മുണ്ടക്കൈയിൽ ഉരുൾപൊട്ടിയ രാത്രി ചെമ്പ്രയിലും മണ്ണിടിച്ചിൽ; ദുരന്തം ഒഴിവായത് ജനവാസം ഇല്ലാത്തതിനാൽ
text_fieldsമുണ്ടക്കൈയിലെ ഉരുൾപൊട്ടൽ ദൃശ്യം (ഫയൽ ചിത്രം)
കൽപറ്റ: വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും ഉരുൾപൊട്ടലുണ്ടായ അതേ രാത്രിയിൽ സമീപത്തെ ചെമ്പ്ര മലയുടെ അടിവാരത്തും ഉരുൾപൊട്ടലുണ്ടാതായി നാട്ടുകാർ പറയുന്നു. മേപ്പാടിയിൽനിന്ന് ചെമ്പ്ര പീക്കിലേക്കുള്ള എരുമക്കൊല്ലി റോഡിനു സമീപത്തായി മൂന്നിടങ്ങളിലായാണ് മണ്ണിടിച്ചിലുണ്ടായത്. ജനവാസ മേഖലയല്ലാത്തതിനാൽ ഇവിടെ ദുരന്തമുണ്ടായില്ല. പ്രദേശവാസികൾക്കോ ചെമ്പ്ര പീക്കിലേക്ക് വരുന്ന വിനോദസഞ്ചാരികൾക്കോ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി.
അതേസമയം ചെമ്പ്രയിലെ മണ്ണിടിച്ചിലിനെ കുറിച്ച് ജിയോളജി വകുപ്പ് പഠനം ആരംഭിച്ചതായാണ് വിവരം. ചെമ്പ്ര പീക്കിലേക്കുള്ള പ്രവേശനം താൽക്കാലികമായി നിർത്തിവച്ചു. നേരത്തെ മേപ്പാടി പഞ്ചായത്ത് തയാറാക്കിയ ദുരന്ത സാധ്യതാ മാപ്പിൽ ഉൾപ്പെടുന്ന പ്രദേശത്താണ് മണ്ണിടിച്ചിലുണ്ടായത്. പ്രദേശത്തെ നിർമാണ പ്രവൃത്തികളും വിനോദസഞ്ചാരവും നിയന്ത്രിക്കണമെന്ന് ആവശ്യമുയരുന്നുണ്ട്.
ഗ്ലാസ് ബ്രിഡ്ജ് ഉൾപ്പെടെയുള്ള സാഹസിക വിനോദ സഞ്ചാരത്തിനായി പാറ തുരക്കുന്നതായും പലയിടത്തും പുഴ ഗതിമാറ്റിയതായും ആരോപണമുണ്ട്. നിയന്ത്രണമില്ലാതെ ഓഫ് റോഡ് വാഹനങ്ങൾ ഉപയോഗിക്കുന്നതും പരിസ്ഥിതിക്ക് ഭീഷണിയാണെന്ന് വനംവകുപ്പ് റിപ്പോർട്ട് നൽകിയിരുന്നു. ദുരിതബാധിതരുടെ പുനരധിവാസത്തിനൊപ്പം ഇക്കാര്യങ്ങൾ കൂടി പരിഗണിക്കണമെന്ന് ആവശ്യമുയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

