മദ്യം @ ഐ.ടി പാർക്ക്; നിർദേശത്തിന് നിയമസഭ സബ്ജക്ട് കമ്മിറ്റി അംഗീകാരം
text_fieldsതിരുവനന്തപുരം: ഡ്രൈ ഡേ പിൻവലിക്കാനുള്ള നീക്കം സജീവമായി മുന്നോട്ടുപോകവെ നികുതി വർധന ലക്ഷ്യമിട്ട് ഐ.ടി പാർക്കുകളിലും മദ്യമൊഴുക്കാൻ നടപടികളുമായി സർക്കാർ മുന്നോട്ട്. പ്രതിപക്ഷ എതിര്‍പ്പ് അവഗണിച്ച് ഐ.ടി പാര്‍ക്കുകളില്‍ മദ്യശാല അനുവദിക്കാനുള്ള നിര്‍ദേശങ്ങള്‍ക്ക് നിയമസഭ സബ്ജക്ട് കമ്മിറ്റി അംഗീകാരം നൽകി. വളഞ്ഞവഴിക്ക് ഐ.ടി പാർക്കുകളിൽ മദ്യം വിൽക്കാൻ ബാറുടമകൾക്കും അവസരം കിട്ടുന്ന രീതിയിലാണ് ചട്ടഭേദഗതി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് ശേഷം തുടര്‍ നടപടിയുണ്ടാകും.
ഐ.ടി പാര്‍ക്കുകളില്‍ മദ്യ വിൽപനക്ക് ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്താണ് നയപരമായ തീരുമാനമെടുത്തത്. വിദേശ കമ്പനികളെ പ്രോത്സാഹിപ്പിക്കാനാണ് നീക്കമെന്നായിരുന്നു പ്രതിപക്ഷ ആരോപണം. എന്നാൽ, വിവാദങ്ങളിൽ കുലുങ്ങാതെ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോയി. രണ്ടാം പിണറായി സര്‍ക്കാറിന്റെ കാലത്ത് ചട്ടഭേദഗതി നിയമസഭയില്‍ അവതരിപ്പിച്ചു. ഇതിനാണ് ഇപ്പോള്‍ സബ്ജക്ട് കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചത്.
ലൈസൻസ് നൽകുന്നതിന് ചില പുതിയ നിർദേശങ്ങൾ കമ്മിറ്റി മുന്നോട്ടുവെച്ചിട്ടുണ്ട്. ഐ.ടി പാർക്കുകളിൽ മദ്യം വിതരണം ചെയ്യാൻ എഫ്.എൽ 4 സി എന്ന പേരിൽ പുതിയ ലൈസൻസാണ് നൽകുക. മദ്യവിൽപനയുടെ ചുമതല ഐ.ടി പാര്‍ക്ക് അധികൃതര്‍ക്ക് മാത്രം നല്‍കണമെന്നായിരുന്നു എക്സൈസ് കമീഷണറുടെ ആദ്യ ശിപാര്‍ശ. പാര്‍ക്കിന്റെ നടത്തിപ്പുകാരായ പ്രമോട്ടര്‍മാര്‍ക്കാണ് ലൈസന്‍സ് അനുവദിക്കുക. പ്രമോട്ടര്‍ക്ക് ആവശ്യമെങ്കില്‍ പരിചയമുള്ള പുറത്തുള്ളവര്‍ക്കും നല്‍കാമെന്നാണ് ഭേദഗതി.
ഇത് നിലവിലെ ബാര്‍ ലൈസന്‍സികളിലേക്ക് എത്തിച്ചേക്കുമെന്ന് കമ്മിറ്റിയിലെ പ്രതിപക്ഷ അംഗങ്ങളായ തിരുവഞ്ചൂർ രാധാകൃഷ്ണനും കെ. ബാബുവും ആരോപിച്ചു. ലൈസൻസ് ഫീസ് 20 ലക്ഷം ഈടാക്കാനാണ് ആലോചന. അപേക്ഷ വരുന്ന മുറക്ക് ലൈസൻസ് അനുവദിക്കാനാണ് തീരുമാനം. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ കള്ള് വില്‍ക്കാനും റസ്റ്ററന്റുകളില്‍ വൈന്‍ വില്ക്കാനുമൊക്കെ അനുമതി നല്കാന് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. മദ്യം ഒഴുക്കാനുള്ള നീക്കത്തിൽ വിയോജനക്കുറിപ്പ് നൽകുമെന്നും നിയമസഭയിൽ വിഷയം ഉന്നയിക്കുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
ദൂരപരിധി ബാധകമല്ല
● സർക്കാർ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ഉള്ള ഐ.ടി പാർക്കുകളിൽ പ്രത്യേകസ്ഥലത്ത് സ്ഥാപിക്കുന്ന വിനോദകേന്ദ്രത്തിൽ മദ്യശാല സ്ഥാപിക്കാം.
● ബാറുകളുടെ പ്രവർത്തനസമയമായ രാവിലെ 11 മുതൽ രാത്രി 11 വരെ പ്രവർത്തിക്കാം.
● ക്ലബ് മാതൃകയിലാകും പ്രവർത്തിക്കുക. ബിയറും വൈനും വിദേശമദ്യവും വിളമ്പാം.
● വിദേശമദ്യ ചില്ലറവിൽപന ശാലകൾക്കും ബാറുകൾക്കും നിശ്ചയിച്ചിട്ടുള്ള ദൂരപരിധി ബാധകമല്ല.
● ജോലി സമയത്ത് ജീവനക്കാർ മദ്യപിക്കുന്നത് അടക്കം കാര്യങ്ങളിൽ ബന്ധപ്പെട്ട കമ്പനിയാണ് തീരുമാനം എടുക്കേണ്ടത്.
● പുറത്തുനിന്ന് വരുന്നവർക്ക് മദ്യം വിതരണം ചെയ്യില്ല.
● ഐ.ടി കമ്പനികളുടെ അതിഥികളായെത്തുന്നവർക്ക് മദ്യം നൽകാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

