മിനിമം വേതനം: തർക്ക പരിഹാരത്തിന് ജോയൻറ് ലേബർ കമീഷണർമാർക്ക് അധികാരം
text_fieldsതിരുവനന്തപുരം: മിനിമം വേതനം സംബന്ധിച്ച തർക്കങ്ങൾ പരിഹരിക്കാൻ സംസ്ഥാനത്തെ ജോയൻറ് ലേബർ കമീഷണർമാർക്ക് കൂടി അധികാരം നൽകി മിനിമം വേജസ് ആക്ടിൽ ഭേദഗതി വരുത്തി. നിലവിൽ ലേബർ കമീഷണർക്ക് മാത്രമാണ് ഇത്തരം പരാതികൾ പരിഹരിക്കാൻ അധികാരം. പരാതികളിൽ തീർപ്പ് വൈകുന്നതു മൂലമാണ് നിയമഭേദഗതി കൊണ്ടുവരുന്നതെന്ന് തൊഴിൽമന്ത്രിക്കുവേണ്ടി നിയമസഭയിൽ ബിൽ അവതരിപ്പിച്ച പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ പറഞ്ഞു. ചർച്ചക്കു ശേഷം ബിൽ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനക്ക് വിട്ടു. ബിൽ പാസാകുന്നതോടെ മിനിമം വേജസ് പരാതികളിൽ തീർപ്പ് കൽപിക്കാൻ സംസ്ഥാനത്തെ ഏഴ് ജോയൻറ് ലേബർ കമീഷണർമാർക്ക് കൂടി അധികാരം ലഭിക്കും.
മിനിമം വേതനം നൽകിയില്ലെന്ന് തെളിഞ്ഞാൽ തൊഴിലുടമക്കെതിരെ ചുമത്തുന്ന പിഴ സംഖ്യയും ഉയർത്തി. നിലവിൽ ആറു മാസം തടവോ 500 രൂപ പിഴയോ രണ്ടും ഒരുമിച്ചോ ചുമത്താനാണ് വ്യവസ്ഥയുണ്ടായിരുന്നത്. പിഴത്തുക 5000 രൂപയായി ഉയർത്തുന്നതാണ് ഭേദഗതി. വ്യാജപരാതി നൽകി കബളിപ്പിക്കുന്നവർക്ക് ചുമത്തിയിരുന്ന പിഴ 50 രൂപയിൽനിന്ന് 1000 രൂപയായും ഉയർത്തും. മജിസ്ട്രേറ്റുമാർ മുഖേന മാത്രമേ പിഴ ഈടാക്കാവൂവെന്ന വ്യവസ്ഥയിലും മാറ്റം വരുത്തി.
റവന്യൂറിക്കവറി ഉദ്യോഗസ്ഥർക്കു കൂടി ഇനി ഈ അധികാരം ലഭിക്കും. കെ.എസ്. ശബരീനാഥൻ, യു. പ്രതിഭാഹരി എന്നിവർ ബില്ലിൽ ഭേദഗതി അവതരിപ്പിച്ച് സംസാരിച്ചു. കച്ചവട സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവരെ കൂടി തൊഴിലാളികളുടെ നിർവചനത്തിൽ ഉൾപ്പെടുത്തി തൊഴിൽ തർക്കങ്ങൾ ഭേദഗതി ബില്ലും സഭയിൽ അവതരിപ്പിച്ച് സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. കേന്ദ്രസർക്കാർ നിർദേശം അനുസരിച്ചാണ് ഈ ഭേദഗതി. കച്ചവടത്തിെൻറ അഭിവൃദ്ധിക്കു വേണ്ടി പ്രവർത്തിക്കുന്നവരെ കൂടി നിയമത്തിെൻറ പരിധിയിൽ ഉൾപ്പെടുത്തണമെന്നായിരുന്നു കേന്ദ്രനിർദേശം. എൻ. ഷംസുദ്ദീൻ, ഐ.ബി. സതീഷ് എന്നിവർ ബില്ലിന്മേൽ ഭേദഗതി അവതരിപ്പിച്ച് സംസാരിച്ചു.
സംസ്ഥാനത്ത് 60 ശതമാനം പേർക്കും മിനിമം കൂലി ലഭിക്കുന്നില്ലെന്ന്
തിരുവനന്തപുരം: സംസ്ഥാനത്ത് തൊഴിലെടുക്കുന്ന 60 ശതമാനം പേർക്കും മിനിമം കൂലി ലഭിക്കുന്നില്ലെന്ന് മന്ത്രി ജി. സുധാകരൻ നിയമസഭയിൽ പറഞ്ഞു. 2016ലെ ഏറ്റവും കുറഞ്ഞ കൂലി (കേരള ഭേദഗതി) ബിൽ ചർച്ചക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. എല്ലാ മേഖലയിലും ഇതുതന്നെയാണ് അവസ്ഥ.
സാമൂഹികനീതിയിൽ നിന്ന് എത്രയോ അകലെയാണ് കലാകായിക രംഗത്തുള്ളവർ. െഎ.ടി മേഖലയിലും പുതുതലമുറ ബാങ്കുകളിലും ഇതുതന്നെയാണ് അവസ്ഥ. ഭക്ഷണം കഴിക്കാൻ പോലും ജീവനക്കാർക്ക് സമയമില്ല. അൺ എയ്ഡഡ് കോളജുകെളയും സ്കൂളുകളെയും നിയമനിർമാണത്തിലൂടെ നിയന്ത്രിക്കേണ്ടകാലം അതിക്രമിച്ചു. അവിടെ മലയാളഭാഷ സംസാരിക്കാൻ പറ്റില്ല, പിന്നെയല്ലേ മിനിമം വേതനം. എറണാകുളത്ത് സ്കൂളിൽ വീഴാൻനേരത്ത് ‘അമ്മേ’ എന്ന് വിളിച്ച കുട്ടിയെ രണ്ടുദിവസം സ്കൂളിൽ കയറ്റിയില്ല. അൺ എയ്ഡഡ് സ്കൂളുകളും കോളജുകളും നമ്മുടെ സംസ്കാരത്തിന് എതിരാണ്. അവിടെ മിനിമം വേതനം ഉറപ്പാക്കണം. അല്ലാത്തവ അടച്ചുപൂട്ടാൻ നിയമം കൊണ്ടുവരാനാകുമോ എന്ന് ചർച്ച ചെയ്യണം.
14 വയസ്സുവരെ സൗജന്യവും സാർവത്രികവുമായ വിദ്യാഭ്യാസം ഭരണഘടന പറഞ്ഞിരിക്കുേമ്പാൾ ഒന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടിയോട് മാസം 5000 രൂപ മുതൽ ഫീസ് വാങ്ങുകയാണ്. മാനേജർമാർ ശമ്പളം എടുത്തുകാണിച്ച് അധ്യാപകരോട് ഒപ്പിടാൻ പറയുകയാണ്. എന്നിട്ട് ബാക്കി തുക മാനേജർ തന്നെ എടുക്കുന്നു. ആരോഗ്യമേഖലയിലും ഇതുതന്നെയാണ് അവസ്ഥ. വലിയ കച്ചവടമാണ് നടക്കുന്നത്. ഒരു രോഗവുമായി ചെല്ലുന്നവനെ പത്ത് രോഗവുമായി തിരിച്ചയക്കുന്നു. ഇതെല്ലാം തടയാനുള്ള നിയമവും ഇച്ഛാശക്തിയും ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.