കുംഭമേള വൈറൽ പെൺകുട്ടി ഗർഭിണി; യാത്രചെയ്ത് പൊലീസിന് മുന്നിൽ ഹാജരാകാനാകില്ലെന്ന് ഭർത്താവ്
text_fieldsകൊച്ചി: പ്രായം സംബന്ധിച്ച വിവാദങ്ങൾക്കിടെ, കുംഭമേള വൈറൽ താരമായ ഭാര്യ ഗർഭിണിയാണെന്നും യാത്രചെയ്ത് പൊലീസിന് മുന്നിൽ ഹാജരാകാൻ കഴിയില്ലെന്നും ഭർത്താവ് ഫർമാൻ ഖാൻ. പ്രായപൂർത്തിയാകാത്ത മകളെ വിവാഹം കഴിച്ചുവെന്നാരോപിച്ച് മാതാപിതാക്കൾ ഫർമാനെതിരെ മധ്യപ്രദേശിലെ മണ്ഡലേശ്വർ ഡിഎസ്പിക്ക് പരാതി നൽകിയിരുന്നു. ഈ പരാതിയിൽ നേരിട്ട് ഹാജരാകാൻ ഇരുവരോടും പൊലീസ് ആവശ്യപ്പെട്ടു. ഇതിനുള്ള മറുപടിയിലാണ് യാത്ര ചെയ്യാൻ കഴിയില്ലെന്ന കാര്യം ഭർത്താവ് അറിയിച്ചത്. മധ്യപ്രദേശ് ഖർഗോണിലെ വനിത എസ്.ഐയെയാണ് വിവരം അറിയിച്ചത്.
കേസില്‍ ഇരുവരെയും അറസ്റ്റ് ചെയ്യുന്നത് ഹൈകോടതി മേയ് 20 വരെ തടഞ്ഞിരുന്നു. കുടുംബക്കാർ ബലം പ്രയോഗിച്ച് മറ്റൊരു വിവാഹത്തിന് നിർബന്ധിക്കുന്നു എന്ന പരാതിയുമായി ഫർമാനും ഭാര്യയും ഇക്കഴിഞ്ഞ മാർച്ച് 11നാണ് തമ്പാനൂർ പൊലീസിനെ സമീപിച്ചത്. 2008 ജനുവരി 1 ജനനതീയതിയായി തെളിയിക്കുന്ന ജനന സർട്ടിഫിക്കറ്റും ഇവർ ഹാജരാക്കി. ഇതുപ്രകാരം മാര്‍ച്ച് 11ന് 18 വയസും രണ്ട് മാസവും 11 ദിവസുമാണ് പ്രായം. ഈ ജനന തീയതിയാണ് പെണ്‍കുട്ടിയുടെ ആധാര്‍ കാര്‍ഡിലും പാന്‍ കാര്‍ഡിലുമുള്ളത്. മധ്യപ്രദേശില്‍ വോട്ടവകാശവുമുണ്ട്. ഇതിലെല്ലാം പതിനെട്ട് വയസ് പൂര്‍ത്തിയായിട്ടുണ്ട്. ഇത് തെളിവായി സ്വീകരിച്ച് പെൺകുട്ടിയുടെ താല്‍പര്യപ്രകാരം പൊലീസ് വിട്ടയച്ചിരുന്നു. തുടർന്ന് മന്ത്രിമാരടക്കമുള്ള സി.പി.എം നേതാക്കളുടെ സാന്നിധ്യത്തിലാണ് ഇവരുടെ വിവാഹം നടന്നത്. അതേ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി മാര്‍ച്ച് 11ന് തിരുവനന്തപുരത്തെ പൂവാര്‍ പഞ്ചായത്തില്‍ കല്യാണം റജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
എന്നാൽ, വിവാഹശേഷം മധ്യപ്രദേശ് സര്‍ക്കാര്‍ ദുരൂഹ സാഹചര്യത്തിൽ ജനന സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി. കല്യാണം വിവാദമായതിന് പിന്നാലെയാണ് ഈ നടപടി. കല്യാണത്തിന് പ്രായമായില്ലെന്ന് പറഞ്ഞ് ഫർമാനെതിരെ പോക്സോ കുറ്റം ചുമത്തി കേസെടുക്കുകയും ചെയ്തു.
അതേസമയം, പെൺകുട്ടിക്ക് 18 വയസ്സ് തികഞ്ഞതായി വ്യക്തമാക്കി രാഹുൽ ഈശ്വർ രംഗത്തെത്തി. അവരെ മധ്യപ്രദേശ് സർക്കാറിന്റെ ഒത്താശയോടെ വേട്ടയാടുകയാണെന്നും കേരളത്തിൽ ജീവിക്കണമെന്ന് ആഗ്രഹിക്കുന്ന അവരെ കേരളം പിന്തുണക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിയമപരമായി എല്ലാ സപ്പോർട്ടും നൽകുന്നുണ്ടെന്നും കേരള ഹൈകോടതിയിലും വേണ്ടിവന്നാൽ മധ്യപ്രദേശ് ഹൈക്കോടതിയിലും സമീപിക്കാനുള്ള കാര്യങ്ങളെല്ലാം റെഡിയാക്കി വെച്ചിട്ടുണ്ടെന്നും രാഹുൽ ഈശ്വർ പറഞ്ഞു. ‘മജിസ്ട്രേറ്റിന് അടക്കം മൊഴി കൊടുക്കാൻ തയ്യാറാണ്. ‘അവൾക്ക് 18 വയസ്സായി. ഇനി നമ്മൾ വിചാരിച്ചാൽ 16 വയസ്സാക്കാൻ പറ്റുമോ? ഒന്നര വർഷം ശേഷത്തേക്ക് അവളുടെ ജന്മം മാറ്റാൻ പറ്റുമോ? മൂന്നോ നാലോ രേഖകളില്ലേ? ഇരുവരും പരിചയപ്പെട്ടിട്ട് കുറെ കാലങ്ങളല്ലേ ആയിട്ടുള്ളൂ. 10 വർഷം മുമ്പ് അവളെടുത്ത രേഖ ഫർമാൻ ടൈം മെഷീനിൽ കൊണ്ടുപോയി ഉണ്ടാക്കിയതാണോ? കള്ളം പറയുന്നതിനൊക്കെ ഒരു മടിയും മയവും വേണ്ടേ’ -രാഹുൽ ഈശ്വർ ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

