ലാൻഡ് റവന്യു ഓഫിസ് ജീവനക്കാരിയുടെ ആത്മഹത്യക്ക് കാരണം സസ്പെൻഷൻ ഭീഷണി; കേസ് ക്രൈം ബ്രഞ്ചിന് കൈമാറാൻ സാധ്യത
text_fieldsആറ്റിങ്ങൽ (തിരുവനന്തപുരം): ലാൻഡ് റവന്യു ഓഫിസിലെ ജീവനക്കാരിയുടെ ആത്മഹത്യ സസ്പെൻഷൻ ഭീഷണിയെ തുടർന്ന്. അഞ്ചുതെങ്ങ് കായിക്കര വി.പി. നിവാസില്‍ തൃലോജനന്‍റെ ഭാര്യ ആനിയെ (48) ആണ് ശനിയാഴ്ച പുലര്‍ച്ചയോടെ വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ടത്.
ജോലി സ്ഥലത്തെ സഹജീവനക്കാരും മേൽ ഉദ്യോഗസ്ഥയും മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായാണ് പരാതി. ബന്ധുക്കളോട് നേരത്തെ പലതവണ ഇതുസംബന്ധിച്ച് ആനി പറഞ്ഞിരുന്നു. എം.എൽ.എയുമായി ബന്ധപ്പെട്ട് സ്ഥലം മാറ്റം വാങ്ങുന്ന കാര്യവും ബന്ധുക്കൾ നിർദേശിച്ചിരുന്നു. ഇതിന് ശേഷം കഴിഞ്ഞ ദിവസം വാക്സിൻ സീകരിച്ച് മടങ്ങി എത്തിയപ്പോൾ മയക്കം അനുഭവപ്പെടുകയും ഈ സമയം മേൽ ഉദ്യോഗസ്ഥ ഉൾപെടെയുള്ളവർ അപമാനിക്കുകയും സസ്പെൻഷൻ ഭീഷണി ഉയർത്തുകയും ചെയ്തിരുന്നുവെന്ന് ആനി മകളോട് പറഞ്ഞിരുന്നു.
കോവിഡ് വാക്‌സിനേഷന്‍ നടത്തി ഓഫിസില്‍ തിരിച്ചെത്തിയ ആനി കസേരയിലിരുന്ന് ഉറങ്ങുന്നത് മേലുദ്യോഗസ്ഥ മൊബൈയില്‍ പകര്‍ത്തി. ഇത് കാണിച്ചാണ് സസ്പെൻഷൻ ഭീഷണി നടത്തിയത്. രണ്ടു ദിവസം ആഹാരം കഴിക്കുന്നതിൽനിന്നും ആനി ഒഴിഞ്ഞുമാറിയിരുന്നു.
ആത്മഹത്യയെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ ആനിയുടെ ഡയറിയും കത്തും കണ്ടെടുത്തു. ഇതിൽ മൂന്ന് ജീവനക്കാരുടെ പേര് സൂചിപ്പിച്ചിട്ടുണ്ട്. വിഷയത്തിന്‍റെ ഗൗരവം പരിഗണിച്ച് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറാൻ സാധ്യതയുണ്ട്.
ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ അഞ്ചുതെങ്ങ് പൊലീസ് നിലവിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഡയറിയും കത്തും ഉൾപെടെയുള്ള രേഖകൾ അഞ്ചുതെങ്ങ് പൊലീസിന്‍റെ കൈവശമാണ്.
കേസിൽ കുറ്റക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് നടപടി സ്വീകരിക്കുമെന്ന് സ്ഥലം എം.എൽ.എ കൂടിയായ ഡെപ്യൂട്ടി സ്പീക്കർ വി. ശശി പറഞ്ഞു. ആനിയുടെ വീട് സന്ദർശിച്ച ഡെപ്യൂട്ടി സ്പീക്കർ കുടുംബാംഗങ്ങളുമായി സംസാരിക്കുമ്പോഴാണ് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകിയത്. അദ്ദേഹത്തോടൊപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി. ലൈജു, എസ്. പ്രവീണ്‍ ചന്ദ്ര, എസ്. സുരേന്ദ്രന്‍, എൽ. സ്കന്ദകുമാർ, ശ്യാമ പ്രകാശ് എന്നിവരും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.