെടുപ്പിൽ വയനാട്ടിൽ എൽ.ഡി.എഫ് നിലംപരിശായി. ജില്ല പഞ്ചായത്തിലും നഗരസഭകളിലും േബ്ലാക്കുകളിലും വൻജയം നേടിയ യു.ഡി.എഫിന് തകർപ്പൻ ജയം. അതേസമയം, കൽപറ്റ നഗരസഭയിൽ ഭരണം പിടിച്ചെടുത്തുവെന്നത് മാത്രമായി ജില്ലയിലെ എൽ.ഡി.എഫിന്റെ ഏക ആശ്വാസം. ഭൂരിപക്ഷം വൻതോതിൽ ഉയർത്തിയാണ് ജില്ലാപഞ്ചായത്തിൽ യു.ഡി.എഫ് ഭരണത്തുടർച്ച നേടിയത്. 17ൽ രണ്ട് സീറ്റുകളിൽ മാത്രമാണ് എൽ.ഡി.എഫിന് മുന്നേറാനായത്. തിരുനെല്ലി, മീനങ്ങാടി ഒഴികെയുള്ള എല്ലാ ഡിവിഷനിലും യു.ഡി.എഫ് വെന്നിക്കൊടി പാറിച്ചു. നേരത്തേ നാല് ബ്ലോക്കിൽ രണ്ടുവീതം ഇരുമുന്നണിക്കുമായിരുന്നുവെങ്കിൽ നാലും ഇത്തവണ യു.ഡി.എഫിന്റെ കൈയിലായി. 23 പഞ്ചായത്തുകളിൽ 16 ഉം യു.ഡി.എഫ് നേടി.
ആറിടത്തുമാത്രം എൽ.ഡി.എഫ് ചുരുങ്ങി. മാനന്തവാടി, സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റികളിൽ യു.ഡി.എഫ് വ്യക്തമായ ഭൂരിപക്ഷം നേടിയപ്പോൾ, കൽപറ്റയിൽ എൽ.ഡി.എഫ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. മാനന്തവാടി മുനിസിപ്പാലിറ്റിയിൽ 37ൽ 21 സീറ്റ് യു.ഡി.എഫ് സ്വന്തമാക്കി. 14 ഇടത്ത് എൽ.ഡി.എഫ് ജയിച്ചപ്പോൾ രണ്ട് സീറ്റുകളിൽ സ്വതന്ത്ര സ്ഥാനാർഥികൾ ജയിച്ചു.
ബത്തേരിയിൽ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 19 സീറ്റുകളിലാണ് യു.ഡി.എഫ് ജയിച്ചത്. എൽ.ഡി.എഫ് 14ഉം ഒരുസീറ്റ് എൻ.ഡി.എയും സ്വന്തമാക്കി. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന കൽപറ്റ മുനിസിപ്പാലിറ്റിയിൽ കേവല ഭൂരിപക്ഷത്തിന് 16 സീറ്റ് വേണമെന്നിരിക്കെ 15 സീറ്റാണ് എൽ.ഡി.എഫിന് ലഭിച്ചത്. പാളയത്തിലെ പടമൂലമാണ് കൽപറ്റ നഗരസഭ യു.ഡി.എഫിന് നഷ്ടപ്പെട്ടത്. സുല്‍ത്താന്‍ ബത്തേരി നഗരസഭ കൈവിട്ട എൽ.ഡി.എഫിന് കൽപറ്റയിലെ വിജയം ഏറെ ആശ്വാസം പകരുന്നതായി. ചരിത്രത്തിലാദ്യമായി കൽപറ്റ നഗരസഭയില്‍ അക്കൗണ്ട് തുറന്ന ബി.ജെ.പി രണ്ട് സീറ്റുകളാണ് നേടിയത്. ജില്ലയിൽ വെങ്ങപ്പള്ളി പഞ്ചായത്തിലെ 11ാം വാർഡിൽ മാത്രം യു.ഡി.എഫ് പിന്തുണയോടെ മൽസരിച്ച വെൽഫെയർ പാർട്ടിയുടെ ഷർബീന ജയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

