തൃശൂർ ജില്ലയിൽ കനത്ത മഴ; രണ്ടു മരണം
text_fieldsതൃശൂർ: തോരാമഴ ജില്ലയിൽ കണ്ണീർമഴയായി. മഴയിൽ രണ്ടുപേർക്ക് ജീവൻ നഷ്്ടപ്പെട്ടു. ജില്ലയിലുടനീളം വ്യാപക നാശം. കൊടുങ്ങല്ലൂരിൽ മരം ഒടിഞ്ഞ് വീണും പുന്നയൂർകുളത്ത് കനോലി കനാലിൽ കുളിക്കാനിറങ്ങിയയാളുമാണ് മരിച്ചത്. മേത്തല കുന്നംകുളം സ്വദേശി താമിയത്ത് സുരേഷ്(55)ആണ് മരം വീണ് മരിച്ചത്. ഏറെനേരം കാണാതായ ഇയാളെ അന്വേഷിച്ചപ്പോൾ വീടിനുസമീപത്താണ് മരക്കൊമ്പ് തലയിൽ വീണ് കിടക്കുന്നത് കണ്ടത്. പുന്നയൂര്‍ക്കുളത്ത് കനോലികനാലില്‍ കുളിക്കാനിറങ്ങിയ പട്ടത്ത് വാസുവാണ് മരിച്ചത്.
വെട്ടുകാട് ഏഴാംകല്ലില്‍ മണ്ണിടിഞ്ഞ് നാല് വീടുകളുടെ മുകളിലേക്ക് വീണു. ആര്‍ക്കും പരിക്കില്ല. തൃശൂര്‍ നഗരത്തിൽ ജനറൽ ആശുപത്രിക്ക് സമീപം പാലയ്ക്കല്‍ അങ്ങാടിയില്‍ സ്‌കൂള്‍ വിദ്യാർഥികള്‍ സഞ്ചരിച്ചിരുന്ന വാനിന് മുകളില്‍ വൈദ്യുതിപോസ്റ്റ് ഒടിഞ്ഞുവീണു. ബസിനുള്ളിൽ 22 വിദ്യാർഥികളും തൊഴിലാളികളുമടക്കം 24 പേരുണ്ടായിരുന്നു. ൈഡ്രവറുടെ ഭാഗത്തേക്കാണ് പേസ്റ്റ് വീണത്. എല്ലാവരും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഫയര്‍ഫോഴ്‌സും പൊലീസുമെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.
മലയോര മേഖലയിൽ മണ്ണിടിഞ്ഞ് വീണ് വീടുകൾക്ക് കേടുപറ്റി. മാന്ദാമംഗലം വെട്ടുകാട് ഏഴാംകല്ലിൽ കളപുരക്കൽ മനോജ്, മുട്ടുങ്ങൽ ജിമ്മി, ചീരക്കുഴി റെജി, മൂർക്കനാട് കുട്ടൻ എന്നിവരുടെ വീടുകൾക്കാണ് കേടുപറ്റിയത്. വീടിെൻറ പകുതിയോളം ഉയരത്തിൽ കല്ലും മണ്ണും വീണിരിക്കുകയാണ്. വീട്ടിനുള്ളിൽ മാനോജും ഭാര്യയും മക്കളും അമ്മയും അടക്കമുള്ളവർ ഉണ്ടായിരുന്നു. ശബ്ദംകേട്ട് എല്ലാവരും പുറത്തേക്കിറങ്ങി. വീടിെൻറ പുറകുവശത്തുള്ള പാറയാണ് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. വില്ലേജ് ഓഫിസർ, പുത്തൂർ പഞ്ചായത്ത് പ്രസിഡൻറ് എന്നിവർ സ്ഥലത്തെത്തി.
പെരിങ്ങല്‍കുത്ത് ഡാമിെൻറ എല്ലാ ഷട്ടറുകളും തുറന്നു. ചാലക്കുടി പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. കുതിരാനിൽ രണ്ടിടങ്ങളിലായിട്ടാണ് മണ്ണിടിഞ്ഞ് റോഡിൽ വീണ് ഗതാഗതം തടസ്സപ്പെട്ടത്. മണ്ണുത്തി, പുഴക്കൽ, തൃശൂർ നഗരം എന്നിവിടങ്ങളിൽ റോഡിൽ വെള്ളക്കെട്ടുയർന്നു. കുതിരാനിൽ ദേശീയപാത തകർന്ന് വൻകുഴികൾ രൂപപ്പെട്ടത് രൂക്ഷമായ ഗതാഗത കുരുക്കും സൃഷ്ടിച്ചിട്ടുണ്ട്.
മണ്ണുത്തി മുളയം റോഡ് വെള്ളക്കെട്ടിലാണ്. കോടാലി പാടം മുങ്ങി. മറ്റത്തൂരിൽ വലിയ തോടും, ചാലക്കുടി കൂടപ്പുഴ തടയണയും കരകവിഞ്ഞൊഴുകയാണ്. കുന്നംകുളത്തിനടുത്ത് പഴഞ്ഞി അഴഞ്ഞൂർ പള്ളിക്ക് സമീപം റോഡിൽ നിന്ന് മഴവെള്ളം വീടുകളിലേക്ക് ഒഴുകുന്നതും ഭീതിയിലാക്കുന്നുണ്ട്. തൃശൂർ നഗരത്തിലുൾപ്പെടെ താഴ്ന്ന പ്രദേശവും വെള്ളക്കെട്ടിലായി. ചാലക്കുടിയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളംകയറി എന്‍.എസ്.എസ് സ്‌കൂള്‍ റോഡില്‍ ഗതാഗതം നിലച്ചു.
രക്ഷാപ്രവർത്തനത്തിന് തൃശൂർ സേന
തൃശൂർ: കനത്ത മഴയിൽ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധയിടങ്ങളിൽ ഉരുൾപ്പൊട്ടിയതിനെ തുടർന്ന് സുരക്ഷ പ്രവർത്തനത്തിനായി തൃശൂരിൽ നിന്നുള്ള ദ്രുതകർമ സേന. ജില്ലയിലെ വിവിധ ഫയർസ്റ്റേഷനുകളിൽ നിന്നായി 25 ഉദ്യോഗസ്ഥർ മൂന്ന് ഡിങ്കി ബോട്ട്, മൂന്ന് ആംബുലൻസ് എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനത്തിനായി കോഴിക്കോട്ടേക്ക് പുറപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.