കൈവിടാതെ പാലക്കാട്; 12 സീറ്റിൽ ഏഴും നേടി ഇടത് മുന്നണി
text_fieldsപാലക്കാട്: സംസ്ഥാനത്തുടനീളം അടിപതറിയ സി.പി.എമ്മിന് ഒരുവിധം പിടിച്ചുനിൽക്കാനായ ജില്ലകളിലൊന്നായി പാലക്കാട്. ആകെയുള്ള 12 മണ്ഡങ്ങളിൽ ഏഴെണ്ണം നിലനിർത്താൻ സി.പി.എമ്മിനായി. കഴിഞ്ഞ തവണ ലഭിച്ച പത്ത് മണ്ഡലങ്ങളിൽ ഇക്കുറി മൂന്നെണ്ണം നഷ്ടമായി. സി.പി.എമ്മിന്റെ 35 എം.എൽ.എമാരിൽ ഏഴുപേരും പാലക്കാട് ജില്ലയിൽ നിന്നാണ്. സി.പി.എമ്മിന് ഏറ്റവും കൂടുതൽ എം.എൽ.എമാരെ നൽകിയ ജില്ലയും പാലക്കാട് തന്നെ.
കോങ്ങാട്, തൃത്താല, ചിറ്റൂർ മണ്ഡങ്ങളാണ് ജില്ലയിൽ എൽ.ഡി.എഫിന് നഷ്ടമായത്. നെന്മാറ, ആലത്തൂർ, മലമ്പുഴ, തരൂർ, ഒറ്റപ്പാലം, ഷൊർണൂർ, പട്ടാമ്പി എന്നിവയാണ് നിലനിർത്തിയത്. പാലക്കാട്, മണ്ണാർക്കാട് സീറ്റ് നിലനിർത്തുകയും തൃത്താല, കോങ്ങാട്, ചിറ്റൂർ പിടിച്ചെടുക്കുകയും ചെയ്ത യു.ഡി.എഫ് സീറ്റ് നേട്ടം രണ്ടിൽനിന്ന് അഞ്ചാക്കി ഉയർത്തി.
രാഷ്ട്രീയ കേരളം ശ്രദ്ധിച്ച ത്രികോണ പോരിൽ പാലക്കാട്ട് ഇക്കുറിയും ബി.ജെ.പി ഭീഷണി തടയാൻ കോൺഗ്രസിനായി. ശോഭ സുരേന്ദ്രനെതിരെ ആധികാരിക വിജയമാണ് രമേഷ് പിഷാരടി നേടിയത്. എൽ.ഡി.എഫ് ഇക്കുറിയും മൂന്നാം സ്ഥാനത്തുതന്നെ. രണ്ടു മിടുക്കരുടെ പോരാട്ടത്തിലൂടെ ശ്രദ്ധ നേടിയ തൃത്താലയിൽ മന്ത്രി എം.ബി. രാജേഷിനെ മുട്ടുകുത്തിച്ച് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം 8385 വോട്ടിന് മണ്ഡലം തിരിച്ചുപിടിച്ചു. ഇടത് കോട്ടയായ കോങ്ങാട്ട് സിറ്റിങ് എം.എൽ.എ കെ. ശാന്തകുമാരിയെ 3706 വോട്ടിന് മറികടന്ന കോൺഗ്രസിലെ കെ.എ. തുളസിയുടേത് അട്ടിമറി വിജയമാണ്.
മുസ്‍ലിം ലീഗിന്റെ കോട്ടയായ മണ്ണാർക്കാട് 25,903 വോട്ടിനാണ് എൻ. ഷംസുദ്ദീൻ നാലാം തവണയും ജയിച്ചത്. ജില്ലയിൽനിന്നുള്ള മന്ത്രി പ്രതീക്ഷയാണ് ഷംസുദ്ദീൻ. മന്ത്രി കൃഷ്ണൻകുട്ടി മാറിനിന്ന ചിറ്റൂരിൽ ഇക്കുറി ഇടതിന് കാലിടറി. ജനതാദളിലെ അഡ്വ. മുരുകദാസിനെ 6510 വോട്ടിനാണ് മുൻ എം.എൽ.എ കെ. അച്യുതന്റെ മകൻ സമേഷ് കെ. അച്യുതൻ തോൽപിച്ചത്.
അതേസമയം, ഒറ്റപ്പാലത്ത് സി.പി.എം വിമതൻ പി.കെ. ശശിയെ രംഗത്തിറക്കിയ യു.ഡി.എഫിന്റെ തന്ത്രം പാളി. 26777 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് സി.പി.എമ്മിലെ കെ. പ്രേംകുമാർ ഒറ്റപ്പാലത്ത് ജയിച്ചത്. വി.എസ്. അച്യുതാനന്ദന്റെ പഴ്സനൽ സെക്രട്ടറിയായിരുന്ന എ. സുരേഷിനെ രംഗത്തിറക്കിയ മലമ്പുഴയിലും യു.ഡി.എഫിന് നേട്ടമില്ല. മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. പട്ടാമ്പിയിൽ സി.പി.ഐയുടെ മുഹമ്മദ് മുഹ്സിൻ, ഷൊർണൂരിൽ സി.പി.എമ്മിലെ പി. മമ്മിക്കുട്ടി, നെന്മാറയിൽ സി.പി.എമ്മിലെ കെ. പ്രേമൻ, ആലത്തൂരിൽ സി.പി.എമ്മിലെ ടി.എം. ശശി, തരൂരിൽ സി.പി.എമ്മിലെ പി.പി. സുമോദ് എന്നിവർ സീറ്റ് നിലനിർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

