കൊച്ചിൻ എയർപോർട്ട്; ചിറകടി നിലച്ചിട്ട് 24 വർഷം
text_fieldsഡിപ്പ് സല്യൂട്ട് സ്വീകരിച്ച് കൊച്ചി വിമാനത്താവളത്തിൽനിന്ന് അവസാന വിമാനം പറന്നുയരുന്നു (ഫയൽ ചിത്രം)
മട്ടാഞ്ചേരി: വാത്തുരുത്തിയിലെ പഴയ കൊച്ചിൻ എയർപോർട്ടിൽനിന്ന് അവസാനത്തെ സിവിലിയൻ യാത്രാ വിമാനം പറന്നുയർന്നിട്ട് ഇന്ന് 24 വർഷം. 1999 സെപ്റ്റംബർ 27 നാണ് കൊച്ചി വിമാനത്താവളത്തിൽനിന്ന് പറന്നുയരുന്ന അവസാന വിമാനത്തിന്റെ വിടവാങ്ങൽ ചടങ്ങായ ‘ഡിപ്പ് സല്യൂട്ട്’ സ്വീകരിച്ചത്. നെടുമ്പാശ്ശേരി അന്തർദേശീയ വിമാനത്താവളം പൂർത്തിയായതോടെ വാത്തുരുത്തിയിലെ കൊച്ചി വിമാനത്താവളത്തിന് താഴു വീണതും ഈ ദിനത്തിൽ തന്നെ.
അന്തർദേശീയ സർവിസുകൾ നെടുമ്പാശ്ശേരിയിലേക്ക് മാറ്റി ആഭ്യന്തര സർവിസുകൾ പഴയ കൊച്ചി വിമാനത്താവളത്തിൽ നിലനിർത്താനായിരുന്നു പദ്ധതി. 1999 മേയ് 25ന് അന്തർദേശീയ വിമാനത്താവളം നെടുമ്പാശ്ശേരിയിൽ ഉദ്ഘാടനം ചെയ്യുകയും ജൂൺ പത്തിന് സർവിസുകൾ ആരംഭിക്കുകയും ചെയ്തതോടെ തീരുമാനം മാറ്റപ്പെട്ടു. പിന്നീട് നാവിക സേനക്ക് കൊച്ചി വിമാനത്താവളം കൈമാറുകയായിരുന്നു.
കര, വായു, റെയിൽ, ജലം തുടങ്ങിയ ഗതാഗത സൗകര്യങ്ങൾ സമന്വയിപ്പിച്ചായിരുന്നു കൊച്ചി തുറമുഖ ശിൽപ്പിയായിരുന്ന സർ റോബർട്ട് ബ്രിസ്റ്റോ എന്ന ബ്രിട്ടീഷ് ഹാർബർ എൻജിനീയർ വാത്തുരുത്തിയെന്ന കൊച്ചു ദ്വീപിനോട് ചേർന്ന് 800 ഏക്കർ നികത്തി കൊച്ചി തുറമുഖം പടുത്തുയർത്തിയത്. അതിൽ വിമാനത്താവളത്തിനും പ്രത്യേക സൗകര്യമൊരുക്കുകയായിരുന്നു. 1939ൽ രണ്ടാം ലോക യുദ്ധത്തോടെ നിർമാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിലാക്കി. കൊച്ചി വിമാനത്താവളം നാവിക വിമാനത്താവളമാക്കി ബ്രിട്ടൻ മാറ്റി. യുദ്ധം തുടങ്ങുന്നതിന് കുറച്ചു ദിവസം മുമ്പ് ബ്രിട്ടീഷ് നാവികസേന വിഭാഗമായ റോയൽ നേവി കൊച്ചിയിലെത്തുകയും ചെയ്തു. ക്യാപ്റ്റൻ എൽ. വേർഡ്സൺ ആയിരുന്നു ഓഫിസർ ഇൻ ചാർജ്.
യുദ്ധം മുറുകിയതോടെ കൊച്ചി നാവിക താവളത്തിന്റെ പ്രാധാന്യം വർധിച്ചു. ബ്രിസ്റ്റോയുടെ ഇടപെടലുകളെ തുടർന്ന് 1941 സെപ്റ്റംബറിൽ വെണ്ടുരുത്തിയിൽ നാവികസേന താവളത്തിനായി 50 ഏക്കർ സ്ഥലം അനുവദിച്ചു. 1943 ജൂൺ 23 നായിരുന്നു ഐ.എൻ.എസ് വെണ്ടുരുത്തി ഉദ്ഘാടനം ചെയ്തത്.
രണ്ടാം ലോക യുദ്ധം അവസാനിച്ചതോടെയാണ് കൊച്ചി വിമാനത്താവളം സിവിലിയൻ ആവശ്യങ്ങൾക്കായി ഉപയോഗിച്ചത്. തുറമുഖത്തിന്റെ വികസനത്തോടെ വ്യവസായ വാണിജ്യ ആവശ്യങ്ങൾക്ക് വിമാനങ്ങളിൽ വന്നു പോകുന്നവരുടെ എണ്ണം വർധിച്ചു. ഇതോടെയാണ് ചെറുകിട വിമാനങ്ങൾക്ക് പകരം ബോയിങ് വിമാനങ്ങൾ ലാൻഡ് ചെയ്ത് തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

