കുഞ്ഞുമോൻ രക്ഷപ്പെട്ടു; നിമിഷങ്ങളുടെ വ്യത്യാസത്തിൽ
text_fieldsപുല്‍പള്ളി: കടപുഴകിയ മരത്തിനിടയില്‍നിന്ന് കാൽനടയാത്രക്കാരനായ വയോധികൻ നിമിഷങ്ങളുടെ വ്യത്യാസത്തിൽ രക്ഷപ്പെട്ടു. ചെറ്റപ്പാലം നീറന്താനത്ത് കുഞ്ഞുമോനാണ് (61) വൻ അപകടത്തിന്റെ നടുവിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടത്. ബുധനാഴ്ച രാവിലെ 10.30ഓടെ പുൽപള്ളി ചെറ്റപ്പാലം അങ്ങാടിയിൽ പാലളവ് കേന്ദ്രത്തിന് സമീപത്താണ് സംഭവം.
കുഞ്ഞുമോന്‍ റോഡിലൂടെ നടന്നുപോകുമ്പോഴാണ് വഴിയോരത്തെ വലിയ വാകമരം കടപുഴകിയത്. ഇദ്ദേഹം മരത്തിനടിയില്‍പ്പെട്ടെന്നാണ് കണ്ടുനിന്നവര്‍ കരുതിയത്. സമീപത്തെ കടകളില്‍നിന്ന് രക്ഷാപ്രവര്‍ത്തനത്തിനായി ഓടിയെത്തിയവര്‍ക്ക് കുഞ്ഞുമോന് പരിക്കില്ലെന്നു ബോധ്യപ്പെട്ടപ്പോഴാണ് ശ്വാസം നേരേവീണത്. മരത്തടിക്കും ശിഖരത്തിനുമിടയിലുള്ള ഭാഗത്ത് ആയതിനാലാണ് പരിക്കേൽക്കാതിരുന്നത്.
മരം വീഴാൻ തുടങ്ങിയപ്പോൾ രക്ഷപ്പെടാൻ ഓടിയ ദൂരം സെക്കൻഡുകൾക്ക് മുന്നിലോ പിന്നിലോ ആയിരുന്നെങ്കിൽ മരത്തടിയോ ശിഖരമോ ഇദ്ദേഹത്തിന്റെ ദേഹത്തായിരുന്നു പതിക്കുക. മരത്തിന്റെ ശിഖരങ്ങള്‍ തട്ടി ചൂടിയിരുന്ന കുടയുടെ രണ്ടു കമ്പികള്‍ പൊട്ടിയത് മാത്രമാണ് ഉണ്ടായ നാശനഷ്ടം. ഏറെനേരം ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.
റോഡിലേക്ക് വീണ മരം പിന്നീട് അഗ്നിരക്ഷാ സേനാംഗങ്ങൾ എത്തി മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. അപകട ഭീഷണിയായ മരം മുറിച്ചുനീക്കണമെന്ന് നാട്ടുകാർ പലതവണ ആവശ്യപ്പെട്ടിരുന്നുവെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്ന പരാതി നിലനിൽക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.