ടി.ടി കുത്തിവെപ്പ് മരുന്നിന് വൻക്ഷാമം
text_fieldsതൃശൂർ: പ്രളയാനന്തരം രോഗാതുരമായ സംസ്ഥാനത്ത് ടെറ്റനസ് ടോക്സോയിഡ് (ടി.ടി) കുത്തിവെപ്പ് മരുന്നിന് വൻക്ഷാമം. എലിപ്പനി അടക്കം പിടിമുറുക്കവേ പ്രളയബാധിതർക്കും ശുചീകരണ പ്രവർത്തനത്തിൽ ഏർപ്പെട്ടവർക്കും മരുന്നുകിട്ടുന്നില്ല. സ്വകാര്യ ആശുപത്രികളിൽ അടക്കം മരുന്ന് ഇല്ലാത്തതിനാൽ കുത്തിവെപ്പിനായി സർക്കാർ ആശുപത്രികളെ ആശ്രയിക്കുകയാണ്. മെഡിക്കൽഷോപ്പുകളിലും സ്വകാര്യ ആശുപത്രികളിലും കഴിഞ്ഞ 15ന് േശഷം വിതരണം സാധാരണഗതിയിലായിട്ടില്ല.
ശസ്ത്രക്രിയകൾക്കും പ്രതിരോധത്തിനും അടക്കം ഉപയോഗിക്കുന്ന ടി.ടി കുത്തിവെപ്പ് മരുന്ന് വിപണിയിൽ നേരത്തെ തന്നെ കുറവായിരുന്നു. ദേശീയ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റിയുടെ വിലനിയന്ത്രണം മൂലം കമ്പനികൾ ഉൽപാദനത്തിൽ നിന്ന് പിന്നാക്കംപോയതാണ് ക്ഷാമകാരണം. ഒന്നരവർഷമായി ലഭ്യതക്കുറവുണ്ട്. പ്രളയശേഷം ആവശ്യം കൂടിയതോെടയാണ് ക്ഷാമം ഉണ്ടായത്. നേരത്തെ അര മില്ലിലിറ്റർ മരുന്നിന് 11.8 രൂപയായിരുന്നു വില. അതോറിറ്റി ഉൽപാദനചെലവ് പരിശോധിച്ച് 5.7രൂപയാക്കി. ഇൗ തുകക്ക് മരുന്ന് വിൽക്കാനാവില്ലെന്ന നിലപാടിലാണ് കമ്പനികൾ.
സിറം ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഇന്ത്യ പുെണ, ബയോളജിക്കൽ ഇൗവൻസ് ഹൈദരാബാദ് എന്നീ കമ്പനികളാണ് മരുന്ന് ഉൽപാദിപ്പിക്കുന്നത്. എന്നാൽ, ദേശീയ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റിയെ നോക്കുകുത്തിയാക്കി കമ്പനികൾ മരുന്ന് വൻതോതിൽ കയറ്റി അയക്കുന്നുണ്ട്. വിലനിയന്ത്രണം കർശനമായി പാലിക്കുന്ന കേരളത്തിൽ ഒഴികെ ഇതര സംസ്ഥാനങ്ങളിൽ പഴയ വിലയ്ക്ക് വിൽക്കുന്നുമുണ്ട്. എന്നാൽ സംസ്ഥാന ആരോഗ്യ വകുപ്പിന് കമ്പനികൾ നേരിട്ട് വിതരണം ചെയ്യുന്നതിനാൽ സ്വകാര്യമേഖലയിലെ പ്രശ്നങ്ങൾ അധികൃതർ അറിയുന്നുമില്ല.
വിലനിയന്ത്രണത്തിെൻറ പേരിൽ അവശ്യമരുന്നു വിതരണത്തിൽ നിന്നും കമ്പനികൾ പിൻമാറിയിട്ടും ദേശീയ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി പ്രശ്നത്തിൽ ഇതുവരെ ഇടപെട്ടിട്ടില്ല. കേരളത്തിൽ സംസ്ഥാന ഡ്രഗ് കൺട്രോൾ വകുപ്പും ഇക്കാര്യം കണ്ടില്ലെന്ന് നടിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.