ഒരുകോടി ചെലവിട്ട കുളമാവ് പൊലീസ് സ്റ്റേഷൻ ചോർന്നൊലിക്കുന്നു
text_fieldsകുളമാവ് പൊലീസ് സ്റ്റേഷൻ കെട്ടിടം
മൂലമറ്റം: 1.02കോടി ചെലവിൽ അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച കുളമാവ് പൊലീസ് സ്റ്റേഷൻ ചോർന്നൊലിക്കുന്നു. 2020 ഒക്ടോബറിൽ നിർമാണം പൂർത്തീകരിച്ച 3811 ചതുരശ്രയടി വിസ്തീർണമുള്ള ഇരുനില കെട്ടിടമാണ് ചോർന്നൊലിക്കുന്നത്. രണ്ടാംനിലയുടെ വിവിധ ഭാഗങ്ങളിലാണ് ചോർച്ച. പരാതി ഉയർന്നതോടെ ചോർച്ച പരിഹരിക്കാൻ കരാറുകാർ അടിയന്തരമായി ശ്രമം തുടങ്ങിയിട്ടുണ്ട്.
ആഭ്യന്തര വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍നിന്നുള്ള തുക മുടക്കിയാണ് ഇരുനില കെട്ടിടം നിർമിച്ചത്. സ്റ്റീല്‍ ഇന്‍ഡസ്ട്രിയല്‍ ലിമിറ്റഡ് കേരള ക്കായിരുന്നു (സില്‍ക്) നിര്‍മാണച്ചുമതല.സില്‍ക് ഉപകരാര്‍ നല്കിയ എറണാകുളത്തെ സ്വകാര്യ കമ്പനിയാണ് കെട്ടിടത്തിന്റെ പണി പൂർത്തിയാക്കിയത്.
2019 ജനുവരിയിലാണ് നിർമാണം ആരംഭിച്ചത്. ഇടുക്കി സ്റ്റേഷന് കീഴിൽ ഔട്ട് പോസ്റ്റായി പ്രവർത്തിച്ചുവരവെ 1971ലാണ് കുളമാവ് പൊലീസ് സ്റ്റേഷനായി ഉയർത്തിയത്. 2018ലെ പ്രളയത്തിനിടെ മണ്ണിടിച്ചിലിൽ പൊലീസ് സ്റ്റേഷൻ കെട്ടിടം ഭാഗികമായി തകർന്നു.
തുടർന്ന് സമീപത്തെ കെ.എസ്.ഇ.ബി.യുടെ കെട്ടിടത്തിലേക്ക് മാറ്റി താൽക്കാലികമായി പ്രവർത്തിച്ചു. പ്രളയത്തിൽ തകർന്ന കെട്ടിടത്തിലെ സ്ഥലപരിമിതി ജീവനക്കാര്‍ക്കും വിവിധ ആവശ്യങ്ങള്‍ക്കായി സ്റ്റേഷനില്‍ എത്തുന്ന പൊതുജനങ്ങള്‍ക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. തുടർന്ന് നിർമിച്ച പുതിയ കെട്ടിടമാണ് ചോർന്നൊലിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

