കെ.സുരേന്ദ്രെൻറ ജാമ്യാപേക്ഷ വീണ്ടും തള്ളി
text_fieldsറാന്നി: ചിത്തിര ആട്ടവിശേഷ ദിവസം ശബരിമല സന്നിധാനത്ത് നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട കേസില്‍ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രെൻറ ജാമ്യാപേക്ഷ കോടതി നിരസിച്ചു. 52 വയസ്സുള്ള സ്ത്രീയെ അക്രമിച്ചുവെന്ന കേസിലാണ് റാന്നി ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നടപടി. എന്നാൽ, അനധികൃത ടോൾ പിരിവുമായി ബന്ധപ്പെട്ട് പമ്പ പൊലീസ് 2012ൽ രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം അനുവദിച്ചു.
ചിത്തിര ആട്ടവിശേഷ ദിനത്തിലെ പ്രതിഷേധത്തിൽ തൃശൂര്‍ സ്വദേശിനി ലളിതക്കെതിരെ നടന്ന ആക്രമത്തിൽ സുരേന്ദ്രന്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. മറ്റൊരു പ്രതിയായ സൂരജിെൻറ ഫേസ്ബുക്ക് പോസ്റ്റില്‍നിന്ന് ഗൂഢാലോചന വ്യക്തമാവുന്നതായി പൊലീസ് പറയുന്നു. ഗൂഢാലോചനക്ക് പുറമേ, വധശ്രമ കുറ്റവും ചുമത്തിയിട്ടുണ്ട്. നിരവധി കേസുകളില്‍ പ്രതിയാണ് സുരേന്ദ്രനെന്നും ചിത്തിര ആട്ടവിശേഷത്തിന് സ്ത്രീയെ ആക്രമിച്ചതിൽ ഗൂഢാലോചന തെളിയിക്കുന്ന ദൃശ്യങ്ങൾ പൊലീസിെൻറ ൈകയിലുണ്ടെന്നും ഇത് ഹാജാരാക്കുമെന്നും പ്രോസിക്യൂഷനുവേണ്ടി ഹാജരായ എ.പി.പി. അനിൽ അറിയിച്ചു.
ചിത്തിര ആട്ടവിശേഷ ദിനം ജന്മനാൾ ആയതിനാൽ ഉദയാസ്തമന പൂജ വഴിപാടുനടത്താൻ വേണ്ടിയാണ് അദ്ദേഹം അവിടെ തങ്ങിയതെന്നായിരുന്നു സുരേന്ദ്രനുവേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചത്. 3000 രൂപ ദേവസ്വംബോർഡിൽ അടച്ച് എടുത്ത രസീത് തെളിവായി ഉണ്ട്. പൊലീസ് ഗൂഢാലോചന നടത്തി കള്ളക്കേസിൽ കുടുക്കുകയാണ് എന്നും അഭിഭാഷകർ വാദിച്ചു. 120 ബി, 308, 354 എന്നീ വകുപ്പുകൾ ചുമത്തിയിരിക്കുന്നതിനാൽ മജിസ്ട്രേറ്റ് കോടതിക്ക് ജാമ്യംനൽകാൻ സാധിക്കില്ല എന്നാണ് മജിസ്ട്രേറ്റ് മിനിമോൾ ചൂണ്ടിക്കാട്ടിയത്.
ശബരിമലയിലേക്കുള്ള യാത്രക്കിടെ നിരോധനാജ്ഞ ലംഘിച്ചതിന് അറസ്റ്റിലായ സുരേന്ദ്രന് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍, കണ്ണൂരില്‍ പൊലീസുകാരെ ഭീഷണിപ്പെടുത്തിയെന്ന കേസ് നിലവിലുള്ളതിനാല്‍ ജയിലില്‍നിന്ന് പുറത്തിറങ്ങാനായില്ല. ഇതിൽ നവംബര്‍ 26ന് ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. ഈ കേസ് പരിഗണിക്കുന്നത് നേരത്തേയാക്കാനും ജാമ്യമെടുക്കാനുമുള്ള നീക്കത്തിലായിരുന്നു ബി.ജെ.പി. ഇതിനിടെയാണ് പുതിയ കേസുകൾകൂടി വന്നത്. ഇപ്പോള്‍ കൊട്ടാരക്കര സബ്ജയിലിലാണ് സുരേന്ദ്രനുള്ളത്. തിങ്കളാഴ്ച പത്തനംതിട്ട സെഷൻ കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.