അന്തിക്കാട് വനിത പൊലീസ് ഉദ്യോഗസ്ഥക്ക് കോവിഡ്; 30 പൊലീസുകാർ നിരീക്ഷണത്തിൽ
text_fieldsഅന്തിക്കാട്: പൊലീസ് സ്റ്റേഷനിലെ വനിത പൊലീസിന് കോവിഡ് സ്ഥിരീകരിച്ചു. അരിമ്പൂരിൽ കോവിഡ് ബാധിച്ച് മരിച്ച വത്സലയുടെ മേൽനടപടികളുമായി വനിത പൊലീസടക്കം മൂന്ന് പൊലീസുകാർ പോയിരുന്നു.
ഇവർ ക്വാറൻറീനിലായിരുന്നു. ഞായറാഴ്ച പരിശോധന ഫലം വന്നപ്പോൾ ഇതിൽ രണ്ടുപേർക്ക് നെഗറ്റിവും വനിത പൊലീസിന് പോസിറ്റിവുമായി. കോവിഡ് സ്ഥിരീകരിച്ചതോടെ അന്തിക്കാട് സ്റ്റേഷനിലെ സി.ഐ, എസ്.ഐ അടക്കം 30 പൊലീസുകാർ ക്വാറൻറീനിൽ പോയി.
കോവിഡ് സ്ഥിരീകരിക്കും മുമ്പ് വത്സലയുടെ മൃതദേഹം സംസ്കരിച്ചിരുന്നു. മരണത്തിൽ സംശയം തോന്നിയതോടെ സ്ഥലത്തെത്തിയ എസ്.ഐ ഇടപെട്ട് വത്സലയുടെ സ്രവം വീണ്ടും പരിശോധനക്ക് അയക്കുകയായിരുന്നു. ഇതിലാണ് പോസിറ്റിവ് ആണെന്ന് സ്ഥിരീകരിച്ചത്.
ഇതോടെ മേൽനടപടി പ്രവർത്തനം നടത്തിയ വനിത പൊലീസ്, എസ്.ഐ അടക്കം ക്വാറൻറീനിൽ പോയി. ഇവരുടെ സ്രവം പരിശോധനക്ക് അയച്ചിരുന്നു. ഞായറാഴ്ചയാണ് പരിശോധന ഫലം പുറത്തുവന്നത്. വനിത പൊലീസിന് പോസിറ്റിവായി. എസ്.ഐ അടക്കം മറ്റ് രണ്ടുപേർക്കും നെഗറ്റിവായി. എസ്.ഐ നിലവിൽ ക്വാറൻറീനിലാണ്. അഞ്ച് പൊലീസുകാർ ഒഴിച്ച് മറ്റുള്ളവർ ക്വാറൻറീനിൽ പോയതോടെ സ്റ്റേഷെൻറ പ്രവർത്തനം താളംതെറ്റാതിരിക്കാൻ മറ്റ് സ്റ്റേഷനിൽനിന്ന് കൂടുതൽ പൊലീസുകാരെ അന്തിക്കാട് സ്റ്റേഷനിൽ ഡ്യൂട്ടിക്കിടും. അതിനുമുമ്പ് സ്റ്റേഷൻ അണുനശീകരണം നടത്തും.
കെ.എസ്.ആർ.ടി.സി കണ്ടക്ടർക്ക് കോവിഡ് ബാധിച്ചതോടെ ബസ് യാത്ര ചെയ്ത വത്സലയുടെ മകൾ ക്വാറൻറീനിലായിരുന്നു. മകൾക്ക് കൂട്ടിരുന്ന അരിമ്പൂർ സ്വദേശിനി വത്സല കുഴഞ്ഞുവീണ് മരിച്ചപ്പോൾ ഇവരുടെ പരിശോധന ഫലത്തിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഇതോടെ അരിമ്പൂർ അഞ്ചാം വാർഡ് കണ്ടെയിൻമെൻറ് സോണായി പ്രഖ്യാപിച്ചിരുന്നു. അന്തിക്കാട് സ്റ്റേഷൻ പരിധിയിലുള്ള താന്ന്യം പഞ്ചായത്തിലെ രണ്ട് വാർഡുകളും കണ്ടെയിൻമെൻറ് സോണാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.