നടപടികള്‍ക്ക് വേഗം പോരാ; ഭൂരഹിതരുടെ കാത്തിരിപ്പ് നീളുന്നു
text_fieldsകുളത്തൂപ്പുഴ: നാലര പതിറ്റാണ്ട് നീണ്ട ദര്‍ഭക്കുളത്തെ ഭൂരഹിതരുടെ കാത്തിരിപ്പിന് ഇനിയും പരിഹാരമായില്ല. പുനരധിവാസ പദ്ധതിക്കായി വനഭൂമി വിട്ടുനല്‍കാമെന്നും പകരം മറ്റു ജില്ലകളില്‍ റവന്യൂ ഭൂമി വിട്ടു നല്‍കണമെന്നുമുള്ള ഉദ്യോഗസ്ഥതല ചര്‍ച്ചയിലെ നിര്‍ദേശമനുസരിച്ചുള്ള നടപടികൾ എങ്ങുമെത്തിയില്ല.
വനത്തിന് നടുവിലായുണ്ടായിരുന്ന ദര്‍ഭക്കുളം റവന്യൂഭൂമി കൃഷിക്കായി സ്വകാര്യവ്യക്തിക്ക് നല്‍കിയിരുന്നത് പാട്ടക്കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് 1974 ലാണ് സര്‍ക്കാര്‍ പിടിച്ചെടുത്ത് മിച്ചഭൂമിയായി പ്രഖ്യാപിച്ചത്. അക്കാലത്ത് പഞ്ചായത്ത് പരിധിയില്‍ ഭൂരഹിതരായവര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച ന്യായവില തുക വസൂലാക്കി വിതരണം ചെയ്യുന്നതിനും തീരുമാനമെടുത്തിരുന്നു.
പണമടച്ച 154 കുടുംബങ്ങള്‍ക്കായി 1976-77 കാലഘട്ടത്തില്‍ 220.78 ഏക്കര്‍ ഭൂമിയാണ് റവന്യൂവകുപ്പ് അസൈന്‍മെൻറ് തയാറാക്കി വിതരണം ചെയ്തത്. അസൈന്‍മെൻറ് കിട്ടിയവര്‍ അനുവദിച്ചു കിട്ടിയ ഭൂമി കണ്ടെത്തി വേലികെട്ടി അധികാരം സ്ഥാപിക്കുന്നതിന് എത്തിയപ്പോള്‍ ദര്‍ഭക്കുളം ഭൂപ്രദേശം നിക്ഷിപ്ത വനമേഖലയാണെന്ന് പ്രഖ്യാപിച്ച് വനം വകുപ്പ് ഇവരെ കുടിയൊഴിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഇക്കാലമത്രയും തങ്ങള്‍ക്കനുവദിച്ച ഭൂമി നല്‍കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും പിന്നാലെ അലയുകയായിരുന്നു ഭൂരഹിതർ.
മാറിവന്ന സര്‍ക്കാറുകള്‍ ഉടന്‍ പ്രശ്നപരിഹാരമുണ്ടാക്കാമെന്ന് വാഗ്ദാനം നല്കിയതല്ലാെത തുടർനടപടികൾ ഉണ്ടായില്ല. നാലര പതിറ്റാണ്ടു പിന്നിടുമ്പോള്‍ പ്രദേശത്തെ എം.എല്‍.എ കൂടിയായ മന്ത്രി കെ. രാജുവിെൻറ പ്രത്യേക താൽപര്യപ്രകാരം മന്ത്രിതല ചര്‍ച്ചകള്‍ സംഘടിപ്പിക്കുകയും പകരം ഭൂമി വിട്ടുനല്‍കി പ്രശ്ന പരിഹാരത്തിന് മാര്‍ഗം നിര്‍ദേശിക്കുകയുമായിരുന്നു.
ഇതിെൻറ അടിസ്ഥാനത്തില്‍ പലയിടത്തെയും വന ഭൂമി ഉദ്യോഗസ്ഥ സംഘം സന്ദര്‍ശിച്ചു. പകരം ഭൂമി കണ്ടെത്തി നല്‍കാന്‍ ഉത്തരവിട്ട അധികൃതര്‍ ഇതിന് പ്രത്യേകിച്ച് കാലാവധി നല്‍കിയിട്ടില്ലാത്തതിനാല്‍ രണ്ടുവർഷം കഴിഞ്ഞിട്ടും നടപടികൾ എവിടെയുമെത്തിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.