ഇനി ആഘോഷനാളുകൾ; ഓണം-ടൂറിസം വാരാഘോഷത്തിന് തിരിതെളിഞ്ഞു
text_fieldsതിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക തനിമയും പൈതൃകവും വിളിച്ചോതുന്ന ഓണം- ടൂറിസം വാരാഘോഷത്തിന് തലസ്ഥാനത്ത് തുടക്കം. ഒരാഴ്ചയോളം നീളുന്ന കലാവിരുന്നും വൈദ്യുത ദീപാലങ്കാരങ്ങളും നിറങ്ങളും തിക്കുംതിരക്കുമായി തലസ്ഥാന നഗരി കടന്നതോടെ ജനങ്ങളും ഓണാവേശത്തിലായി. തിങ്കളാഴ്ച വൈകിട്ട് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി വി.ഡി സതീശൻ വാരാഘോഷം ഉദ്ഘാടനം ചെയ്തു. കേരളത്തെ ലോകത്തിന്റെ ടൂറിസം ഡെസ്റ്റിനേഷനാക്കി മാറ്റുന്നതിന് വേണ്ടതെല്ലാം സർക്കാർ തുടക്കമിടുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
കായൽ, കടൽ, നദികളെ സംയോജിപ്പിച്ച് ഇന്റഗ്രേറ്റഡ് ടൂറിസം നടപ്പാക്കുമെന്നും ലോകത്തിന് മുന്നിൽ കേരളത്തെ പ്രദർശിപ്പിക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. ടൂറിസം മന്ത്രി പി.സി വിഷ്ണുനാഥ് അധ്യക്ഷത വഹിച്ചു. നടൻ കുഞ്ചാക്കോ ബോബൻ വിശിഷ്ടാതിഥിയായി. മന്ത്രി കെ. മുരളീധരൻ, ശശി തരൂർ എം.പി, മേയർ വി.വി രാജേഷ് തുടങ്ങിയവരും സംസാരിച്ചു.
ജില്ലയിലെ എം.എൽ.എമാരായ എൻ. ശക്തൻ, എം.വിൻസെന്റ്, രമ്യ ഹരിദാസ്, ജി. സ്റ്റീഫൻ, സുധീർഷാ പാലോട്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പ്രിയദർശിനി, ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, ടൂറിസം സെക്രട്ടറി അഞ്ജന എന്നിവരും സംബന്ധിച്ചു. ചലച്ചിത്രതാരം ശോഭന അവതരിപ്പിച്ച നൃത്താവിഷ്കാരത്തോടെ വിവിധ കലാപരിപാടികൾക്കും തുടക്കമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

