മനസ്സ് തെളിഞ്ഞ് മാനസികാരോഗ്യ കേന്ദ്രം...
text_fields‘ഭ്രാന്തൻജയിൽ’, അതായിരുന്നു ആ സ്ഥാപനെത്ത നാട്ടുകാർ ഭയത്തോടെ യും അനിഷ്ടത്തോടെയും വിളിച്ച പേര്. കാലമേറെ കഴിഞ്ഞപ്പോഴത് ‘കുതിരവട്ടം ഭ്രാന്താശുപത്രി’യായി. ഒന്നര നൂറ്റാണ്ടോളം പിന്നിടുേമ്പാൾ അതേ സ്ഥാപനത്തെ ആളുകൾ ‘ഗവ. മാനസികാരോഗ്യ കേന്ദ്ര’മെന്ന് വിളിക്കാൻ തുടങ്ങി. ആശുപത്രിയുടെ ഭൗതിക സൗകര്യങ്ങൾ വർധിച്ചതാകാം സമൂഹത്തിെൻറ സമീപനത്തിൽ മാറ്റം വരുത്തിയത്. എങ്കിലും മനസ്സിെൻറ താളം തെറ്റിയവരോട് അകലംപാലിക്കുന്ന വലിയൊരു സമൂഹം ഇന്നുമുണ്ട്. അവർ അറിയണം ഈ ആശുപത്രിയുടെ പ്രവർത്തനങ്ങളെക്കുറിച്ച്; ഇവിടത്തെ രോഗികളെക്കുറിച്ച്.
കേരളത്തിലെ മൂന്നു സർക്കാർ മാനസികാരോഗ്യ കേന്ദ്രങ്ങളിലൊന്നാണ് കോഴിക്കോട് കുതിരവട്ടത്തേത്. തൃശൂരിലും തിരുവനന്തപുരം ഊളമ്പാറയിലുമാണ് മറ്റുള്ളവ. 1872ൽ ബ്രിട്ടീഷുകാരാണ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന പട്ടാളക്കാരെയും അക്രമവാസന കാണിക്കുന്ന നാട്ടുകാരെയും പാർപ്പിക്കാൻ കുതിരവട്ടം ആശുപത്രി സ്ഥാപിച്ചത്. ഒമ്പതു കിടക്കകൾ മാത്രമുള്ള െചറിയൊരാശുപത്രിയായിരുന്നു അന്ന്. ജയിൽ വകുപ്പിന് കീഴിലായതിനാലാണ് ആളുകൾക്ക് അന്നത് ഭ്രാന്തൻജയിലായത്.
പടിപടിയായുള്ള വികസനമാണ് പിന്നീടുണ്ടായത്. 1886ൽ 84 രോഗികളെയും 1940ൽ 500 രോഗികളെയും പാർപ്പിക്കാവുന്ന തരത്തിൽ വിപുലീകരിച്ചു. 1990കളിൽ 800ഓളം രോഗികൾക്കുള്ള സൗകര്യമുണ്ടായിരുന്നു. നിലവിൽ രോഗികളുടെ സൗകര്യവും മറ്റും കണക്കിലെടുത്ത് 600ലധികം പേരെ ഉൾക്കൊള്ളിക്കാറില്ല. സിനിമകളിലേതുപോലെ ചങ്ങലക്കിടുകയും അലറിവിളിക്കുമ്പോൾ ഷോക്ക് ട്രീറ്റ്മെൻറ് നൽകുകയും ചെയ്യുന്ന കാഴ്ചകളൊന്നും ഇവിടെ പതിവില്ല.
താരതമ്യേന അക്രമാസക്തരാവുന്ന 50ൽ താഴെ പേർ മാത്രമാണ് സെല്ലിൽ കഴിയുന്നത്; അതും രോഗം തീവ്രമാവുമ്പോൾ മാത്രം. മുൻകാലങ്ങളിൽ മൃഗങ്ങളോെടന്നതിനേക്കാൾ ക്രൂരമായിരുന്നു അന്തേവാസികളോടുള്ള ഇടപെടൽ. ഇരുട്ടു മൂടിയ, അഴുക്കും ദുർഗന്ധവും നിറഞ്ഞ, മലവും മൂത്രവും പറ്റിപ്പിടിച്ച ഇടുങ്ങിയ സെല്ലുകളിൽ മൃഗതുല്യ ജീവിതം നയിച്ച് ആയുസ്സൊടുങ്ങിയവർ നിരവധി. നഗ്നത മറയ്ക്കാൻപോലും അറിയാത്തവരുണ്ടായിരുന്നു കൂട്ടത്തിൽ. ഇന്ന് കാര്യങ്ങൾ ഏറെ മാറി. വൃത്തിയും വെടിപ്പും ചിട്ടയും വ്യവസ്ഥയുമെല്ലാം ആശുപത്രിയുടെ മുഖമുദ്രയായി. ജീവനക്കാരുടെ ആത്മാർഥ പരിശ്രമങ്ങളാണ് മാറ്റങ്ങൾക്കു പിന്നിൽ.
