ഇടത് സർക്കാർ വരുമ്പോഴാണ് എല്ലാ മേഖലയിലും വികസനം നടപ്പാവുന്നു -കെ.ആർ. മീര
text_fieldsകൊച്ചി: ഇടത് സർക്കാർ വരുമ്പോഴാണ് എല്ലാ മേഖലയിലും വികസനം നടപ്പാവുന്നതെന്ന് കെ.ആർ. മീര. കൊച്ചിയിൽ നടന്ന പി. രാജീവിന്റെ പ്രചാരണ പരിപാടിയിലാണ് എൽ.ഡി.എഫ് സർക്കാരിനെ പ്രശംസിച്ച് എഴുത്തുകാരി കെ.ആർ. മീര സംസാരിച്ചത്. പി. രാജീവ് സ്ത്രീ വിരുദ്ധതമായ പ്രസ്താവനകൾ നടത്താറില്ല. മറ്റു രാഷ്ട്രീയക്കാർ അങ്ങനെയല്ല. സ്ത്രീകൾക്കെതിരെ സംസാരിക്കുന്ന യുവ തുർക്കികൾക്കെതിരെ അവരുടെ മുതിർന്ന നേതാക്കൾ ഒന്നും പറയാറില്ല.
വികസനത്തിന് ഇടതുപക്ഷ മുന്നണിയല്ലാതെ മറ്റൊന്നില്ല. ഇടതു സർക്കാർ അധികാരത്തിൽ വരണം. ഇടതുപക്ഷം ജയിച്ചാൽ വലിയ മാറ്റങ്ങൾ ഉണ്ടാകും, ഉണ്ടായിട്ടുമുണ്ട്. പൂർണമായി തകർന്ന വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിലെല്ലാം മാറ്റം കൊണ്ടുവന്നു. ഇനി ഒരു സർക്കാറിനും ഉദാസീനമായി കേരളം ഭരിക്കാൻ കഴിയില്ല. 16ാം നൂറ്റാണ്ടിലേക്ക് വീണ്ടും തിരിച്ചുപോകണയെന്ന് ആലോചിക്കണമെന്നും അവർ പറഞ്ഞു.
നവകേരളത്തിനായി വിവിധ പദ്ധതികൾ നടപ്പാക്കാൻ ലക്ഷ്യമിട്ട് എൽ.ഡി.എഫ് പ്രകടന പത്രിക പുറത്തിറക്കി. കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി ഉറപ്പാക്കുക, സ്ത്രീകൾക്ക് 50 ശതമാനം തൊഴിൽ പങ്കാളിത്തം, എല്ലാ ക്ഷേമ പെൻഷനുകളും പ്രതിമാസം 3000 രൂപയായി വർധിപ്പിക്കുക, കിടപ്പു രോഗികൾക്ക് സമ്പൂർണ ആരോഗ്യ പരിരക്ഷ, കേന്ദ്ര അവഗണന തുടർന്നാൽ ജനകീയ വിഭവ സമാഹരണത്തോടെ എയിംസിനേക്കാൾ മികച്ച മെഡിക്കൽ ഗവേഷണ ആശുപത്രി, ശബരിമല മാസ്റ്റർപ്ലാൻ പൂർത്തീകരിക്കുക, ആദ്യത്തെ സമ്പൂർണ പാർപ്പിട സംസ്ഥാനമാക്കി കേരളത്തെ മാറ്റുക തുടങ്ങി 60 ഇന പരിപാടിയും 950 നിർദേശങ്ങളും അടങ്ങുന്നതാണ് എൽ.ഡി.എഫിന്റെ പ്രകടന പത്രിക.
കോഴിക്കോട് സി.പി.എം ജില്ല കമ്മിറ്റി ഓഫിസിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് മറ്റു ഘടകകക്ഷി നേതാക്കൾക്കൊപ്പം പത്രിക പ്രകാശനം ചെയ്തത്. അതിവേഗ തെക്ക് വടക്ക് റെയിൽപാതക്ക് വേണ്ടിയുള്ള ശ്രമം തുടരുമെന്നും പത്രികയിൽ പറയുന്നു. വിശദമായ വിഡിയോകൾ ഉൾപ്പെടുന്ന ക്യൂ.ആർ കോഡുകൾ ഉൾപ്പെടുത്തി രണ്ട് പുസ്തകമായാണ് ഇത്തവണ പ്രകടനപത്രിക പുറത്തിറക്കിയത്. 2031 ആകുമ്പോൾ പേ വിഷബാധ മരണങ്ങൾ പൂർണമായും ഇല്ലാതാക്കുക, കോളജുകളിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കാൻ ഹാക്കത്തോണുകളും ഇൻകുബേറ്ററുകളും സ്ഥാപിക്കുക, തൊഴിലുറപ്പ് പദ്ധതി ശക്തമായി തുടരുന്നതിന് ആവശ്യമായ അധിക പണം കണ്ടെത്തുക, സംസ്ഥാന വരുമാനത്തിൽ ഉത്പാദന വ്യവസായത്തിന്റെ വിഹിതം 2031 ഓടെ 16 ശതമാനമായി ഉയർത്തുക, വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട വ്യവസായ ഇടനാഴികൾ ഇതിന് അടിത്തറയാക്കുക, ശമ്പള പരിഷ്‌കരണം നടപ്പാക്കും തുടങ്ങിയ പ്രഖ്യാപനങ്ങളും പ്രകടന പത്രികയിലുണ്ട്.
അടിസ്ഥാന സൗകര്യം വികസനം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളുടെ തുടർച്ചയാണ് പ്രകടനപത്രികയിലൂടെ മുന്നിൽ വെക്കുന്നതെന്ന് മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു. കേരളത്തെ വിജ്ഞാന സമ്പദ്‌വ്യവസ്ഥയാക്കുകയാണ് ലക്ഷ്യം. ദാരിദ്രനിർമാർജനം, തുല്യത, പുരോഗമന ചിന്ത എന്നിവ ഉറപ്പാക്കും. തൊഴിൽ അന്വേഷകർ എന്ന തലത്തിൽനിന്ന് തൊഴിൽ സൃഷ്ടിക്കുന്നവരാക്കി യുവാക്കളെ മാറ്റാൻ പലിശരഹിത വായ്പ സഹായമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്‌ണൻ, സി.പി.ഐ നേതാവ് കെ. പ്രകാശ്‌ബാബു, സി.ഐ.ടി.യു അഖിലേന്ത്യാ ജനറൽ സെക്രട്ടറി എളമരം കരീം, കെ. കൃഷ്‌ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, എം.വി. ശ്രേയംസ്കുമാർ, ഉഴമലയ്ക്കൽ വേണുഗോപാൽ തുടങ്ങിയവർ പ്രകടനപത്രിക പ്രകാശനച്ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

