ഒന്നാംഘട്ട പ്രചാരണത്തിന് ഇന്ന് സമാപനം; 1.32 കോടി വോട്ടർമാർ ബൂത്തിലേക്ക്
text_fieldsതിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ഒന്നാംഘട്ട പ്രചാരണത്തിന് ഞായറാഴ്ച കലാശക്കൊട്ടോടെ സമാപനം. വോട്ടെടുപ്പിനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലെന്ന് സംസ്ഥാനതെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. ചൊവ്വാഴ്ച വോട്ടെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ ഞായറാഴ്ച വൈകീട്ട് ആറുവരെയാണ് പരസ്യപ്രചാരണം.
രണ്ടാംഘട്ടത്തിൽ വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കുന്ന തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ചൊവ്വാഴ്ച വൈകീട്ടാണ് പരസ്യപ്രചാരണം അവസാനിക്കുക.
ഒന്നാംഘട്ടത്തിൽ 1,32,83,739 വോട്ടർമാരാണ് പോളിങ് ബൂത്തിലേക്ക് പോവുക. രണ്ടുഘട്ടങ്ങളിലായി 1199 തദ്ദേശസ്ഥാപനങ്ങളിലെ 23576 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതെങ്കിലും കണ്ണൂര്‍ ജില്ലയില്‍ 14 വാര്‍ഡുകളില്‍ വോട്ടെടുപ്പില്ല. 14 ഇടത്തും ഇടതുസ്ഥാനാര്‍ഥികള്‍ക്ക് എതിരില്ലാത്തതാണ് കാരണം. രണ്ടുഘട്ടങ്ങളിലുംകൂടി 75,633 പേരാണ് മത്സരരംഗത്തുള്ളത്.
സംസ്ഥാനത്താകെ ഇതുവരെ 2448 പ്രശ്‌നബാധിത ബൂത്തുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ എണ്ണം ഇനിയും ഉയരാം. സാധാരണ ബൂത്തുകളില്‍ വോട്ടെടുപ്പുദിവസം ഒരു പൊലീസ് ഉദ്യോഗസ്ഥനെ വിന്യസിക്കുകയാണെങ്കില്‍ പ്രശ്‌ന ബാധിത ബൂത്തുകളില്‍ പ്രശ്‌ന സാധ്യത എത്രത്തോളമുണ്ടാകാ മെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരിക്കും പൊലീസ് വിന്യാസം. അഞ്ചും ആറും ബൂത്തുകളിലെ നിരീക്ഷണത്തിനായി സര്‍വൈലന്‍സ് ടീമിനെയും നിയോഗിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

