ആഘോഷിക്കാം, മാസ്ക് വെച്ച്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോണ്‍ രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ ക്രിസ്മസും പുതുവത്സരവും കരുതലോടെ ആഘോഷിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ലോ റിസ്ക് രാജ്യങ്ങളില്‍നിന്ന് വരുന്ന കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്ന സ്ഥിതിക്ക് വിദേശത്തുനിന്ന് വരുന്നവര്‍ ഉള്‍പ്പെടെ എല്ലാവരും അതി ജാഗ്രത പാലിക്കണമെന്ന് മന്ത്രി പറഞ്ഞു.
ആള്‍ക്കൂട്ടം പരമാവധി ഒഴിവാക്കണം. പ്രായമായവര്‍, കുട്ടികള്‍, രോഗബാധിതര്‍ എന്നിവര്‍ ഏറെ ശ്രദ്ധിക്കണം. ഒമിക്രോണ്‍ പ്രതിരോധത്തില്‍ വളരെ പ്രധാനമാണ് മാസ്കുകളെന്ന് ശാസ്ത്രീയമായി തെളിയിച്ചതാണ്. അതിനാല്‍ പൊതുസ്ഥലങ്ങളിലോ പൊതു ചടങ്ങിലോ പങ്കെടുക്കുമ്പോള്‍ എന്‍ 95 മാസ്ക് ഉപയോഗിക്കുക. ഒരു കാരണവശാലും മാസ്ക് മാറ്റി സംസാരിക്കുകയോ ഗ്രൂപ് ഫോട്ടോ എടുക്കുകയോ ചെയ്യരുത്. ഭക്ഷണം കഴിക്കുമ്പോള്‍ അകലം പാലിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
അടച്ചിട്ട സ്ഥലങ്ങള്‍ രോഗവ്യാപനത്തിന് കാരണമായതിനാല്‍ മുറികളിലും ഹാളുകളിലും വായു സഞ്ചാരം ഉറപ്പാക്കണം. പൊതു സ്ഥലങ്ങളില്‍ ഒരാള്‍ക്ക് ഒമിക്രോണ്‍ വന്നാല്‍ വളരെ പെട്ടെന്ന് മറ്റുള്ളവരിലേക്ക് വ്യാപിക്കും. ഇനിയും നമുക്ക് അടച്ചുപൂട്ടല്‍ സാധ്യമല്ല. ക്വാറന്റീനിലും സ്വയം നിരീക്ഷണത്തിലുമുള്ളവർ ആള്‍ക്കൂട്ടത്തിലോ പൊതു ചടങ്ങുകളിലോ പരിപാടികളിലോ പങ്കെടുക്കാന്‍ പാടില്ല. നിരീക്ഷണ കാലയളവില്‍ വീട്ടില്‍നിന്ന് പുറത്തിറങ്ങാതിരിക്കുന്നതായിരിക്കും നല്ലത്. ക്വാറന്റീന് കാലയളവില്‍ ആ വീട്ടില്‍ ബന്ധുക്കളും സുഹൃത്തുക്കളുമായുള്ള ഒത്തുകൂടൽ ഒഴിവാക്കണം. ബാക്കിയുള്ളവരും അടിയന്തരമായി വാക്സിന് എടുക്കണമെന്നും മന്ത്രി അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.