ലിനിയുടെ സേവനത്യാഗത്തിന് ഇന്ന് ഒരു വയസ്സ്
text_fieldsപേരാമ്പ്ര: ‘‘എന്നെ സ്കൂളിൽ ചേർക്കാൻ അമ്മയും കൂടി ഉണ്ടായാൽ മതിയായിരുന്നു, അല്ലേ അച്ഛാ’ ’-ഈ വർഷം ഒന്നാം ക്ലാസിൽ പോകാൻ ഒരുങ്ങിനിൽക്കുന്ന ലിനിയുടെ മകൻ റിതുലിെൻറ ഇതുപോലു ള്ള ചില വാക്കുകളിൽ സജീഷിെൻറ നിയന്ത്രണം വിട്ടുപോകാറുണ്ട്. എങ്കിലും ലിനി തന്നെ ഏൽപിച ്ചുപോയ പൊന്നുമക്കളെ ചേർത്തുപിടിച്ച് അവളുടെ ആഗ്രഹത്തിനൊത്ത് ജീവിക്കുകയാണ് സജീഷ് .
നഴ്സ് ലിനി വിടവാങ്ങിയിട്ട് ഇന്നേക്ക് ഒരുവർഷം തികയുന്നു. ആത്മാർഥ സേവനത്തിെൻറ പ്രതിഫലമായി മരണം വന്നുവിളിച്ചപ്പോൾ അവൾ തെൻറ രണ്ടു പിഞ്ചുകുഞ്ഞുങ്ങളെയും പ്രിയപ്പെട്ടവരെയും വിട്ടുപോകുകയായിരുന്നു. വിദേശത്തായിരുന്ന ഭർത്താവിന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽനിന്നെഴുതിയ ചെറിയ കത്തിലുണ്ടായിരുന്നു അവൾക്ക് പറയാനുള്ളത് മുഴുവൻ. ആ കത്ത് സമൂഹമാധ്യമങ്ങളിലൂടെയും പത്രമാധ്യമങ്ങളിലൂടെയും ലോകം വായിച്ചത് ഓരോ വാക്കും കണ്ണുനീരിൽ ചാലിച്ചായിരുന്നു. ലിനിയുടെ ഭർത്താവ് സജീഷ് പുത്തൂർ, തെൻറ പ്രാണസഖിയുടെ ആഗ്രഹത്തിനൊത്ത് മക്കളോടൊപ്പം ലിനിയുടെ ചെമ്പനോടയിലെ പുതുശ്ശേരി വീട്ടിൽ താമസിക്കുകയാണ്.
രണ്ടുവയസ്സുകാരൻ സിദ്ധാർഥിനെ മുലയൂട്ടിയാണ് 2018 മേയ് 16ന് രാവിലെ നഴ്സ് ലിനി തെൻറ ജോലിക്ക് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലേക്കു പോയത്. ചെറിയ പനിയുണ്ടായിരുന്നെങ്കിലും അത് അവഗണിച്ചു. എന്നാൽ, രോഗം വർധിച്ചതോടെ അവിടെ പ്രവേശിപ്പിച്ചു. 17ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. തനിക്ക് പിടിപെട്ടത് മാരകരോഗമായ നിപയാണെന്ന് ലിനി മനസ്സിലാക്കി. വിദേശത്തുള്ള പ്രിയതമനെ കാണാനാവില്ലെന്ന് കരുതിയാണ് ഡ്യൂട്ടി നഴ്സിൽനിന്ന് വാങ്ങിയ കടലാസിൽ യാത്രാമൊഴി എഴുതിയത്. വിവരമറിഞ്ഞെത്തിയ സജീഷ് 20ന് രാവിലെ ഐസൊലേറ്റഡ് ഐ.സി.യുവിൽ കയറി ലിനിയെ അവസാനമായി കണ്ടിരുന്നു. സജീഷിനെ കാത്തുനിന്നതു പോലെ 21ന് പുലർച്ച ലിനി വിടപറഞ്ഞു.
മൃതദേഹം കോഴിക്കോട് വെസ്റ്റ്ഹിൽ ശ്മശാനത്തിലാണ് സംസ്കരിച്ചത്. അന്ത്യചുംബനം നൽകാൻപോലും പൊന്നുമക്കൾക്കോ അമ്മക്കോ സാധിച്ചില്ല. ലിനിക്ക് സ്വർഗത്തിലിരുന്ന് സന്തോഷിക്കാം. മക്കൾക്ക് ഇന്ന് അമ്മമാർ മൂന്നാണ്. ലിനിയുടെ സഹോദരിമാരായ ലിജിയും ലിബിയും അമ്മ രാധയും സിദ്ധാർഥിനെയും റിതുലിനെയും പൊന്നുപോലെ നോക്കുന്നുണ്ട്. സജീഷും അവരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റി കൂടെയുണ്ട്. മക്കളെ ഓർത്ത് ബഹ്റൈനിലെ ജോലി ഉപേക്ഷിച്ച സജീഷിനെ ലിനിയുടെ ആശ്രിതനെന്ന നിലയിൽ സർക്കാർ കൂത്താളി പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ക്ലർക്കായി നിയമിച്ചിട്ടുണ്ട്. ലിനിയുടെ കുറിപ്പിൽ ‘പാവം കുഞ്ഞു, അവനെ ഒന്ന് ഗൾഫിൽ കൊണ്ടുപോകണേ സജീഷേട്ടാ’ എന്നെഴുതിയിരുന്നു. ഈ ആഗ്രഹം കഴിഞ്ഞ മാസം 26ന് സജീഷ് പൂർത്തീകരിച്ചു. ഖത്തർ നഴ്സസ് അസോസിയേഷെൻറ പരിപാടിയിൽ റിതുലിനെയും കൂട്ടിയാണ് സജീഷ് പോയത്.
ലിനിയുടെ കത്ത് നിത്യവും കാണാൻ അവളുടെ ചിത്രത്തോടൊപ്പം ഫ്രെയിം ചെയ്ത് സജീഷ് ചുവരിൽ തൂക്കിയിട്ടുണ്ട്. ലിനിയുടെ ഓർമ പുതുക്കാൻ കേരളമൊട്ടുക്കും ചൊവ്വാഴ്ച വിവിധ പരിപാടികൾ നടക്കും. കേരള ഗവ. നഴ്സസ് അസോസിയേഷൻ കോഴിക്കോട്ട് സംഘടിപ്പിക്കുന്ന അനുസ്മരണത്തിലും പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഫോട്ടോ അനാച്ഛാദന ചടങ്ങിലും സജീഷിനും മക്കൾക്കും ക്ഷണം ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.