വീട്ടുകാർക്കൊപ്പംനിന്ന് ചികിത്സ തേടാനുള്ള സംവിധാനവും ഇവിടെയുണ്ട്. ബന്ധുക്കളുടെ സ്നേഹസാമീപ്യം രോഗമുക്തിക്ക് ആക്കംകൂട്ടുന്നു. അന്തേവാസികൾക്ക് പുറത്തിറങ്ങുമ്പോൾ ജീവിക്കാനായി ഒട്ടേറെ പുനരധിവാസ പ്രവർത്തനങ്ങൾ നടക്കുന്നു. ഒകുപേഷൻ തെറപ്പിയുടെ ഭാഗമായി സോപ്പ്, സഞ്ചി, ബാഗ്, കുട, ആഭരണങ്ങൾ, നോട്ട്ബുക്ക്, മാറ്റ് തുടങ്ങിയവയുടെ നിർമാണത്തിൽ പരിശീലനം നൽകും. ഉൽപന്നങ്ങൾ വിൽപന നടത്തി വരുമാനമുണ്ടാക്കുകയും ചെയ്യാം. മൂന്നു വർഷത്തിനുള്ളിൽ 30,000രൂപയോളം സമ്പാദിച്ച ഒരു അന്തേവാസിയുണ്ട് കൂട്ടത്തിൽ. എല്ലാ ദിവസവും 30ഓളം പേർ ഇതിൽ പങ്കെടുക്കാറുണ്ട്. പുറത്ത് വിപണന മേളയും മറ്റുമായി എളുപ്പത്തിൽ വിറ്റഴിക്കപ്പെടുകയും ചെയ്യും.
മാനസികാരോഗ്യം സാമൂഹികതലത്തിലേക്ക് വ്യാപിപ്പിക്കാൻ 2017 ഏപ്രിലിൽ ആശുപത്രിയുടെ കീഴിൽ തുടങ്ങിയ ജില്ല മാനസികാരോഗ്യ പദ്ധതി (ഡി.എം.എച്ച്.പി) വിജയകരമായി മുന്നോട്ടുപോവുന്നു. ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ ക്യാമ്പ് സംഘടിപ്പിച്ച് കൗൺസലിങ്ങും പരിശോധനയും നടത്തുകയാണ് ഇതിൽ പ്രധാനം. സൈക്യാട്രിസ്റ്റ് ഡോ. മിഥുൻ സിദ്ധാർഥനാണ് ഡി.എം.എച്ച്.പി നോഡൽ ഓഫിസർ.
മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരിക്കടിപ്പെട്ടവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ‘മോചനം’ എന്ന പേരിൽ ലഹരി വിമുക്ത കേന്ദ്രം ഇവിടെ പ്രവർത്തിക്കുന്നു. സ്ഥാപനം കൂടുതൽ ജനപ്രിയമാക്കുന്നതിെൻറ ഭാഗമായി പുകവലി നിർത്തൽ ക്ലിനിക്, പോഷണ ക്ലിനിക് എന്നിവയുമുണ്ട്.
ഇൗയിടെ സ്ഥലംമാറിപ്പോയ സൂപ്രണ്ട് ഡോ. എൻ. രാജേന്ദ്രെൻറയും പുതിയ സൂപ്രണ്ട് ഡോ. കെ.സി. രമേശെൻറയും നേതൃത്വത്തിൽ ഡോക്ടർമാരും നഴ്സുമാരും നഴ്സിങ് അസിസ്റ്റൻറുമാരുമുൾപ്പടെ വലിയൊരു സംഘം ആശുപത്രിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു. മുൻ ജില്ല കലക്ടർ എൻ. പ്രശാന്തിെൻറ ഭരണകാലത്ത് തുടങ്ങിയ കംപാഷനേറ്റ് കോഴിക്കോട് പദ്ധതിയുമായി ബന്ധപ്പെട്ട് സേവന തൽപരരായ നിരവധി വിദ്യാർഥികളും സാമൂഹിക പ്രവർത്തകരും ആശുപത്രിയുമായി ബന്ധപ്പെടാൻ തുടങ്ങി.
അന്തേവാസികൾ നിർമിക്കുന്ന ഉൽപന്നങ്ങൾ വിറ്റഴിക്കുക, അവർക്കാവശ്യമായ കാര്യങ്ങൾ ചെയ്തുകൊടുക്കുക, രോഗം മാറിയവരുടെ മോചനത്തിനായി യത്നിക്കുക എന്നുതുടങ്ങി കംപാഷനേറ്റ് വളൻറിയർമാർ കാഴ്ചവെക്കുന്നത് സ്തുത്യർഹ സേവനമാണ്. ജില്ല കലക്ടർ യു.വി. ജോസും ഏറെ ഉത്സാഹത്തോടെയും ആർജവത്തോടെയുമാണ് ആശുപത്രിയുടെ കാര്യങ്ങൾക്കായി മുന്നിട്ടിറങ്ങുന്നത്. മുൻ എസ്.പി പി.എ. വത്സനും ആശുപത്രിയുടെ പ്രവർത്തനങ്ങൾക്ക് ഏറെ പിന്തുണ നൽകിയിട്ടുണ്ട്.
എന്നാൽ, രോഗം പൂർണമായി മാറിയിട്ടും തേൻറതല്ലാത്ത കുറ്റത്താൽ ഇവിടത്തന്നെ തുടരേണ്ടിവരുന്നവരാണ് ഈ ആശുപത്രിയുടെ സങ്കടക്കാഴ്ച. അവരെക്കുറിച്ച് നാളെ.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.