കെ.എം. ഷാജിയും ഷംസുദ്ദീനും പഴയ സഹപ്രവർത്തകർ, മന്ത്രിമാരാകുന്നതിൽ ഏറെ സന്തോഷം -കെ.ടി. ജലീൽ
text_fieldsമലപ്പുറം: നിയുക്ത മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും അഭിനന്ദനങ്ങൾ നേർന്നുകൊണ്ട് മുൻ മന്ത്രി കെ.ടി. ജലീൽ. മന്ത്രിസഭയിലെ ഏതാനും പേരൊഴിച്ച് ബാക്കി എല്ലാവരുമായും നല്ല വ്യക്തിബന്ധമാണ് തനിക്കുള്ളതെന്നും എല്ലാവർക്കും അവരുടെ കർമ്മപഥത്തിൽ ശോഭിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നതായും അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
‘കെ.എം ഷാജിയും എൻ ഷംസുദ്ദീനും എന്നോടൊപ്പം പഴയ യൂത്ത് ലീഗ് കമ്മിറ്റിയിൽ പ്രവർത്തിച്ച സഹപ്രവർത്തകരാണ്. പഴയ രണ്ടു സുഹൃത്തുക്കൾ മന്ത്രിമാരാകുന്നതിൽ ഏറെ സന്തോഷിക്കുന്നു. മലപ്പുറത്തു നിന്ന് പി.കെ ബഷീറും മന്ത്രിസഭയിൽ ഇടംപിടിച്ചത് നന്നായി. പി.കെ കുഞ്ഞാലിക്കുട്ടി സാഹിബും രമേശ് ചെന്നിത്തലയും കെ മുരളീധരനും സണ്ണിജോസഫും എ.പി അനിൽകുമാറും പി.സി വിഷ്ണുനാഥും സി.പി ജോണും ടി സിദ്ദീഖും മോൻസ് ജോസഫും അനൂപ് ജേക്കബും റോജി എം ജോണും ഷിബു ബേബിജോണുമെല്ലാം നല്ല അനുഭവ സമ്പത്തുള്ളവരും എനിക്ക് വളരെ അടുത്ത് പരിചയമുള്ളവരുമാണ്’ -അദ്ദേഹം പറഞ്ഞു.
കുറിപ്പിന്റെ പൂർണരൂപം:
നിയുക്ത മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും അഭിനന്ദനങ്ങൾ.
മന്ത്രിസഭയിലെ ഏതാനും പേരൊഴിച്ച് ബാക്കി എല്ലാവരുമായും നല്ല വ്യക്തിബന്ധമാണ് എനിക്കുള്ളത്. മുഖ്യമന്ത്രി വി.ഡി സതീശൻ്റെ നിയമസഭയിലെ ഇടപെടലുകൾ കഴിഞ്ഞ 20 വർഷം കണ്ട അനുഭവം മറക്കാനാവില്ല. ആര്യാടൻ മുഹമ്മദും വി.ഡി സതീശനും ധനകാര്യ ബില്ലുകളിൻമേൽ നടക്കുന്ന ചർച്ചകളിൽ പങ്കെടുക്കുമ്പോൾ ശ്രദ്ധയോടെ കേട്ടിരുന്നിട്ടുണ്ട്.
അക്കാദമിക് തൽപ്പരനായ സതീശൻ നല്ലൊരു വായനക്കാരൻ കൂടിയാണ്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന് പല വിഷയങ്ങളിലും വ്യക്തമായ കാഴ്ചപ്പാടുകൾ ഉണ്ട്. ഒരിക്കൽ സഭയിൽ വെച്ച് എന്നെക്കാൾ സീനിയറായ അദ്ദേഹത്തോട് കയർക്കേണ്ടി വന്നു. തൊട്ടടുത്ത ദിവസം സഭക്കു പുറത്തു വെച്ച് കണ്ടപ്പോൾ തലേദിവസം ഉണ്ടായ ദൗർഭാഗ്യകരമായ സംഭവത്തിൽ ഞാൻ ക്ഷമാപണം നടത്തി. പ്രതിപക്ഷ നേതാവെന്ന നിലയിൽ വി.ഡി-യോട് ഏറ്റുമുട്ടേണ്ടി വന്നിട്ടുണ്ട്. തികച്ചും ജനാധിപത്യപരവും മാന്യവുമായിരുന്നു അവയെല്ലാം.
പി.കെ കുഞ്ഞാലിക്കുട്ടി സാഹിബും രമേശ് ചെന്നിത്തലയും കെ മുരളീധരനും സണ്ണിജോസഫും എ.പി അനിൽകുമാറും പി.സി വിഷ്ണുനാഥും സി.പി ജോണും ടി സിദ്ദീഖും മോൻസ് ജോസഫും അനൂപ് ജേക്കബും റോജി എം ജോണും ഷിബു ബേബിജോണുമെല്ലാം നല്ല അനുഭവ സമ്പത്തുള്ളവരും എനിക്ക് വളരെ അടുത്ത് പരിചയമുള്ളവരുമാണ്.
കെ.എം ഷാജിയും എൻ ഷംസുദ്ദീനും എന്നോടൊപ്പം പഴയ യൂത്ത് ലീഗ് കമ്മിറ്റിയിൽ പ്രവർത്തിച്ച സഹപ്രവർത്തകരാണ്. പഴയ രണ്ടു സുഹൃത്തുക്കൾ മന്ത്രിമാരാകുന്നതിൽ ഏറെ സന്തോഷിക്കുന്നു. മലപ്പുറത്തു നിന്ന് പി.കെ ബഷീറും മന്ത്രിസഭയിൽ ഇടംപിടിച്ചത് നന്നായി. പുതുമുഖങ്ങളായി സഭയിൽ എത്തി മന്ത്രിമാരാകുന്ന ബിന്ദു കൃഷ്ണ, ലിജു, ഗഫൂർ, ജനീഷ്, തുളസി എന്നിവരുമായി വലിയ സൗഹൃദമില്ലെങ്കിലും അറിയാവുന്നവരാണ്. എല്ലാവർക്കും അവരുടെ കർമ്മപഥത്തിൽ ശോഭിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

