മീഡിയവൺ മാനേജിങ് എഡിറ്റർ സി.ദാവൂദിന്റെ കൈവെട്ടുമെന്ന സി.പി.എം ഭീഷണി; കേരള പത്രപ്രവർത്തക യൂനിയൻ പ്രതിഷേധിച്ചു
text_fieldsകോഴിക്കോട്: വണ്ടൂരിൽ സി.പി.എം പ്രവർത്തകർ മീഡിയാവൺ മാനേജിങ് എഡിറ്ററുടെ കൈവെട്ടുമെന്ന് തരത്തിൽ നടത്തിയ പ്രകോപനമുദ്രാവാക്യം വിളിയിൽ കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന കമ്മറ്റി ശക്തമായി പ്രതിഷേധിച്ചു.
മാധ്യമ സ്വാതന്ത്ര്യത്തിനും പൗരാവകാശത്തിനും വേണ്ടി നിലകൊള്ളുന്നു എന്ന അവകാശപ്പെടുമ്പോൾ തന്നെ ഇത്തരം അവകാശലംഘനങ്ങൾക്കും വെല്ലുവിളികൾക്കും പരസ്യമായി രംഗത്തിറങ്ങുന്നത് പ്രതിഷേധാർഹമാണ്.
മാധ്യമങ്ങളുടെ നിലപാടുകളോട് വിയോജിക്കാനും അസത്യമുണ്ടെങ്കിൽ അത് തുറന്നു കാട്ടാനും ഒട്ടേറെ മാർഗങ്ങളുണ്ടെന്നിരിക്കെ മാധ്യമ പ്രവർത്തകനെ ശാരീരികമായി നേരിട്ട് ഇല്ലാതാക്കുമെന്ന് പ്രഖ്യാപിക്കുന്നത് സി.പി.എം പോലുള്ള സംഘടനക്ക് ഒട്ടും ഭൂഷണമല്ലെന്നും വിമർശനങ്ങളുടെ പേരില്‍ മീഡിയവണിന് നേരെ അക്രമാസക്തമായ പ്രതിഷേധങ്ങള്‍ക്ക് ആഹ്വാനം നടത്തുന്നത് മീഡിയവണിലെ ജീവനക്കാർക്കും ആശങ്കയുണ്ടാക്കുന്ന സംഭവമാണെന്നും പത്രപ്രവർത്തക യൂനിയൻ ചൂണ്ടിക്കാട്ടി.
പാർട്ടി നേതൃത്വം ഇത്തരം പ്രകോപനക്കാരെ നിയന്ത്രിക്കാനും തിരുത്താനും തയാറാകണമെന്നും പ്രകോപനപരമായി ഭീഷണി മുദ്രാവാക്യം വിളിച്ചവർക്കെതിരെ പൊലീസ് നടപടി എടുക്കണമെന്നും കെ.യു.ഡബ്ല്യൂ.ജെ സംസ്ഥാന പ്രസിഡൻറ് കെ.പി റെജിയും ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളും ആവശ്യപ്പെട്ടു.
പ്രതിഷേധ പ്രകടനത്തിലെ കൊലവിളിയിൽ പത്രപ്രവർത്തക യൂണിയന്‍ മീഡിയവണ്‍ സെല്ലും ആശങ്ക രേഖപ്പെടുത്തി. ഭീഷണി മാധ്യമ സ്വാതന്ത്യത്തിന് നേരെയുള്ള കൈയേറ്റമാണെന്ന് ചൂണ്ടിക്കാണിച്ച മീഡിയവണ്‍ സെൽ, വിമർശനങ്ങളുടെ പേരില്‍ മീഡിയവണിന് നേരെ അക്രമാസക്തമായ പ്രതിഷേധങ്ങള്‍ക്ക് ആഹ്വാനം നടത്തുന്നത് മീഡിയവണിലെ ജീവനക്കാർക്കും ആശങ്കയുണ്ടാക്കുന്ന സംഭവമാണെന്നും പറഞ്ഞു.
കഴിഞ്ഞ ദിവസം വണ്ടൂർ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രകടനത്തിലാണ് ദാവൂദിന്റെ കൈകൾ വെട്ടിമാറ്റുമെന്ന മുദ്രാവാക്യം മുഴക്കിയത്. 'ഇല്ല കഥകൾ പറഞ്ഞിട്ട് പ്രസ്താനത്തിന് നേരെ വന്നാൽ ആ കൈകൾ വെട്ടിമാറ്റും' എന്നാണ് പ്രവർത്തകർ ഭീഷണി മുഴക്കിയത്.
മുൻ എം.എൽ.എ എൻ.കണ്ണൻ നിയമസഭയിൽ നടത്തിയ പ്രസംഗം സംബന്ധിച്ച പരാമർശത്തിന് എതിരെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. മീഡിയ വണ്ണിനെതിരെ വർഗീയ ആരോപണങ്ങൾ ഉന്നയിച്ച പ്രദേശിക സി.പി.എം നേതാവിന് മറുപടി നൽകവേ മിഡിയവൺ എം.ഡി ദി.ദാവൂദ് മുൻ എം.എൽ.എ കണ്ണനെ പരാമർശിച്ച് നടത്തിയ പരാമർശമാണ് പാർട്ടി പ്രവർത്തരെ ചൊടിപ്പിച്ചത്.
1996 മുതൽ 2001 വരെ വണ്ടൂർ എം.എൽ.എയായിരുന്ന എൻ. കണ്ണൻ 1999 മാർച്ച് 23 ന് നിയസഭയിൽ മലപ്പുറം ജില്ലയിലെ താലിബാൻ വത്കരണത്തെ കുറിച്ച് ഒരു സബ്മിഷനാണ് ചൂണ്ടിക്കാണിച്ചത്.
'ക്രിസ്ത്യാനികൾ ക്രിസ്മസ് ആഘോഷിക്കുന്ന സമയത്ത് അവരുടെ വീടുകളിൽ പ്രകാശിപ്പിക്കുന്ന നക്ഷത്ര വിളക്കുകൾ മുസ്ലിം കടകളിൽ വിൽക്കാൻ പാടില്ല. ശബരിമലക്ക് പോകുന്ന ഹിന്ദുക്കൾ ധരിക്കുന്ന കറുത്ത തുണി മുസ്ലിം കടകളിൽ വിൽക്കാൻ പാടില്ല. എന്നുള്ള ശാസനയാണ് നൽകികൊണ്ടിരിക്കുന്നത്.' എന്ന് പറഞ്ഞ സഖാവിന്റെ പാർട്ടി ക്ലാസുകൾ കേട്ടുവളർന്നയാളാണ് മിഡിയവണിനെതിരെ വർഗീയ ആരോപണം ഉന്നയിക്കുന്നത് എന്നായിരുന്നു പരാമർശം. എൻ.ഡി.എഫിനെതിരെ നടത്തിയ പ്രസംഗം മുസ്ലിംകൾക്കെതിരെയായി മാറ്റിയെന്നാണ് സി.പി.എം വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

