തദ്ദേശ സ്ഥാപനങ്ങൾ തയാറായാൽ കെ.എസ്.ആർ.ടി.സി സ്റ്റേ സർവിസുകൾ 'ഗ്രാമവണ്ടി'കളായെത്തും
text_fieldsതിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങൾ തയാറായാൽ കെ.എസ്.ആർ.ടി.സി സാമൂഹികപ്രതിബദ്ധതയുടെ ഭാഗമായി നടത്തിയിരുന്ന സ്റ്റേ സർവിസുകൾ 'ഗ്രാമവണ്ടി'കളായേക്കും. തദ്ദേശ സ്ഥാപനങ്ങൾ ഇന്ധനചെലവ് വഹിക്കുംവിധത്തിൽ ഗ്രാമീണ പാതകളിലെ സർവിസുകൾക്കായി കെ.എസ്.ആർ. ടി.സി ആവിഷ്കരിച്ച ആശയമാണ് ഗ്രാമവണ്ടി. റൂട്ടുകൾ പഞ്ചായത്തുകൾക്ക് തീരുമാനിക്കാമെന്നതാണ് ഇതിെൻറ പ്രത്യേകത. കഴിഞ്ഞദിവസം നിയമസഭയിൽ മന്ത്രി ആൻറണി രാജുവാണ് ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.
ഡിപ്പോകളിൽനിന്ന് ഗ്രാമീണ മേഖലകളിലേക്ക് രാത്രി അവസാന സർവിസായും പുലർച്ചെ ഡിപ്പോയിലേക്ക് ആദ്യ സർവിസായുമാണ് സ്റ്റേ ബസുകൾ ഒാപറേറ്റ് ചെയ്തിരുന്നത്. ഒന്നാം കോവിഡ് ലോക്ഡൗണിനെ തുടർന്ന് സ്റ്റേ ബസുകൾ പൂർണമായും നിലച്ചു. ഇളവുകളെ തുടർന്ന് മറ്റ് സർവിസുകൾ ആരംഭിച്ചെങ്കിലും സ്റ്റേ ബസുകൾ ഇനിയും തുടങ്ങിയിട്ടില്ല. സാധാരണക്കാരുടെ ആശ്രയമായിരുന്നെങ്കിലും താരതമ്യേന യാത്രക്കാർ കുറവാണെന്നതും നഷ്ടക്കണക്കുമാണ് സർവിസ് പുനരാരംഭിക്കാതിരിക്കാൻ കെ.എസ്.ആർ.ടി.സി ഉന്നയിക്കുന്ന ന്യായങ്ങൾ. ഇൗ സാഹചര്യത്തിലാണ് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സർവിസ് പുനരാരംഭിക്കാൻ വഴിതെളിയുന്നത്.
വളരെ പ്രതീക്ഷയോടെ 'ഗ്രാമവണ്ടി' കെ.എസ്.ആർ.ടി.സി അവതരിപ്പിച്ചിട്ടുെണ്ടങ്കിലും തദ്ദേശ സ്ഥാപനങ്ങൾ ഏറ്റെടുക്കുേമാ എന്ന കാര്യം വ്യക്തമല്ല. ഇതുവരെ തദ്ദേശ സ്ഥാപനങ്ങളൊന്നും താൽപര്യമറിയിച്ചിട്ടില്ലെന്നാണ് വിവരം. ഗ്രാമീണ മേഖലയിേലക്കുള്ള മുഴുസമയ സർവിസായാണ് 'ഗ്രാമവണ്ടികളെ' കെ.എസ്.ആർ.ടി.സി വിഭാവനം ചെയ്തിരിക്കുന്നത്.
അക്കൗണ്ടിൽ പണമില്ല; കെ.എസ്.ആർ.ടി.സിക്ക് ഇരട്ടി ചെലവ്
പെരിന്തൽമണ്ണ: ഫാസ്ടാഗ് അക്കൗണ്ടിൽ പണമില്ലാത്തതിനാൽ ടോൾഗേറ്റുകളിൽ കെ.എസ്.ആർ.ടി.സി ഇരട്ടി തുക നൽകേണ്ട സ്ഥിതി.കർണാടക സർവിസിൽ 520 രൂപ ടോൾ നൽകേണ്ടതിന് പകരം 1040 രൂപയാണ് നൽകിവരുന്നത്. പിഴ അടക്കമാണിത്. അക്കൗണ്ടിൽ പണമില്ലാത്തതിനാൽ കണ്ടക്ടർമാർ അപ്പപ്പോൾ പണം നൽകുകയാണ്. പെരിന്തൽമണ്ണയിൽനിന്ന് ഒരുവണ്ടി കർണാടകയിൽ പോയിവരുന്നതിന് മാസം 18,000 നൽകേണ്ടി വരുന്നതായാണ് പറയുന്നത്. വിവിധ ഡിപ്പോകളിൽനിന്ന് ഇത്തരത്തിൽ സർവിസ് നടത്തുന്ന കെ.എസ്.ആർ.ടി.സികൾ ടോൾപിരിവിെൻറ പേരിൽ ഇരട്ടി പണം ചെലവിടുകയാണ്. ഒാൺലൈൻ സൗകര്യം നിലനിർത്തി അക്കൗണ്ടിൽ പണം നിക്ഷേപിക്കാത്തതാണ് കാരണം. ഇരട്ടിപ്പണം നൽകേണ്ടി വരുന്നെന്നും ഒാൺലൈൻ സൗകര്യം പുനഃസ്ഥാപിക്കണമെന്നും കെ.എസ്.ആർ.ടി.സി ആസ്ഥാനത്ത് പലവട്ടം അറിയിച്ചിട്ടും നടപടിയില്ലെന്നാണ് ജീവനക്കാരുടെ പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.