15 വർഷത്തിന് ശേഷം കോട്ടയം ജില്ലാപഞ്ചായത്ത് സി.പി.എമ്മിന്റെ കൈയിൽ: കെ.വി. ബിന്ദു പ്രസിഡന്റ്; പി.സി. ജോർജിന്റെ മകൻ വോട്ടെടുപ്പിന് എത്തിയില്ല
text_fieldsകോട്ടയം: 15 വർഷത്തെ ഇടവേളക്ക് ശേഷം കോട്ടയം ജില്ലാ പഞ്ചായത്ത് സി.പി.എമ്മിന്റെ കൈകളിൽ. കുമരകം ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ നിന്നുള്ള കെ.വി ബിന്ദു പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച കോൺഗ്രസിന്റെ രാധ വി. നായരെ ഏഴുവോട്ടിന് തോൽപിച്ചു.
എൽ.ഡി.എഫ് ധാരണപ്രകാരം കേരളാ കോൺഗ്രസ് എം അംഗം നിർമ്മല ജിമ്മി രാജിവെച്ച ഒഴിവിലാണ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് നടന്നത്. ബിന്ദുവിന് 14 വോട്ടും രാധാ വി നായർക്ക് ഏഴു വോട്ടും ലഭിച്ചു. 21 പേരാണ് വോട്ടുചെയ്തത്. ഒരാൾ എത്തിയില്ല. രാവിലെ 11 ന് നടന്ന ജില്ലാ പഞ്ചായത്ത് യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ജില്ലാ കലക്ടർ ഡോ. പി കെ ജയശ്രീ വരണാധികാരിയായിരുന്നു.
ഇന്ന് ഉച്ചയ്ക്ക് ശേഷം വൈസ് പ്രസിഡൻറ് സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുപ്പ് നടക്കും. സി.പി.ഐയിലെ ശുഭേഷ് സുധാകരൻ ആണ് ഇടതു സ്ഥാനാർഥി. 22 അംഗ ജില്ലാ പഞ്ചായത്തിൽ എൽ.ഡി.എഫ് 14, യു.ഡി.എഫ് ഏഴ്, ജനപക്ഷം ഒന്ന് എന്നിനെയാണ് കക്ഷി നില. ജനപക്ഷം അംഗവും പി.സി. ജോർജിന്റെ മകനുമായ ഷോൺ ജോർജ് വോട്ടെടുപ്പിന് എത്തിയില്ല.
അടുത്ത രണ്ടുവർഷത്തേക്കാണ് സി.പി.എമ്മിന് പ്രസിഡന്റ് സ്ഥാനവും സി.പി.ഐക്ക് വൈസ് പ്രസിഡന്റ് സ്ഥാനവും ലഭിക്കുക. അവസാന ഒരുവർഷം സി.പി.ഐക്ക് ആണ് പ്രസിഡന്റ് സ്ഥാനം. 2008 ൽ കെ.പി. സുഗുണൻ പ്രസിഡന്റ് ആയ ശേഷം ആദ്യമായാണ് ജില്ലാ പഞ്ചായത്തിൽ സി.പി.എമ്മിന് പ്രസിഡൻറ് സ്ഥാനം ലഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.