പുനർജന്മംപോലെ ഇൗ പുനഃസമാഗമങ്ങൾ
text_fields‘‘ജീവിച്ചിരിപ്പുണ്ടോ എന്നുപോലും അറിയാതെ ദുഃഖിച്ച് കഴിയുകയായിരുന്നു ഞങ്ങൾ. നിങ്ങ ളാണവർക്ക് പുനർജന്മം നൽകിയത്. എത്ര നന്ദിപറഞ്ഞാലും മതിയാവില്ല, അവനെ/അവളെ തിരിച്ചുതന്നതിനും രോഗം ഭേദമാക്കിയതിനും...’’ ഓരോ പുനഃസമാഗമ വേളയിലും ബന്ധുക്കൾ ആവർത്തിക്കുന്ന ഈ വാക്കുകളാണ് ആശുപത്രി അധികൃതർക്ക് ലഭിക്കുന്ന ഊർജം.
ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള രോഗികളുടെ പുനരധിവാസത്തിെൻറ കണക്ക് താരതമ്യേന പ്രതീക്ഷാവഹമാണ്. താൻ പ്രവർത്തനം തുടങ്ങി മൂന്നുവർഷം പിന്നിടുമ്പോൾ 90 പേരെയെങ്കിലും സ്വന്തം നാടിെൻറയും വീടിെൻറയും സ്നേഹത്തിലേക്ക് തിരിച്ചെത്തിക്കാൻ സാധിച്ചെന്ന് ആഭ്യന്തര വകുപ്പിൽനിന്ന് വിരമിച്ച ശേഷം ഈ സ്ഥാപനത്തിനുവേണ്ടി സന്നദ്ധ സേവനമനുഷ്ഠിക്കുന്ന എം. ശിവൻ പറയുന്നു. അദ്ദേഹത്തെപോലെ സാമൂഹികപ്രവർത്തകൻ സുഭാഷ് ചന്ദ്രബോസും തെൻറ സമയവും അധ്വാനവും ഇവരുടെ പുനരധിവാസത്തിനായി വിനിയോഗിക്കുന്നു.
മാനസികാസ്വാസ്ഥ്യങ്ങളെത്തുടർന്ന് വർഷങ്ങൾക്കുമുമ്പ് വീടുവിട്ടിറങ്ങി പലനാടുകൾ താണ്ടി ഈ നഗരത്തിലെത്തുന്ന ഇതരസംസ്ഥാനക്കാരെ കോടതി നിർദേശപ്രകാരം പൊലീസാണ് ഇവിടെയെത്തിക്കുക. നിലവിൽ 78 ഇതരസംസ്ഥാനക്കാർ ആശുപത്രിയിലുണ്ട്. ഭാഷയെന്ന വെല്ലുവിളി കാരണം അധികൃതർക്ക് കാര്യമായ ആശയവിനിമയം നടത്താനാകാത്തിടത്ത് ശിവനും സുഭാഷും തങ്ങളുടെ ബഹുഭാഷ വൈദഗ്ധ്യം പുറത്തെടുക്കും. രോഗം മാറിയാലും മൗനവും വിഷാദവുമായിരിക്കുന്നവരുമായി മണിക്കൂറുകൾ നീളുന്ന സംഭാഷണത്തിലൂടെ വിലാസം നേടിയെടുക്കും. പിന്നീട് അതതിടങ്ങളിലെ പൊലീസ് സ്റ്റേഷൻ മുഖേന അന്വേഷിച്ച് ഫോണിൽ ബന്ധപ്പെടും. അവരുടെ സഹായത്തോടെ ബന്ധുക്കളെ കണ്ടെത്തും. തങ്ങൾക്ക് നഷ്ടപ്പെട്ട മകൻ/മകൾ/അമ്മ/അച്ഛൻ/സഹോദരൻ/സഹോദരി എവിടെയോ ജീവിച്ചിരിപ്പുണ്ടെന്നറിഞ്ഞാൽ ആ സാധുക്കൾ കേട്ടപാതി കേൾക്കാത്ത പാതി കോഴിക്കോട്ടേക്ക് വണ്ടിപിടിക്കും. ഇതാണ് കുറേക്കാലമായി നടക്കുന്ന ഇതരസംസ്ഥാനക്കാരുടെ പുനരധിവാസ രീതി.
അന്തേവാസികളും ബന്ധുക്കളും തമ്മിൽ വർഷങ്ങങ്ങൾക്ക് ശേഷമുള്ള ഇൗ കൂടിക്കാഴ്ച പലപ്പോഴും തീവ്രമായ വൈകാരിക മുഹൂർത്തമാവാറുണ്ട്. ഇനിയൊരിക്കലും തിരിച്ചുകിട്ടില്ലെന്നു കരുതിയ പ്രിയപ്പെട്ടവരെ ജീവനോടെ കിട്ടുമ്പോഴുണ്ടാകുന്ന ആ സന്തോഷപ്രകടനമാണ് അത്രയും കാലം തങ്ങളുടെ സേവനത്തിനുള്ള പ്രതിഫലമായി ഇവിടത്തെ ജീവനക്കാർ കരുതുന്നത്. ആഴ്ചകൾക്കുമുമ്പ് ബന്ധുക്കളെത്തി നാട്ടിലേക്ക് കൊണ്ടുപോയ മഹാരാഷ്ട്രയിലെ യാദവ് എന്ന യുവാവിന് നാട്ടുകാരെല്ലാം ചേർന്ന് ആഘോഷപൂർണമായ സ്വീകരണമാണ് ഒരുക്കിയത്. പൂജയും സദ്യയുമെല്ലാം ഒരുക്കിയിരുന്നു. ഇത്തരത്തിൽ മധുരനൊമ്പരത്തിെൻറയും ആനന്ദകണ്ണീരിെൻറയും കഥകളാണ് ആശുപത്രി വിടുന്ന അന്തേവാസികൾക്ക് പങ്കുവെക്കാനുള്ളത്. രോഗം മാറിയവരുടെ പുനരധിവാസം കുറെക്കൂടി ഫലപ്രദമാവാൻ ജനപ്രതിനിധികളും സാമൂഹിക സംഘടനകളുമെല്ലാം ഇടപെടണമെന്നാണ് ആശുപത്രി അധികൃതരുടെ ആവശ്യം.
രോഗികളെപോലെ പ്രയാസമനുഭവിക്കുന്ന മറ്റൊരു വിഭാഗം, ഇവിടെയുള്ള ജീവനക്കാരാണ്. അവരെക്കുറിച്ച് നാളെ...
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.