'ബിനോയ് വിശ്വം പുണ്യാളനാകാൻ നോക്കുന്നു, നശിച്ച് നാണംകെട്ട് ഇറങ്ങിപോകുകയേ ഉള്ളൂ'; സി.പി.ഐയിൽ തമ്മിലടി, ഫോൺ സംഭാഷണം പുറത്ത്
text_fieldsകെ.എം. ദിനകരൻ, കമല സദാനന്ദൻ, ബിനോയ് വിശ്വം
കൊച്ചി: സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ വിമർശിച്ച് പാർട്ടി നേതാക്കൾ സംസാരിക്കുന്നതിന്റെ ശബ്ദരേഖകൾ പുറത്ത്. സംസ്ഥാന നിർവാഹക സമിതിയംഗം കമല സദാനന്ദൻ, എറണാകുളം ജില്ല സെക്രട്ടറി കെ.എം. ദിനകരൻ എന്നിവരടക്കം നേതാക്കൾ നടത്തുന്ന ഫോൺ സംഭാഷണം ചൊവ്വാഴ്ച പുറത്തുവന്നത്. ഇതോടെ ഏറെ നാളായി ജില്ലയിൽ പുകയുന്ന ഭിന്നത പുറത്തുവന്നിരിക്കുകയാണ്. വിവിധ ജില്ലകളിൽ മണ്ഡലം സമ്മേളനങ്ങൾ നടക്കുന്ന കാലത്ത് വിഭാഗീയ പ്രവർത്തനങ്ങൾ രൂക്ഷമായത് സംസ്ഥാന നേതൃത്വത്തിനും തലവേദനയായിട്ടുണ്ട്.
മുൻ ജില്ല സെക്രട്ടറി പി. രാജുവിന്‍റെ മരണം വിവാദമാക്കുകയും ചിലർ ഇതിന്‍റെ പേരിൽ പാർട്ടിയെ പ്രതിക്കൂട്ടിലാക്കുകയും ചെയ്തു എന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിൽ ജില്ലയിലെ 20ലധികം പേർക്കെതിരെ രണ്ട് മാസത്തിനിടെ നടപടി എടുത്തിരുന്നു. പാർട്ടിയുടെ ശക്തികേന്ദ്രമായ പറവൂർ കേന്ദ്രീകരിച്ച് ഏറെ നാളായി കെ.ഇ. ഇസ്മയിൽ പക്ഷവും കാനം രാജേന്ദ്രനെ അനുകൂലിച്ചിരുന്നവരും തമ്മിൽ ചേരിതിരിഞ്ഞ് വിഭാഗീയ പ്രവർത്തനങ്ങൾ രൂക്ഷമാണ്. ഇതാണ് ഇപ്പോൾ നേതാക്കൾക്കിടയിലെ തമ്മിലടിയിലേക്ക് വഴിമാറിയിരിക്കുന്നത്. നേതാക്കളുടെ ഫോൺ സംഭാഷണം വിഭാഗീയതയുടെ ഭാഗമായി ചിലർ ആസൂത്രിതമായി പുറത്തുവിടുകയായിരുന്നു എന്നും പറയപ്പെടുന്നു.
"ബിനോയിയോട് ചോദിച്ചിട്ട് വേണോ അച്ചടക്ക നടപടിയെടുക്കാൻ, ചോദിക്കാൻ അവൻ സ്റ്റേറ്റ് കൗൺസിലൊന്നും അല്ലല്ലോ, സഹോദരി ബീനയെയും കൂട്ടി ബിനോയിയെ കാണാൻ പോകുന്ന ആൾക്കാരുണ്ട്, ഭരണത്തിൽ ബീന ഇടപെടാൻ തുടങ്ങിയാൽ ബാക്കിയുള്ളവർ എന്ത് ചെയ്യും, എക്സിക്യൂട്ടീവിൽ പലർക്കും ബിനോയിയോട് ഇഷ്ടക്കുറവുണ്ട്, അദ്ദേഹത്തിന് സെക്രട്ടറി സ്ഥാനംകൊണ്ട് നടക്കാൻ കഴിയുന്നില്ല, പി. സന്തോഷ് കുമാറിനെ സംസ്ഥാന സെക്രട്ടറിയാക്കാൻ പറ്റും, അദ്ദേഹം കമ്യൂണിസ്റ്റ് മൂല്യമുള്ളയാളാണ്, ബിനോയ് വിശ്വം നശിച്ച് നാണം കെട്ട് ഇറങ്ങിപ്പോകുകയേ ഉള്ളൂ"- തുടങ്ങിയ പരാമർശങ്ങളാണ് പ്രധാനമായും കമലയും ദിനകരനും തമ്മിലുള്ള സംഭാഷണത്തിലുള്ളത്. ബാക്കിയുള്ളവർ എങ്ങനെയായാലും കുഴപ്പമില്ല, ബിനോയിക്ക് താൻ പുണ്യാളനാകണമെന്നാണ് ചിന്തയെന്ന മറ്റൊരു നേതാവിന്‍റെ പ്രതികരണവും സംഭാഷണത്തിലുണ്ട്.
ശബ്ദസംഭാഷണം പാർട്ടിയിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ടെങ്കിലും ഇതേക്കുറിച്ച് അറിയില്ലെന്നാണ് കമലയുടെയും ദിനകരന്‍റെയും നിലപാട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.