മുഖംമൂടിയും കൈയാമവും ധരിപ്പിച്ച് പൊലീസ് ഹാജരാക്കിയ കെ.എസ്.യു നേതാക്കൾക്ക് 18 ദിവസത്തിന് ശേഷം ജാമ്യം
text_fieldsതൃശൂർ: വിദ്യാർഥി സംഘർഷത്തിൽ അറസ്റ്റിലായി 18 ദിവസത്തോളം ജയിലിൽ കഴിഞ്ഞ കെ.എസ്.യു തൃശൂർ ജില്ല വൈസ് പ്രസിഡന്റ് അടക്കം മൂന്നു പേർക്ക് ജാമ്യം. മുഖംമൂടിയും കൈയാമവും ധരിപ്പിച്ച് കോടതിയിൽ ഹാജരാക്കിയതിനെ തുടർന്ന് സംസ്ഥാന ശ്രദ്ധ പിടിച്ചുപറ്റിയ സംഭവത്തിലാണ് മൂന്നു പേർക്കും ഹൈകോടതി ജാമ്യം അനുവദിച്ചത്. ജില്ല വൈസ് പ്രസിഡന്റ് ഗണേഷ് ആറ്റൂർ, അൽ അമീൻ, അസ്‌ലം എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.
വടക്കാഞ്ചേരിക്ക് സമീപമുണ്ടായ വിദ്യാർഥി സംഘർഷത്തിൽ എസ്.എഫ്.ഐ പ്രവർത്തകരെ ആക്രമിച്ചെന്ന കേസിലെ പ്രതികളാണ് ഗണേഷും അൽ അമീനും അസ്‍ലമും. ഇവർ ഒളിവിലായിരുന്നു. 19 ദിവസം മുമ്പ് കോഴിക്കോട് നിന്നാണ് പൊലീസ് പിടികൂടിയത്. ഇവരെ വടക്കാഞ്ചേരി കോടതിയിൽ ഹാജരാക്കാൻ എത്തിയപ്പോഴാണ് വിവാദ സംഭവമുണ്ടായത്.
പൊലീസ് ജീപ്പിൽ കൈയാമവും മുഖംമൂടിയും ധരിപ്പിച്ചാണ് കോടതിയിൽ എത്തിച്ചത്. പൊലീസിന്റെ നടപടിയെ വടക്കാഞ്ചേരി കോടതി രൂക്ഷമായി വിമർശിക്കുകയും എസ്.പിയിൽനിന്ന് വിശദീകരണം തേടുകയും ചെയ്തിരുന്നു. സംഭവത്തെ തുടർന്ന് വടക്കാഞ്ചേരി എസ്.എച്ച്.ഒ ഷാജഹാനെ സ്ഥലംമാറ്റുകയും ചെയ്തു. ഈ സംഭവത്തിലാണ് ഇപ്പോൾ പ്രതികൾക്ക് ഹൈകോടതി ജാമ്യം അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

