സർക്കാറിന്റെ പരിഗണനയിൽ ഇല്ലാത്ത വിഷയം, എല്ലാവർക്കും അറിയാവുന്ന പ്രശ്നം; പരിഹാരം തേടി എം.എൽ.എ സഭയിൽ
text_fieldsആലുവ: മുഖ്യമന്ത്രിക്കും, മറ്റു മന്ത്രിമാർക്കും, പ്രതിപക്ഷനേതാവിനും, എല്ലാ എം.എൽ.എമാർക്കും അറിയാവുന്ന ഒരു വിഷയം ഇതുവരെ പരിഹരിക്കാനാകാത്തതിൽ സ്ഥലത്തെ ജനപ്രതിനിധിക്ക് എന്തുചെയ്യാനാകും? അതുകൊണ്ട് സഭയിൽ സബ്മിഷനായി തന്നെ അൻവർ സാദത്ത് ഉന്നയിച്ചു, ‘ആലുവയിലെ ഗതാഗതക്കുരുക്കിന് പരിഹാരമുണ്ടാകണം. അതിന് വിശദമായ പഠനം നടത്തണം. ബജറ്റിന്റെ മറുപടിപ്രസംഗത്തിൽ പഠനം നടത്തുന്നതിന് ആവശ്യമായ തുക മുഖ്യമന്ത്രി പ്രഖ്യാപിക്കണം’.
ആലുവയിലൂടെ പോകുന്നവർ അനുഭവിക്കുന്ന നിത്യദുരിതമായ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ മാർത്താണ്ഡവർമ പാലത്തിനു സമാന്തരമായി പുതിയ പാലമോ, പുളിഞ്ചോട് കവല മുതൽ അത്താണി വരെ എലവേറ്റഡ് ഹൈവേയോ നിർമിക്കണമെന്നും അൻവർ സാദത്ത് ആവശ്യപ്പെട്ടു.
ആലുവ ബൈപാസിൽ പുളിഞ്ചോട് കവല മുതൽ പറവൂർകവല വരെ ദേശീയപാതയിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് മൂലം നെടുമ്പാശ്ശേരി എയർപോർട്ടിൽ പോകുന്ന യാത്രക്കാരുടെ യാത്രമുടങ്ങുന്ന സാഹചര്യം വരെ എം.എൽ.എ ചൂണ്ടിക്കാട്ടി. രോഗികളുമായി ആശുപത്രികളിലേക്ക് പോകുന്നവർ ഉൾപ്പെടെ ഗതാഗതക്കുരുക്കിൽ അകപ്പെടുന്നു. ആലുവ ടൗണിലുള്ളവർക്കും സമീപ പ്രദേശങ്ങളിലുള്ളവർക്കും വളരെയധികം ബുദ്ധിമുട്ടുണ്ടാകുന്നു.
ഈ വിഷയം കഴിഞ്ഞ സർക്കാറിന്റെ കാലത്ത് നിയമസഭയിൽ സബ്മിഷനിലൂടെ ഉന്നയിച്ചതാണെന്ന് വ്യക്തമാക്കിയ അൻവർ സാദത്ത്, നാളിതുവരെ യാതൊരു നടപടികളും ഉണ്ടായിട്ടില്ലെന്നും കുറ്റപ്പെടുത്തി. വിഷയം കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ ശ്രദ്ധയിൽപ്പെടുത്തുകയുമുണ്ടായി. ഇപ്പോഴത്തെ മുഖ്യമന്ത്രിക്കും, മന്ത്രിമാർക്കും, പ്രതിപക്ഷനേതാവിനും, എം.എൽ.എമാർക്കും ഈ വിഷയത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധ്യമുള്ളതാണ്. അതുകൊണ്ട് ശാശ്വത പരിഹാരമാണ് ഉണ്ടാകേണ്ടത്.
അതേസമയം, എം.എൽ.എയുടെ സബ്മിഷന് മറുപടി പറഞ്ഞ പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ, നിലവിൽ സംസ്ഥാന സർക്കാറിന്റെയോ കേന്ദ്രസർക്കാറിന്റെയോ പരിഗണനയിൽ ഇല്ലാത്ത കാര്യമാണിതെന്ന് വ്യക്തമാക്കി. എന്നാൽ, എം.എൽ.എ ഈ വിഷയം ഉന്നയിച്ചതുകൊണ്ട് ഒരുപഠനം നടത്താമെന്നും മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് അനുഭാവപൂർവ നടപടി സ്വീകരിക്കാമെന്നും ഉറപ്പുനൽകി. ജൂലൈ ഏഴിന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി നടത്തുന്ന ചർച്ചയിൽ ആലുവയിലെ ഗതാഗതക്കുരുക്കിന്റെ പ്രശ്നം താൻ ഉന്നയിക്കാമെന്നും മന്ത്രി സഭയിൽ മറുപടി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

