ഗോപിയേട്ടൻ ഉപജീവനത്തിനായി എഴുന്നേറ്റു നടക്കുകയാണ് വിധിയെ പഴിക്കാതെ
text_fieldsനീലേശ്വരം: മുട്ടിനുതാഴെ മാത്രമുള്ള ഇടതുകാൽ ക്രെച്ചസിൽ ഉറപ്പിച്ച് പറമ്പുകിളക്കുകയും മരത്തിൽ കയറുകയും ചെയ്യുന്ന ഗോപി നാട്ടുകാർക്ക് അത്ഭുതമാണ്. ആരെയും കാണിക്കാനല്ല, കുടുംബം പുലർത്താനാണ് ഈ അധ്വാനം. വിധിയെ പഴിച്ച് ജീവിതം തള്ളിനീക്കാനല്ല, അതിജീവനത്തിെൻറ വഴിതേടി വിധിയെ തോൽപിച്ച് മുന്നോട്ടുനടക്കുകയാണ് ഗോപി. നിശ്ചയദാർഢ്യം ഒന്നുകൊണ്ട് മാത്രം ചെങ്കുത്തായ തെൻറ കൃഷിയിടത്തിലേക്കുള്ള വഴിയെയും തോൽപിച്ചാണ് ഇദ്ദേഹത്തിെൻറ ഓരോദിവസവും പുരോഗമിക്കുന്നത്.
കോടോം ബേളൂർ പഞ്ചായത്തിലെ നാലാം വാർഡിൽപെടുന്ന മേക്കോടോത്തു സ്വദേശിയായ ഇദ്ദേഹത്തിന് ഊന്നുവടിയുടെ സഹായമില്ലാതെ പുറത്തിറങ്ങാൻ കഴിയില്ല. 63കാരനായ ഗോപിക്ക് 23 വർഷം മുമ്പുണ്ടായ വാഹനാപകടത്തിലാണ് ഇടതുകാൽ നഷ്ടമായത്. മരത്തടിയുമായി പിക് അപ്പിൽ മില്ലിലേക്ക് പോകുന്നതിനിടെ നിയന്ത്രണം വിട്ടുമറിഞ്ഞ ലോറിക്കടിയിൽ കാൽപെടുകയായിരുന്നു.
ആശുപത്രിയിലെത്തി മണിക്കൂറുകൾക്കകം തന്നെ കാൽ മുറിച്ചുമാറ്റേണ്ടി വന്നു. ചികിത്സ കഴിഞ്ഞ് വീട്ടിൽ തിരികെയെത്തിയ ഇദ്ദേഹത്തിന് ഭാര്യയും മക്കളും അടങ്ങുന്ന നാലംഗ കുടുംബത്തിെൻറ ഉപജീവനത്തിന് എഴുന്നേറ്റു നടന്നേ മതിയാകുമായിരുന്നുള്ളു. ക്രെച്ചസുമായി പതിയെ പറമ്പിലേക്കിറങ്ങി ചുവടുറപ്പിക്കുകയായിരുന്നു ഇദ്ദേഹം. കൃഷി ചെയ്യാനായി അയൽവാസി സൗജന്യമായി വിട്ടുനൽകിയ പറമ്പിൽ പലവിധ വിളകളാണ് വളരുന്നത്.
തെങ്ങിന് തടം വെട്ടാനും തേങ്ങ പൊതിക്കാനും മരത്തിൽ കയറാനും നാട്ടുകാരുടെ വിളിപ്പുറത്തുണ്ട് ഇദ്ദേഹം. കോവിഡ് കാലമാണ് ഇദ്ദേഹത്തെ മുഴുവൻ സമയ കൃഷിക്കാരനാക്കിയത്. വികലാംഗ പെൻഷനും അടുത്തിടെ മാത്രം റേഷൻ കാർഡ് അന്നപൂർണ വിഭാഗത്തിലായതുമാണ് സർക്കാറിൽ നിന്നും ഇദ്ദേഹത്തിന് കിട്ടിയ കാര്യമായ സഹായം. ഭാര്യ സരോജിനിയും മക്കളായ ദിവ്യയും ശ്രീരാജും അടങ്ങുന്നതാണ് ഗോപിയുടെ കുടുംബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.