ലോ അക്കാദമി: അധിക ഭൂമി സർക്കാറിന് പിടിച്ചെടുക്കാമെന്ന് റവന്യു സെക്രട്ടറി
text_fieldsതിരുവനന്തപുരം: ലോ അക്കാദമിയിലെ ഉപയോഗിക്കാത്ത ഭൂമി തിരിച്ചെടുക്കാമെന്ന് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കി. 1964ലെ കേരള ഭൂമി പതിച്ചുനല്‍കല്‍ ചട്ടങ്ങള്‍ എട്ട് (മൂന്ന്) അനുസരിച്ച് നടപടി സ്വീകരിക്കാമെന്നാണ് നിര്‍ദേശം. ഭൂമി പതിച്ചുനല്‍കിയത് അനുചിതമാണ്, വസ്തുതപരമായ പിശകുകളുണ്ട്, തെറ്റിദ്ധാരണയുടെ ഫലമാണ്, പതിച്ചുനല്‍കല്‍ അധികാരപരിധി ലംഘിച്ചാണ്, നടപടികളില്‍ ക്രമക്കേടുണ്ട് എന്നിവയിലേതെങ്കിലും കണ്ടത്തെിയാലും പതിവ് റദ്ദാക്കാമെന്നാണ് ഈ ചട്ടത്തില്‍ പറയുന്നത്. യു.ജി.സി മാനദണ്ഡമനുസരിച്ച് കോളജിന് ആവശ്യമുള്ളത് ഒഴിച്ചുള്ള ഭൂമി തിരിച്ചെടുക്കാം. ഇതിനായി നിയമവകുപ്പിന്‍െറ ഉപദേശം തേടാനും ശിപാര്‍ശ ചെയ്തിട്ടുണ്ട്.
അതേസമയം, പുന്നന്‍ റോഡില്‍ ലോ അക്കാദമി റിസര്‍ച് സെന്‍റര്‍ നിലനില്‍ക്കുന്ന ഭൂമി സ്വകാര്യ വ്യക്തിയില്‍ നിന്ന് സൊസൈറ്റി വിലയ്ക്കുവാങ്ങിയതാണെന്നും അതിന്‍െറ പൂര്‍ണ അവകാശം അവര്‍ക്കാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അക്കാദമി ഭൂമിയുടെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കാന്‍ ഫയല്‍ മന്ത്രി ജി. സുധാകരന് കൈമാറി. അക്കാദമിയില്‍ കാന്‍റീന്‍ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലും റോഡ് പുറമ്പോക്കില്‍ സ്ഥിതിചെയ്യുന്ന കവാടവും ഒഴിപ്പിക്കാന്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി ഇ. ചന്ദ്രശേഖരന്‍ അറിയിച്ചു.
അക്കാദമിയുടെ അഞ്ചേക്കറോളം ഭൂമി ഉപയോഗമില്ലാതെ കിടക്കുകയാണ്, അവകാശം ഇല്ലാതിരുന്നിട്ടും റോഡ് പുറമ്പോക്കില്‍ ഗേറ്റ് സ്ഥാപിച്ച് സെക്യൂരിറ്റിയെ നിര്‍ത്തി, അനധികൃതമായാണ് വാണിജ്യാടിസ്ഥാനത്തില്‍ ഹോട്ടലും സഹകരണബാങ്ക് ശാഖയും പ്രവര്‍ത്തിക്കുന്നത്, ആ രണ്ടു കെട്ടിടവും കലക്ടര്‍ ഏറ്റെടുക്കണം, അക്കാദമിക്കുള്ളിലെ അധ്യാപക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്നത് അധ്യാപകരല്ല, മറിച്ച് നാരായണന്‍ നായരുടെയും കോലിയക്കോട് കൃഷ്ണന്‍ നായരുടെയും കുടുംബമാണ്. അതും നിയമലംഘനമാണ് -റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്.
എന്നാല്‍, ചാരിറ്റബിള്‍സൊസൈറ്റി നിയമം അനുസരിച്ച് രജിസ്റ്റര്‍ ചെയ്ത അക്കാദമിഘടനയിലെ മാറ്റം സംബന്ധിച്ച് ദുര്‍ബലമായ റിപ്പോര്‍ട്ടാണ് ജില്ലരജിസ്ട്രാര്‍ നല്‍കിയിട്ടുള്ളത്. അതിനാല്‍ സമഗ്രമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കി. രജിസ്ട്രേഷന്‍ അടക്കമുള്ളവ പരിശോധിക്കുന്നതിന് 1966 മുതലുള്ള രേഖകള്‍ കണ്ടത്തൊനായിട്ടില്ല. ഗവര്‍ണര്‍ മുഖ്യരക്ഷാധികാരിയും മുഖ്യമന്ത്രി ഉപരക്ഷാധികാരിയും റവന്യൂ-വിദ്യാഭ്യാസ മന്ത്രിമാരും ജഡ്ജിമാരും അടങ്ങിയ ട്രസ്റ്റിനാണ് ഭൂമി പാട്ടത്തിന് നല്‍കിയതെന്ന് 1968ല്‍ മന്ത്രി എം.എന്‍. ഗോവിന്ദന്‍ നായര്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോഴത്തെ ഘടനയിലുള്ള ട്രസ്റ്റിനാണോ ഭൂമി നല്‍കിയതെന്ന് അന്വേഷിക്കണമെന്ന് വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടിരുന്നു.
1966ല്‍ രജിസ്റ്റര്‍ ചെയ്ത ട്രസ്റ്റ് നിയമാവലി 1972ലും 1975ലും രണ്ടുതവണ ഭേദഗതി ചെയ്തിട്ടുണ്ട്. അതിന്‍െറ കോപ്പി മാനേജ്മെന്‍റ് ഹാജരാക്കിയിട്ടില്ല.1984നുശേഷം നിയമാവലി ഭേദഗതി ചെയ്തതായി രേഖകളില്ല. 1966 മുതലുള്ള രേഖകള്‍ പരിശോധിച്ചെങ്കില്‍ മാത്രമേ ട്രസ്റ്റിന്‍െറ ഘടനമാറ്റം കണ്ടത്തൊനാവൂ. അക്കാദമി രജിസ്ട്രാര്‍ ഓഫിസില്‍ എല്ലാവര്‍ഷവും നല്‍കുന്ന വാര്‍ഷിക റിപ്പോര്‍ട്ടിനപ്പുറം രേഖകള്‍ ലഭ്യമല്ലാത്തതിനാലാണ് വീണ്ടും അന്വേഷിക്കാന്‍ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.