സീറ്റ് കുറയുമെങ്കിലും ഭൂരിപക്ഷം കിട്ടുമെന്ന് എൽ.ഡി.എഫ് പ്രതീക്ഷ
text_fieldsതിരുവനന്തപുരം: കഴിഞ്ഞ തവണത്തേക്കാൾ മെച്ചപ്പെട്ട വിജയമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ നേതാക്കൾ ആവർത്തിക്കുന്നുണ്ടെങ്കിലും എൽ.ഡി.എഫിന് സീറ്റെണ്ണത്തിൽ കാര്യമായ നഷ്ടമുണ്ടാകുമെന്ന് കണക്കുകൾ. തെരഞ്ഞെടുപ്പിനുശേഷം ജില്ലകളിൽനിന്ന് ലഭിച്ച പ്രാഥമിക കണക്കനുസരിച്ച് കഷ്ടിച്ച് ഭരണം നിലനിർത്താനാകുമെന്നാണ് മുന്നണി പ്രതീക്ഷ. 28 മുതൽ 30 വരെ സീറ്റുകൾ നഷ്ടപ്പെടാമെന്നും എന്നാൽ, യു.ഡി.എഫിന്‍റെ കൈവശമുള്ള ഏഴ് മുതൽ 10 വരെ സീറ്റുകൾ പിടിച്ചെടുക്കുമെന്നുമാണ് കണക്കുകൂട്ടൽ. ചുരുങ്ങിയത് 75 സീറ്റുകളെങ്കിലും നേടി ഭരണത്തുടർച്ചയുണ്ടാകുമെന്ന് ഇടതു കേന്ദ്രങ്ങൾ പറയുന്നു.
കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ സീറ്റ് നഷ്ടമുണ്ടാകുമെന്ന് എൽ.ഡി.എഫ് പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ, ഇവിടങ്ങളിൽ ഏതാനും സീറ്റുകൾ പുതുതായി നേടുമെന്നാണ് മണ്ഡലം കമ്മിറ്റികളിൽനിന്ന് ലഭിച്ച റിപ്പോർട്ട്. കാസർകോട്, എറണാകുളം, ആലപ്പുഴ ജില്ലകളിൽ നിലവിലെ സീറ്റുകളിൽ നഷ്ടമോ നേട്ടമോ പ്രതീക്ഷിക്കുന്നില്ല. നില മെച്ചപ്പെടുത്തുമെന്ന് കരുതുന്നത് വയനാട്ടിലാണ്. അവിടെ നിലവിലുള്ള സീറ്റ് നിലനിർത്താനും പുതുതായി ഒന്ന് പിടിച്ചെടുക്കാനും കഴിയുമെന്നാണ് പോളിങ്ങിനുശേഷം ലഭ്യമായ കണക്കനുസരിച്ച് പ്രതീക്ഷിക്കുന്നത്. കണ്ണൂർ ജില്ലയിൽ ഒരു സീറ്റ് നഷ്ടപ്പെടാമെന്നും പകരം മറ്റൊന്ന് ലഭിക്കുന്നതിലൂടെ തൽസ്ഥിതി തുടരുമെന്നുമാണ് കണക്ക്.
ജില്ലകളിൽനിന്ന് ലഭിച്ച റിപ്പോർട്ടുകൾ വിലയിരുത്താൻ അടുത്ത ദിവസം സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റ് യോഗം ചേരും. നേരത്തേ പറഞ്ഞതിൽനിന്ന് വ്യത്യസ്തമായി ഒന്നും പറയാനില്ലെന്നും ഭൂരിപക്ഷംനേടി എൽ.ഡി.എഫ് അധികാരത്തിൽ വരുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ‘മാധ്യമ’ത്തോട് പറഞ്ഞു. ഭരണത്തുടർച്ചക്ക് അനുകൂലമായ ജനവിധിയാണുണ്ടായതെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണനും പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

