തിരൂരിലെ പച്ചക്കോട്ടയിൽ വിള്ളലില്ല; അബ്ദുറഹ്മാനെ വീഴ്ത്തി കുറുക്കോളിക്ക് റെക്കോർഡ് ജയം
text_fieldsതിരൂർ: സ്വന്തം തട്ടകത്തിലേക്ക് തിരികെ വന്ന മന്ത്രി വി. അബ്ദുറഹ്മാനും തിരൂരിന്റെ മണ്ണിൽ രക്ഷയുണ്ടായില്ല. മുസ്ലിം ലീഗിന്റെ ഉറച്ച കോട്ടയായ തിരൂരിൽ എതിരാളികളെ നിഷ്പ്രഭരാക്കി കുറുക്കോളി മൊയ്തീൻ വിജയക്കൊടി പാറിച്ചു. 24,137 വോട്ടുകളുടെ തകർപ്പൻ ഭൂരിപക്ഷത്തിനാണ് കുറുക്കോളി രണ്ടാം വട്ടം നിയമസഭയിലെത്തുന്നത്.
താനൂരിലെ വിജയത്തിന് ശേഷം സ്വന്തം നാട്ടിൽ പരീക്ഷണത്തിനിറങ്ങിയ വി. അബ്ദുറഹ്മാന് തിരൂർ നൽകിയത് കനത്ത തിരിച്ചടിയാണ്. 81,971 വോട്ടുകൾ മാത്രം നേടാനായ അബ്ദുറഹ്മാനെതിരെ 1,06,108 വോട്ടുകൾ നേടിയാണ് കുറുക്കോളി ആധിപത്യം ഉറപ്പിച്ചത്. 2021-ൽ 7,214 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമുണ്ടായിരുന്ന മണ്ഡലത്തിൽ ഇത്തവണ അത് മൂന്നിരട്ടിയിലധികമായി വർധിപ്പിച്ചു എന്നത് ലീഗിന്റെ സംഘടനാ കരുത്തിന് അടിവരയിടുന്നു. ബി.ജെ.പിയുടെ കെ. നാരായണൻ മാസ്റ്റർ 8634 വോട്ടുകൾ നേടി.
തിരൂർ നഗരസഭയും മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളും യു.ഡി.എഫ് ഭരണത്തിന് കീഴിലായതും തദ്ദേശ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയവുമാണ് കുറുക്കോളിക്ക് ഇത്ര വലിയ ഭൂരിപക്ഷം സമ്മാനിച്ചത്. 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ അബ്ദുസ്സമദ് സമദാനിക്ക് ലഭിച്ച റെക്കോർഡ് ലീഡിന്റെ ആവർത്തനമാണ് നിയമസഭയിലും പ്രകടമായത്. മണ്ഡലം തിരിച്ചുപിടിക്കാനിറങ്ങിയ അബ്ദുറഹ്മാനെ തിരൂർ നഗരസഭയും ഗ്രാമപഞ്ചായത്തുകളും ഒരുപോലെ കൈവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

