കുടകിൽ ട്രക്കിങ്ങിന് പോയ മലയാളി യുവതിയെ കാണാനില്ല: തിരച്ചിൽ ഊര്‍ജിതമാക്കി അന്വേഷണ സംഘം
text_fieldsകോഴിക്കോട്: കര്‍ണാടകയിലെ കുടകിൽ ട്രക്കിങ്ങിനായി പോയ മലയാളി യുവതിയെ കാണാനില്ലെന്ന് പരാതി. കോഴിക്കോട് നാദാപുരം സ്വദേശി ശരണ്യയെയാണ് കാണാതായത്. ഈ മാസം രണ്ടിനാണ് യുവതി കുടക് തടിയന്‍റെ മോൾ മലയിൽ ട്രക്കിങ്ങിന് പോയത്. കര്‍ണാടകയിലെ ഏറ്റവും വലിയ രണ്ടാമത്തെ മലയാണ്. ചോല വനവും പുല്‍മേടുകളും നിറഞ്ഞ 14 കിലോമീറ്റര്‍ ദൂരത്തിലാണ് മലയിൽ ട്രക്കിങിന് അനുമതിയുള്ളത്.
ട്രക്കിന് മലകയറിയ ശരണ്യക്ക് വഴിതെറ്റുകയായിരുന്നു. വഴിതെറ്റിയെന്ന് താമസ സ്ഥലത്ത് വിളിച്ചറിയിച്ചിരുന്നു. പിന്നീട് യുവതിയെ കുറിച്ച് വിവരം ലഭിച്ചില്ല. എറണാകുളത്ത് സോഫ്‌റ്റ് വെയർ എൻജിനീയറായി ജോലി ചെയ്യുന്ന ശരണ്യ ഒറ്റക്കാണ് ട്രക്കിങ്ങിനായി കുടഗിലെത്തിയത്. യുവതിയെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് മലയിൽ തിരച്ചിൽ തുടരുകയാണ്. കര്‍ണാടക വനംവകുപ്പും പൊലീസുമാണ് തിരച്ചിൽ നടത്തുന്നത്. മൂന്നു ദിവസമായി തെരച്ചിൽ തുടരുകയാണ്.
ശരണ്യയുടെ കുടുംബം കർണാടക മുഖ്യമന്ത്രിയുടെ നിയമോപദേശകനും വിരാജ്‌പേട്ട എം.എൽ.എയുമായ എ.എസ്. പൊന്നണ്ണയെ സന്ദർശിച്ച് മകളെ കണ്ടെത്താൻ സഹായം അഭ്യർഥിച്ചു. പെണ്‍കുട്ടിയുടെ പിതാവ് ഗോപിയും കുടുംബാംഗങ്ങളുമാണ് എം.എൽ.എയെ കണ്ട് സഹായം അഭ്യർഥിച്ചത്. തിരച്ചിൽ ഊര്‍ജിതമാക്കാൻ നിര്‍ദേശം നൽകിയതായി എം.എൽ.എ അറിയിച്ചു. കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിക്കാനും സാങ്കേതിക വിദ്യ ഉപയോഗിച്ച് തെരച്ചിൽ വ്യാപിപ്പിക്കാനും നിർദേശം നൽകി.
നിലവിൽ നക്സൽ വിരുദ്ധ സേനയും ഇന്ന് മുതൽ തിരച്ചിലിൽ പങ്കുചേർന്നിട്ടുണ്ട്. പൊലീസ്, വനംവകുപ്പ് എന്നിവരുടെ നാലു പ്രത്യേക സംഘങ്ങൾ ഡ്രോൺ കാമറകൾ ഉപയോഗിച്ചും പരിശോധന നടത്തുന്നുണ്ട്. മൊബൈൽ സിം കാർഡ് ലൊക്കേഷൻ ട്രാക്ക് ചെയ്തും അന്വേഷണം പുരോഗമിക്കുകയാണെന്നും എം.എൽ.എ അറിയിച്ചു. ഗൂഗിളിലൂടെ കുടുഗിന്‍റെ പ്രകൃതിഭംഗിയെക്കുറിച്ച് അറിഞ്ഞാണ് ശരണ്യ ഇവിടെ എത്തിയത്. ട്രക്കിങ്ങിനിടെയാണ് മകളെ കാണാതായതെന്ന് പിതാവ് ഗോപി പറഞ്ഞു. വീരാജ്പേട്ട് എം.എൽ.എ പൊന്നണ്ണ എല്ലാവിധ സഹകരണവും ഉറപ്പുനൽകിയിട്ടുണ്ടെന്നും മകൾ ഉടൻ തിരിച്ചെത്തുമെന്ന് ഉദ്യോഗസ്ഥരിൽ വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

