തിരുവനന്തപുരം: ഉദ്യോഗാർഥികളെ വഞ്ചിച്ച എൽ.ഡി.എഫ് സർക്കാറിനെതിരെ വോട്ട് ചെയ്ത് പരാജയം ഉറപ്പാക്കുമെന്ന് വിവിധ റാങ്ക് ഹോൾഡേഴ്സ് സംഘടനകൾ. പി.എസ്.സിയെ നോക്കുകുത്തിയാക്കി, പിൻവാതിൽനിയമനങ്ങൾ വ്യാപകമായി നടത്തുന്നതിൽ എൽ.ഡി.എഫ് സർക്കാർ മുൻ സർക്കാറുകളെയെല്ലാം കടത്തിവെട്ടി.
കരാർ, കൺസൽട്ടൻസി നിയമനങ്ങളിലൂടെ പാർട്ടി ബന്ധുക്കെളയും ആശ്രിതെരയും സർക്കാർ സർവിസിൽ തിരുകിക്കയറ്റി, അവരെ നിയമവിരുദ്ധമായി സ്ഥിരപ്പെടുത്തി മെറിറ്റ് അട്ടിമറിച്ചു. ഉദ്യോഗാർഥികളുടെ സമരത്തെ ആക്ഷേപിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്ത മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാരും ഡി.വൈ.എഫ്.ഐ നേതാക്കളും തങ്ങൾ ജോലിക്ക് യോഗ്യത നേടിയ യുവജനങ്ങളോടൊപ്പമല്ല എന്ന് തെളിയിക്കുകയുണ്ടായി.
ഉദ്യോഗാർഥികൾ മാസങ്ങളായി നടത്തുന്ന സമരത്തെ, ജനാധിപത്യപരമായ ചർച്ചയിലൂടെ പരിഹരിക്കാനുള്ള ഒരു ശ്രമവും സർക്കാർ ഭാഗത്ത് നിന്നുണ്ടായില്ല. അതിനാൽ ഉദ്യോഗാർഥികളും കുടുംബാംഗങ്ങളും സർക്കാറിനെതിരെ വോട്ട് രേഖപ്പെടുത്തുമെന്ന് എൽ.ജി.എസ്, സി.പി.ഒ, എൽ.ഡി.വി ഡ്രൈവർ ഗ്രേഡ് രണ്ട് റാങ്ക് ഹോൾഡേഴ്സ്, എച്ച്.ഡി.വി ഡ്രൈവർ, സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ട് റാങ്ക് ഹോൾഡേഴ്സ്, ഹോമിയോ അറ്റൻഡർ ഗ്രേഡ്-രണ്ട് റാങ്ക് ഹോൾഡേഴ്സ്, റിസർവ് വാച്ചർ/ഡിപ്പോ വാച്ചർ, കെ.എസ്.ആർ.ടി.സി ഡ്രൈവർ, റിസർവ് ഫോറസ്റ്റ് വാച്ചർ എന്നീ സംഘടനകൾ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.