തൃശൂർ ജില്ലയിൽ ഇന്ന് കെ.എസ്.യുവിന്റെ വിദ്യാഭ്യാസ ബന്ദ്
text_fieldsതൃശൂർ: മുഖംമൂടി അണിയിച്ച് വിദ്യാർഥി നേതാക്കളെ കോടതിയിൽ കൊണ്ടുപോയ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കെ.എസ്.യു തൃശൂർ ജില്ലയിൽ ഇന്ന് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും വിദ്യാർഥികൾ പഠിപ്പ് മുടക്കി സമരത്തോട് സഹകരിക്കണമെന്ന് കെ.എസ്.യു ജില്ല പ്രസിഡന്റ് ഗോകുൽ ഗുരുവായൂർ അഭ്യാർഥിച്ചു.
വിദ്യാർഥി സംഘർഷവുമായി ബന്ധപ്പെട്ട് കെ.എസ്.യു ജില്ല സെക്രട്ടറി ഗണേഷ് ആറ്റൂർ അടക്കമുള്ള മൂന്ന് പ്രവർത്തകരെ വടക്കാഞ്ചേരി പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മുഖംമൂടിയും വിലങ്ങും അണിയിച്ചാണ് ഇവരെ വടക്കാഞ്ചേരി കോടതിയിൽ പൊലീസ് ഹാജരാക്കിയത്. ഇത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
നാല് മണിക്കൂർ ഗ്രൗണ്ടിൽ നിർത്തി പൊലീസ് ‘പ്രതികാരം’; ഒടുവിൽ കെ.എസ്.യു നേതാക്കൾക്ക് ഇടക്കാല ജാമ്യം
തൃശൂർ: വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് കെ.എസ്.യു നടത്തിയ മാർച്ചിനൊടുവിൽ അറസ്റ്റ് ചെയ്ത കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ അടക്കമുള്ള നേതാക്കൾക്ക് ഒടുവിൽ ഇടക്കാല ജാമ്യം. നാല് മണിക്കൂറിലധികം വടക്കാഞ്ചേരി കോടതി പരിസരത്തെ ഗ്രൗണ്ടിൽ കാത്തുനിർത്തിയ ശേഷമാണ് മജിസ്ട്രേറ്റിന്‍റെ വസതിയിൽ ഹാജരാക്കിയത്.
അർധരാത്രി 12ഓടെ മജിസ്ട്രേറ്റ് ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു. അന്വേഷണ ചുമതലയുള്ള എരമപ്പെട്ടി എസ്.എച്ച്.ഒ റിമാൻഡ് റിപ്പോർട്ട് തയാറാക്കാനും മജിസ്ട്രേറ്റിന്‍റെ വസതിയിലേക്ക് എത്താനും വൈകിയതോടെയാണ് നാല് മണിക്കൂറിലധികം കെ.എസ്.യു നേതാക്കളെ ഗ്രൗണ്ടിൽ നിർത്തിയത്.
അലോഷ്യസ് സേവ്യറിനെ കൂടാതെ സംസ്ഥാന കൺവീനർ ആസിഫ് മുഹമ്മദ്, ജില്ല ഭാരവാഹികളായ അജ്മൽ പട്ടേരി, നിഹാൽ റഹ്മാൻ, അൻസാർ എന്നിവരെയാണ് ഗ്രൗണ്ടിൽ നിർത്തി പൊലീസ് ‘പ്രതികാരം’ തീർത്തത്. വിഷയത്തിൽ മജിസ്ട്രേറ്റ് അതൃപ്തി അറിയിച്ചതായി കെ.എസ്.യു പ്രവർത്തകർക്കായി ഹാജരായ അഡ്വ. അഖിൽ പി. സാമുവൽ, അഡ്വ. ജിസ്ന ഷാജി എന്നിവർ പറഞ്ഞു. ഒരു കയർ മുറിച്ചതിന് 10,000 രൂപയും ബാരിക്കേഡ് വീണതിന് 7,000 രൂപയുടെയും നഷ്ടമാണ് പൊലീസ് റിപ്പോർട്ടിൽ എഴുതിച്ചേർത്തിരിക്കുന്നതെന്നും അഭിഭാഷകൻ പറഞ്ഞു. എസ്.എച്ച്.ഒക്ക് അടക്കം പരിക്കേറ്റതായ വാദം കോടതിയിൽ നിലനിന്നില്ലെന്നും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

