'പട നയിച്ചവൻ നാട് നയിക്കട്ടെ'; മലപ്പുറത്തും എറണാകുളത്തും വി.ഡി. സതീശൻ അനുകൂല ഫ്ലക്സ്
text_fieldsഎറണാകുളം: തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേ മലപ്പുറത്തും എറണാകുളത്തും വി.ഡി. സതീശൻ അനുകൂല ഫ്ലക്സ് ബോർഡുകൾ. മലപ്പുറം എടരിക്കോടും എറണാകുളം തൃക്കാക്കരയിലുമാണ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. 'പട നയിച്ചവൻ നാട് നയിക്കട്ടെ' എന്നാണ് എടരിക്കോട് ടൗണിലെ ഫ്ലക്സ് ബോർഡിലെ വാചകങ്ങൾ. വി.ഡി.എസ് നാട് നയിക്കട്ടെ എന്ന് തൃക്കാക്കരയിലെ ഫ്ലക്സ് ബോർഡിൽ എഴുത്തിയത്.
'നിലപാടുകളുടെ രാജകുമാരൻ, പട നയിച്ചവൻ നാട് നയിക്കട്ടെ' എന്നാണ് മലപ്പുറം എടരിക്കോട് ഉയർന്ന ഫ്ലക്സിലുള്ളത്. ടീം എടരിക്കോട് യൂത്ത് കോൺഗ്രസ് എന്ന പേരിലാണ് ഫ്ലക്സ് ബോർഡ്. എടരിക്കോട് ടൗണിലാണ് ഫ്ലക്സ് സ്ഥാപിച്ചത്. നേരത്തെ തവനൂർ മണ്ഡലത്തിലെ തൃപ്രങ്ങോട് പെരുന്തലൂർ ഭാഗത്തും പാറപ്പുറത്തും ഫ്ലക്‌സ് സ്ഥാപിച്ചിരുന്നു.
അതേസമയം, കഴിഞ്ഞ ദിവസം വി.ഡി. സതീശനെതിരെ കോട്ടക്കലിൽ ഫ്ലക്സ് ഉയർന്നിരുന്നു. എറണാകുളം തൃക്കാക്കരയില് ഓലിമുകൾ ജങ്ഷനിലാണ് വി.ഡി. സതീശൻ അനുകൂലമായി കൂറ്റൻ ഫ്ലക്സുകൾ സ്ഥാപിച്ചത്. ടീം തൃക്കാക്കരയുടെ പേരിലാണ് കട്ടൗട്ട്. കഴിഞ്ഞദിവസം ഇടുക്കി തൊടുപുഴയിലും എണറാകുളത്തും കണ്ണൂരും കൊല്ലത്തും വി.ഡി. സതീശനുവേണ്ടി ഫ്ലക്സുകൾ സ്ഥാപിച്ചു.
വി.ഡി. സതീശനെ നിയുക്ത മുഖ്യമന്ത്രിയെന്ന് വിശേഷിപ്പിച്ച് കണ്ണൂർ ഇരിക്കൂറിലും എറണാകുളം കങ്ങരപ്പടിയിലും ഫ്ലക്സുകൾ പ്രത്യക്ഷപ്പെട്ടത്. അതിനിടെ ആലുവ പുളിഞ്ചോട്ടിൽ വി.ഡി. സതീശനെതിരെ പോസ്റ്റർ ഉയർന്നിരുന്നു. വി.ഡി. സതീശൻ പി.ആർ. പണി അവസാനിപ്പിക്കണമെന്നാണ് പോസ്റ്റിൽ പറയുന്നത്.
വി.ഡി. സതീശനെ പിന്തുണച്ച് നിലപാട് സ്വീകരിച്ച മുസ് ലിം ലീഗ് നേതൃത്വത്തിനെതിരെ മലപ്പുറം കോട്ടക്കലിൽ ബാനർ സ്ഥാപിച്ചു. നേതാക്കൾ വി.ഡി. സതീശന്റെ പി.ആർ ചതിക്കുഴിയിൽ വീഴരുതെന്നും മുഖ്യമന്ത്രിയെ കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിക്കട്ടെയെന്നുമാണ് ബാനർ. പച്ചപ്പട മലപ്പുറം എന്ന പേരിലാണ് ബാനർ സ്ഥാപിച്ചത്. സമൂഹമാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ ബാനർ നീക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

