സംഘി കാലത്ത് നാഷണൽ ബുക്ക് ട്രസ്റ്റിൽ എന്താണ് നടക്കുന്നത്...?
text_fieldsഇന്ത്യയുടെ പ്രഥമ പ്രഥാനമന്ത്രി പണ്ഡിറ്റ് ജവഹർ ലാൽ നെഹ്റു മുൻകൈയെടുത്ത് വിദ്യാഭ്യാസ വകുപ്പിന്‍റെ കീഴിൽ ആരംഭിച്ച സാംസ്കാരിക സ്ഥാപനമാണ് നാഷനൽ ബുക്ക് ട്രസ്റ്റ് (എൻ.ബി.ടി). ഇന്ത്യയിലെ വിവിധ ഭാഷകളിലെ എഴുത്തും എഴുത്തുകാരെയും രാജ്യമെങ്ങും പരിചയപ്പെടുത്താനും വായന പോഷിപ്പിക്കാനുമായിരുന്നു മഹത്തായ ലക്ഷ്യത്തോടെ ഇൗ സ്ഥാപനം തുടങ്ങിയത്. പ്രധാനമായും കുട്ടികളിൽ വായന വളർത്തുന്നതിൽ ഇൗ സ്ഥാപനം നിർണായക പങ്കു വഹിച്ചിരുന്നു.
ഉന്നതമായ ലക്ഷ്യങ്ങളോടെ ആരംഭിച്ച പല സാംസ്കാരിക സ്ഥാപനങ്ങളിലും കാവിവത്കരണം ധൃതിപിടിച്ച് നടന്നുെകാണ്ടിരിക്കുകയാണ്. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഉദാഹരണം. ഇപ്പോൾ നാഷനൽ ബുക്ക് ട്രസ്റ്റിൽ നിന്നും കാവിവത്കരണത്തിന്റെ കാഹളം മുഴങ്ങുന്നു.
കൊച്ചി റവന്യു ടവറിൽ പ്രവർത്തിക്കുന്ന എൻ.ബി.ടിയുടെ ബുക്ക് പ്രമോഷൻ സെൻററിൽ ജോലി ചെയ്തുവരുന്ന ലാലി പി.എമ്മിനോട് പുതുതായി ചുമതലയേറ്റ മാനേജർ േജാലി മതിയാക്കി പോകാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇടതു സഹയാത്രികയും എഴുത്തുകാരിയുമായ ലാലി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇൗ വിവരം പുറത്തുവിട്ടത്. ബുക്ക് ഷോപ്പില്‍ സ്ത്രീകളെക്കാളേറേ പുരൂഷന്മാരെയാണാവശ്യമെന്നും പുസ്തകക്കെട്ടുകള്‍ കയറ്റാനും ഇറക്കാനുമൊക്കെ ആണുങ്ങള്‍ക്കേ കഴിയൂ എന്നും രാത്രി വൈകി ജോലി ചെയ്യാൻ സ്ത്രീകൾക്ക് കഴിയില്ല എന്നും അതുകൊണ്ട് മറ്റൊരു ജോലി കണ്ടുപിടിക്കണമെന്നും പറഞ്ഞാണ് ലാലിയോട് ജോലിയിൽ നിന്ന് വിട്ടുപോകാൻ ആവശ്യപ്പെട്ടത്.
‘ഒടുവില്‍ അവര്‍ ഞങ്ങളെ തേടി വന്നു’ എന്ന പരാമർശത്തോടെ ഫാസിസത്തിന്‍റെ കടന്നുവരവിനെക്കുറിച്ച് ലാലി തന്‍റെ കുറിപ്പിൽ വിശദമാക്കുന്നു. വായനയെയും പുസ്തകങ്ങളെയും ഇഷ്ടപ്പെട്ടിരുന്ന തന്‍റെ സ്വപ്നങ്ങൾ ഫാസിസം കവരുമെന്ന് കരുതിയിരുന്നില്ലെന്നും ലാലി പറയുന്നു.
സംഘിവത്കരണം അജണ്ടയാക്കിയവര്‍ യാതൊരു വിധ തത്വദീക്ഷയൂമില്ലാതെ രണ്ട് തൊഴിലാളികളെ ഒരു മണിക്കൂറത്തെ നോട്ടീസ് പോലും തരാതെ പുറത്താക്കിയെന്നും. പുസ്തക രംഗത്ത് യാതൊരു മുന്‍പരിചയവുമില്ലാത്ത കൈയിൽ ചരടൊക്കെ കെട്ടിയ രണ്ട് പേരെ അവിടത്തെ ജീവനക്കാരായി നിയമിച്ചതായും ലാലി വ്യക്തമാക്കുന്നു.
