കെ-ഡിസ്കിൽനിന്ന് കുടുംബശ്രീ പുറത്ത്
text_fieldsതിരുവനന്തപുരം: ഇടത് ഭരണ കാലത്തെ അഭിമാന പദ്ധതിയായിരുന്ന കെ-ഡിസ്ക് (കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ) സംവിധാനം പൊളിച്ചെഴുതാൻ യു.ഡി.എഫ് സർക്കാർ. കെ-ഡിസ്ക് പ്രവർത്തനങ്ങളിൽനിന്ന് കുടുംബശ്രീയെ പൂർണമായി ഒഴിവാക്കി സർക്കാർ ഉത്തരവിറക്കി. യുവാക്കൾക്കും തൊഴിലന്വേഷകർക്കും ഇടയിലെ ഫലപ്രദമായ ഇടപെടലെന്ന നിലയിലാണ് ഇടത് സർക്കാർ കെ-ഡിസ്ക് കൊണ്ടുവന്നത്.
ഫീൽഡ് സർവേയും നൈപുണ്യ വികസനവും തൊഴിൽ പരിശീലനവും മുതൽ തൊഴിലന്വേഷണത്തിന് വരെ കുടുംബശ്രീക്കായിരുന്നു ചുമതല. കേരള നോളജ് ഇക്കോണമി മിഷന്റെ പദ്ധതി പുനഃപരിശോധിക്കാനും ബജറ്റ് വിഹിതം കുറക്കാനും യു.ഡി.എഫ് സർക്കാർ തീരുമാനിച്ചതിനെ തുടർന്നാണ് നിലവിലെ നടപടി.
2025-26 വർഷത്തേക്കുള്ള അംഗീകൃത ആക്ഷൻ പ്ലാൻ 2026 മാർച്ച് 31ന് അവസാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കുടുംബശ്രീ പി.എം.യുവും (പ്രോജക്ട് മാനേജ്മെന്റ് യൂനിറ്റ്) കേരള നോളജ് ഇക്കോണമി മിഷന് കീഴിലെ കമ്യൂണിറ്റി അംബാസഡർ പദ്ധതിയും 2026 ആഗസ്റ്റ് 31 മുതൽ അവസാനിപ്പിക്കാൻ തീരുമാനിച്ചത്.
കുടുംബശ്രീയെ പങ്കാളി സ്ഥാപനമായി കഴിഞ്ഞ സർക്കാർ നിയോഗിച്ചതിന്റെ ഭാഗമായി കെ-ഡിസ്കും കുടുംബശ്രീയും ധാരണാപത്രം ഒപ്പുവെച്ച് പി.എം.യു രൂപവത്കരിച്ചിരുന്നു. സംസ്ഥാനതലത്തിൽ അഞ്ചംഗ ടീമിനെയും ഓരോ ജില്ലയിലും ഓരോ ജില്ല പ്രോഗ്രാം മാനേജറെയും കുടുംബശ്രീ നിയോഗിച്ചിരുന്നു.
തദ്ദേശ സ്ഥാപനങ്ങളിൽ കമ്യൂണിറ്റി അംബാസഡർമാരെയും നിയോഗിച്ചു. പഞ്ചായത്ത് തലത്തിൽ പ്രവർത്തിച്ചിരുന്ന കമ്യൂണിറ്റി അംബാസഡർമാരും അവരുടെ പ്രവർത്തനം ഏകോപിപ്പിച്ചിരുന്ന ജില്ല പ്രോഗ്രാം ഓഫിസർമാരും ആഗസ്റ്റ് 31നകം സേവനം അവസാനിപ്പിക്കണമെന്നാണ് സർക്കാർ ഉത്തരവിൽ പറയുന്നത്.
വീടുതോറും കയറിയിറങ്ങി സർവേയും നൈപുണി വികസനവും തൊഴിൽ പരിശീലനവും ജോലി സാധ്യത കണ്ടെത്തലുമൊക്കെയായി കുടുംബശ്രീ നടത്തിവന്ന പ്രവർത്തനങ്ങളും ഇതോടെ നിലക്കും.
മുഖ്യമന്ത്രി ചെയർമാനും ധനമന്ത്രി വൈസ് ചെയര്‍മാനുമായ സംവിധാനത്തിന്റെ പൂർണ ഉത്തരവാദിത്തം നിലവിൽ മുഖ്യമന്ത്രി വി.ഡി. സതീശനാണ്. കെ-ഡിസ്കിന്റെ പ്രവർത്തനം താളംതെറ്റും എന്നത് മാത്രമല്ല 4,000 രൂപ മാത്രം ഓണറേറിയം കൈപ്പറ്റിയിരുന്ന ഒട്ടേറെ പേര്‍ക്ക് ജോലി നഷ്ടപ്പെടുമെന്നും കുടുംബശ്രീ ചൂണ്ടിക്കാട്ടുന്നു.
കെ-ഡിസ്കിന്റെ തുടർച്ച സംബന്ധിച്ച് അറിയിപ്പുകളൊന്നും സർക്കാർ പക്ഷത്തുനിന്ന് നിലവിലില്ല. പദ്ധതി കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമെന്നാണ് വിശദീകരണം. അതേസമയം, സർക്കാർ കൈക്കൊണ്ട ക്രൂര നടപടി കുടുംബശ്രീയിൽ വലിയ അസ്വസ്ഥതയുണ്ടാക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

