ഒരാൾക്കും സന്ദർശന അനുമതി നിഷേധിച്ചിട്ടില്ല; അലോഷ്യസ് വിവാദത്തിൽ പ്രതികരിച്ച് വി.ഡി. സതീശൻ
text_fieldsവി.ഡി. സതീശൻ
തിരുവനന്തപുരം: പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് കെ.എസ്.യുവിന്‍റെ പരാതി കേട്ടുവെന്ന് വി.ഡി. സതീശൻ. കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസിന് തന്നെ കാണാൻ അനുമതി നിഷേധിച്ചെന്ന വാർത്ത തെറ്റാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. 'ആർക്കും വന്ന് തന്നെ കാണാം. ഒരാൾക്കും എന്‍റെ ഓഫിസിൽ അനുമതി നിഷേധിച്ചിട്ടില്ല. ഏറ്റവും സാധാരണക്കാർ മുതൽ പ്രധാനപ്പെട്ട ആളുകളെ വരെ കാണുന്നുണ്ട്. ഞാൻ ആരെയും കാണുന്നില്ല എന്ന് പറയരുത്' അദ്ദേഹം കൂട്ടിച്ചേർത്തു.
എസ്.എച്ച് കോളജിൽ വെച്ച് അലോഷ്യസിനെ ഞാൻ കണ്ടിട്ടില്ല. ഞാൻ ഉള്ള ഫ്രെയിമിൽ ഉള്ളത് പിന്നീടാണ് കണ്ടത്. തിരക്കിനിടക്ക് പോയപ്പോൾ കാണാത്തതാണെന്നും സതീശൻ പറഞ്ഞു.
പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട പ്രതികരണത്തിൽ താൻ പറഞ്ഞത് കെ.എസ്.യുവിനെക്കുറിച്ചല്ലെന്നും ലോ കോളജിലെ യൂണിറ്റിനെക്കുറിച്ചാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്ലീഡർ നിയമനത്തിൽ കെ.എസ്.യുവിന് കാര്യമില്ലെന്ന് താൻ പറഞ്ഞെന്നത് തെറ്റായ പ്രചാരണമാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി വി.ഡി. സതീശൻ കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യറിനെ കാണാൻ തയ്യാറായില്ലെന്ന വാർത്ത പാർട്ടി അകത്തും പുറത്തും വൻ വിവാദമായിരുന്നു. തൊട്ടുപിന്നാലെ പാർട്ടി നേതൃത്വം ഇടപെടുകയും അലോഷ്യസ് സേവ്യറും വി.ഡി. സതീശനും തിങ്കളാഴ്ച വൈകീട്ട് ഓഫീസിൽ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. പ്ലീഡർ നിയമനത്തിലെ കെ.എസ്.യുവിന്‍റെ ആക്ഷേപങ്ങൾ അലോഷ്യസ് സേവ്യർ അദ്ദേഹത്തിന് മുന്നിൽ നിരത്തി.
പരാതിയുണ്ടെങ്കിൽ നേരിട്ട് അറിയിക്കാൻ സൗകര്യമുണ്ടായിരിക്കെ അതിന് മുതിരാതെ പരസ്യപ്രതികരണവും അതുവഴി പൊതുമധ്യത്തിൽ ‘ഏറ്റുമുട്ടൽ പ്രതീതി’യും സൃഷ്ടിച്ചതിലെ അതൃപ്തി അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