ലാലി പി.എമ്മിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
‘‘പൂസ്തകങ്ങളെല്ലാം എണ്ണി ത്തിട്ടപ്പെടുത്തി ലിസ്റ്റില്‍ എൻറർ ചെയ്ത് അതാതിടങ്ങളില്‍ അടുക്കി വച്ച് പൊടിയൊക്കെ അടിച്ച് വാരി എന്‍.ബി.റ്റിയുടെ മുന്നിലിട്ടിരിക്കുന്ന കാര്‍പ്പറ്റുകൂടി തിരിച്ചിട്ട് കുടഞ്ഞ് കളഞ്ഞ് കൈയ്യും മുഖവുമൊക്കെ കഴുകി തിരികെ സീറ്റില്‍ വന്നിരിക്കുമ്പോഴാണു പുതിയ മാനേജര്‍ വിളിച്ചത്..
തൊട്ടു മുന്നിലുള്ള കസേരയിലിരിക്കവേ അയാള്‍ കന്നഡയും തമിഴുമൊക്കെ ചേര്‍ന്ന മലയാളത്തില്‍ പറഞ്ഞു..
“മാഡം, ഇന്നത്തോടെ നിങ്ങളുടെ ജോലി അവസാനിച്ചിരിക്കുന്നു..’’ കേട്ടത് ശരിയായിട്ടല്ലെന്ന് മനസ്സില്‍ ഉറപ്പിക്കുന്നത്രയും അവിശ്വസനീയതയോടെ അന്തം വിട്ടിരുന്നു.. അയാളത് ഒന്നു കൂടി പറയുമ്പോൾ എന്‍റെ കണ്ണറിയാതെ നിറയാന്‍ തുടങ്ങി.. അയാള്‍ വീണ്ടും പറയുന്നു.. “ഒരു ബുക്ക് ഷോപ്പില്‍ സ്ത്രീകളെക്കാളേറേ പുരൂഷന്മാരെയാണാവശ്യം.. പുസ്തകക്കെട്ടുകള്‍ കയറ്റാനും ഇറക്കാനുമൊക്കെ ആണുങ്ങള്‍ക്കേ പറ്റു.. തന്നെയുമല്ല നിങ്ങള്‍ക്ക് രാത്രി വൈകി ഇവിടെ നില്‍ക്കാനാവില്ലല്ലോ.. ചിലപ്പോളതൊക്കെ വേണ്ടിവരും.. അതുകൊണ്ട്.. .. നിങ്ങള്‍ക്ക് മറ്റൊരു ജോലി തേടി പ്പിടിക്കാവുന്നതേയുള്ളു..”
ചിരിക്കാനാണു തോന്നിയത്.. പുസ്തകശാലകളില്‍ പുസ്തകത്തെ പ്പറ്റി സംസാരിക്കുന്നവരല്ലേ വേണ്ടത്... ? അല്ലെങ്കില്‍ തന്നെ പുസ്തകക്കെട്ട് എടുക്കാന്‍ മാത്രമാണെങ്കില്‍ എന്തിനാണു ഡിഗ്രിയും പിജിയുമൊക്കെ ഉള്ള ആള്‍ക്കാരെ അവര്‍ തേടി പ്പിടിച്ച് ജോലിക്ക് വച്ചത്..? ഫിറ്റ്നസ്സ് മാത്രം മാനദണ്ഡമാക്കിയാല്‍ പോരായിരുന്നോാ...? പോരെങ്കില്‍ 20 ഉം 25 ഉം കിലോയൊക്കെയുള്ള പുസ്തകക്കെട്ടുകള്‍, എൻറെ പണിയല്ലാഞ്ഞിട്ട് പോലും സഹവര്‍ത്തിത്ത്വത്തിൻറെ പേരിലും സ്ത്രീയെന്ന നിലയില്‍ ഒന്നിനും വേണ്ടി മാറ്റി നിറുത്തപ്പെടരുതെന്ന ഈഗോയുടെ പേരിലും എടുത്തു പൊക്കിയിട്ടുള്ള എന്നോടോ..?
എൻറെ ജോലി ആവശ്യപ്പെട്ടാല്‍ രാത്രി വൈകിയും, ഞായറാഴ്ച പോലും ജോലിക്കെത്താന്‍ എനിക്ക് മടി തോന്നിയിട്ടേയില്ല.. സ്ത്രീയായാലും പുരുഷനായാലും അത്രയും പോരേ ഒരു ജോലിക്കുള്ള യോഗ്യതകള്‍?
യാദൃച്ഛികമായി നാഷണല്‍ ബുക്ക് ട്രസ്റ്റില്‍ കിട്ടിയ ജോലിയെ ഞാനത്രമേല്‍ സ്നേഹിക്കുകയും ചെയ്തിരുന്നു. അനാവശ്യമായൊരു ലീവ് പോലുമെടുക്കാതെ. എവിടെപ്പോയാലും തിരിച്ച് ഓഫീസിലെത്തുമോള്‍ ഞാനനുഭവിക്കുന്ന മനഃസ്വാസ്ഥ്യം അത്ര വലുതായിരുന്നു..
