കെ.എസ്.ആർ.ടി.സി ദീർഘദൂര രാത്രി സർവിസുകൾ തുടരും
text_fieldsതിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയെങ്കിലും പൊതുഗതാഗതം അവശ്യ സർവിസായി പ്രഖ്യാപിച്ച സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സിയുടെ ദീർഘദൂര സർവിസുകളും രാത്രികാല സർവിസുകളും തുടരുമെന്ന് സി.എം.ഡി ബിജു പ്രഭാകർ. നിലവിലെ ഉത്തരവനുസരിച്ച് 50 ശതമാനം സർവിസുകൾ എപ്പോഴും നിലനിർത്താനാണ് നിർദേശം. കോവിഡ് മാറുന്ന നിലക്ക് 70 ശതമാനമായി കൂട്ടാനും നിർദേശം നൽകി. മേയ് 15 മുതൽ നിയന്ത്രണങ്ങൾ ഒഴിവാക്കുന്ന മുറയ്ക്ക് സർവിസുകളുടെ എണ്ണം വർധിപ്പിക്കും.
ആരോഗ്യപ്രവർത്തകർക്കും രോഗികൾക്കും ആശുപത്രിയിൽ പോകുന്നതിന് കഴിഞ്ഞ രണ്ട് ഞായറാഴ്ചയും കെ.എസ്.ആർ.ടി.സി സർവിസുകൾ നടത്തിയിരുന്നു. വരുമാനത്തെക്കാൾ കൂടുതൽ ഡീസൽ ചെലവ് മൂലം നഷ്ടം ഉണ്ടായിരുന്നിട്ടുപോലും സർവിസുകൾ ഒഴിവാക്കിയിരുന്നില്ല. 50 ശതമാനമായി സർവിസുകൾ കുറച്ചെന്നതല്ലാതെ ദീർഘദൂര സർവിസുകൾ പൂർണമായി അവസാനിപ്പിച്ചിരുന്നില്ല. യാത്രക്കാരെ ബുദ്ധിമുട്ടിക്കാത്തരീതിയിൽ 50 ശതമാനം നിലനിർത്തി സർവിസുകൾ തുടരുകയുമാണ്.
മേയ് 15 മുതൽ പകൽ കൂടുതൽ സർവിസ് നടത്തും. പൂർണ ലോക്ഡൗൺ ഉണ്ടെങ്കിൽ മാത്രമേ സർവിസ് പൂർണമായി നിയന്ത്രിക്കൂ. തിരക്കുള്ള രാവിലെ ഏഴുമുതൽ 11 വരെയും വൈകീട്ട് മൂന്നുമുതൽ രാത്രി ഏഴുവരെയും കൂടുതൽ സർവിസ് നടത്താൻ വേണ്ടിയാണ് 12 മണിക്കൂർ എന്നുള്ള ഷിഷ്റ്റ് കോവിഡ് കാലത്തേക്ക് താൽക്കാലികമായി നടപ്പാക്കിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.