പാലക്കാട് മംഗലം ഡാമിലും മലപ്പുറം താഴെക്കോട്ടും ഉരുൾപൊട്ടൽ; ആളപായമില്ല
text_fieldsഉരുൾപൊട്ടലിനെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ തകർന്ന താണിക്കൽ ഷിബുവിന്‍റെ വീട്ടുമതിലും കേടുപാടുകൾ സംഭവിച്ച വീടും
പാലക്കാട്/മലപ്പുറം: കനത്ത മഴയിൽ പാലക്കാട്, മലപ്പുറം ജില്ലകളിലായി രണ്ടിടത്ത് ഉരുൾപൊട്ടി. പാലക്കാട്ട് മംഗലംഡാം മേഖലയിലാണ് മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലുമുണ്ടായത്. കിഴക്കഞ്ചേരി രണ്ട് വില്ലേജിൽ ഓടൻതോട്-പടങ്ങിട്ടതോട് റോഡിന് മുകൾ ഭാഗത്തും വി.ആർ.ടി, ആശാൻപാറ എന്നിവിടങ്ങളിലുമാണ് വനത്തിനുള്ളിൽ ഉരുൾപൊട്ടിയത്.
കനത്ത മഴക്കിടെ ബുധനാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. മണ്ണും മലെവള്ളവും കുത്തിയൊലിച്ച് കൃഷിയിടങ്ങളിലും വീടുകളിലുമെത്തി. മലപ്പുറം ജില്ലയിൽ താഴെക്കോട് അരക്കുപറമ്പ് മാട്ടറക്കലിൽ മുക്കിലപറമ്പിെൻറ മുകളിലുള്ള മലങ്കട മലയിലും ബിടാവുമലയിലുമാണ് മണ്ണിടിഞ്ഞത്. കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ആളപായമില്ല. ബുധനാഴ്ച രാത്രി ഏഴിനാണ് സംഭവം.
മാട്ടറയിൽ റോഡ് കവിഞ്ഞ് വെള്ളം ഒഴുകിയതോടെ പ്രദേശം ഏറെനേരം ഒറ്റപ്പെട്ടു. 60ഓളം കുടുംബങ്ങളാണ് മേഖലയിലുള്ളത്. ഇവരെ മാറ്റിപ്പാർപ്പിച്ചു.
ചക്രവാതച്ചുഴി രൂപപ്പെട്ടു; സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യത
തിരുവനന്തപുരം: തെക്കൻ തമിഴ്നാട് തീരത്തിന് സമീപം ചക്രവാതച്ചുഴി രൂപപ്പെട്ടു. ഇതിന്‍റെ ഫലമായി വരുംദിവസങ്ങളിൽ കേരളത്തിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴക്ക് സാധ്യത.
ഞായറാഴ്ച വരെ ഇടിമിന്നലോടു കൂടിയ കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. വ്യാഴാഴ്ച അതിശക്തമായ മഴ ലഭിക്കും. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ വ്യാഴാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട് നിലനിൽക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്.
21ന് തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂർ, മലപ്പുറം ജില്ലകളിലും 22ന് കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലും 23ന് കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും 24ന് കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലർട്ടുണ്ട്.