റവന്യൂ ടവറിൻറെ ഭൂഗര്‍ഭനിലയില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്നൊരു സ്ഥാപനം. അതിൻറെ ബാലാരിഷ്ടതകളെല്ലാം അവസാനിച്ച് വരുന്നതേയുണ്ടായിരുന്നുള്ളു... തുടങ്ങിയ വര്‍ഷത്തെ ഏതാനും ലക്ഷത്തിൻറെ വിൽപനയില്‍ നിന്ന് മൂന്നാം വര്‍ഷമാകുമ്പോള്‍ അതു 78 ലക്ഷത്തോളമെത്തിയിരുന്നു. 2017-^-18 ല്‍ അതു ഒരു കോടിയാക്കണമെന്ന ലക്ഷ്യവുമായി അത്ര കരുതലോടെ നീങ്ങിയ റൂബിന്‍ ഡിക്രൂസ് സാറിനൊപ്പം ഞാനും പ്രവീണും.. എന്‍.ബി.റ്റിയുടെഗുണം കൂടിയതും ചിലവു കുറഞ്ഞതുമായ പുസ്തകങ്ങളെ കേരളത്തിലെ സാധാരണക്കാരായ കുട്ടികളുടെ കൈകളിലെത്തിക്കാന്‍ ഞങ്ങള്‍ അത്രയേറേ ശ്രമിച്ചു..
അപ്രതീക്ഷിതമായി റൂബിന്‍ഡിക്രൂസിനെ ഡല്‍ഹിയിലേക്ക് സ്ഥലം മാറ്റിയപ്പോഴും ഇവിടത്തെ ബാക്കി പ്രവര്‍ത്തനങ്ങള്‍ നന്നായി നടക്കണമെന്ന് അദ്ദേഹം നിര്‍ബന്ധം പിടിച്ചിരുന്നു..
ഒടുവില്‍ അവര്‍ ഞങ്ങളെ തേടി വന്നു.
ഫാസിസത്തിന്റെ കടന്നു വരവിനെ ഏറ്റവും ആശങ്കയോടെ കണ്ട് അതിനെതിരേയുള്ള സമരങ്ങളില്‍ എത്ര ദുര്‍ബലമായാലും ഭാഗഭാക്കാകുമ്പോഴും ഞാനൊട്ടും വിചാരിച്ചിരുന്നില്ല അതെൻറെ സ്വപ്നങ്ങളെക്കൂടി കവര്‍ന്നുകൊണ്ട് പോകുമെന്ന്... പലതരം ജോലികളോക്കെ ചെയ്ത് താല്പര്യമില്ലാത്തതു കൊണ്ട് മാത്രം ഒഴിവാക്കിയപ്പോഴെല്ലാം ഒരു സ്വപ്നമുണ്ടായിരുന്നത് പുസ്തകങ്ങളുമായിചേര്‍ന്നൊരു ജോലിയായിരുന്നു..
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ , ഭരണകൂടത്തിൻറെ എല്ലാ മെഷിനറികളുടെയും സംഘിവത്കരണം അജണ്ടയാക്കിയവര്‍ യാതൊരു വിധ തത്വദീക്ഷയൂമില്ലാതെ രണ്ട് തൊഴിലാളികളെ ഒരു മണിക്കൂൂറത്തെ നോട്ടീസ് പോലും തരാതെ പുറത്താക്കി. ബി.ജെ.പിക്കാര്‍ക്ക് എന്ത് തൊഴിലാളികള്‍..? എന്ത് മാനവികത ? എന്ത് തത്വദീക്ഷ..?
പുസ്തക രംഗത്ത് യാതൊരു മുന്‍പരിചയവുമില്ലാത്ത കൈയിൽ ചരടൊക്കെ കെട്ടിയ രണ്ട് പേരെ അവിടത്തെ ജീവനക്കാരായി നിയമിച്ചു. ഇനി വേണമെങ്കീല്‍ അവര്‍ക്ക് അവര്‍ക്കിഷ്ടമുള്ള പുസ്തകങ്ങള്‍ മാത്രം വില്‍ക്കാം. ഭഗത് സിംഗിന്റെ why I am an ethiest ഉള്‍പ്പെടെയുള്ള നിരവധി ബി.ജെ.പി രാഷ്ട്രീയത്തിനെതിരായ , പുറത്ത് കാണിക്കരുതെന്ന് അവരാഗ്രഹിക്കുന്ന പുസ്തകങ്ങളെ മനപൂര്‍വ്വം തമസ്ക്കരിക്കാം. വേണമെങ്കില്‍ ആ സ്ഥാപനം തന്നെ അടച്ചുപൂട്ടാം.. അല്ലെങ്കിലും സംഘികള്‍ക്കെന്ത് പുസ്തകങ്ങള്‍ ..? അവര്‍ മഹാഭാരതമെങ്കിലും ശരിക്ക് വായിച്ചിട്ടുണ്ടാകുമോ.?
ഫാസിസം നമ്മളിലേക്ക് എങ്ങനെയൊക്കെ എത്താമെന്നതു പ്രവചിക്കാനാവില്ല. ഹിറ്റ്ലര്‍ നാസി പത്രമൊഴിച്ചുള്ളതെല്ലാം നിരോധിച്ചിരുന്നതു പോലെ സംഘിസം ഒരൂപക്ഷേ പുസ്തകങ്ങളേയും നിരോധിക്കുന്ന കാലം വരും...
കരുതിയിരിക്കുക.’’
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
