അയൽ ജില്ലകളിലേക്ക് ഒാട്ടം തുടങ്ങി, ആദ്യദിനം 2800 ബസുകൾ
text_fieldsതിരുവനന്തപുരം: സമീപ ജില്ലകളിേലക്കുള്ള കെ.എസ്.ആർ.ടി.സി സർവിസുകൾ പുനരാരംഭിച്ചു. എല്ലാ സീറ്റിലും യാത്ര അനുവദിച്ചെങ്കിലും ആദ്യദിനത്തിൽ യാത്രക്കാരുടെ എണ്ണം കുറവായിരുന്നു. ഫാസ്റ്റ് പാസഞ്ചറുകളും ഒാർഡിനറികളുമടക്കം 3227 ബസുകൾ സർവിസിന് സജ്ജമാക്കിയെങ്കിലും യാത്രക്കാരുടെ എണ്ണം കുറവായതിനാൽ 2800 സർവിസുകളാണ് നടന്നത്. ഇതിൽ കൂടുതലും ജില്ലക്കുള്ളിലെ ഒാർഡിനറി സർവിസുകളായിരുന്നു.
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി നിരക്ക് വർധന പിൻവലിച്ചിരുന്നു. ഹോട്സ്പോട്ടുകളിലൂടെ ബസുകൾ കടന്നുപോയെങ്കിലും ഇവിടെ സ്റ്റോപ് അനുവദിച്ചില്ല. എല്ലാ സീറ്റുകളിലും ഇരിക്കാൻ അനുമതി നൽകിയിട്ടുണ്ടെങ്കിലും കണ്ടക്ടർ സീറ്റിന് ചേർന്ന സീറ്റിനെ ഇളവിൽനിന്ന് ഒഴിവാക്കി. രണ്ട് പേർക്കിരിക്കാവുന്ന ഇൗ സീറ്റിൽ ഇനിയൊരു ഉത്തരവുണ്ടാകുംവരെ മറ്റ് യാത്രക്കാരെ അനുവദിക്കില്ലെന്ന് വ്യക്തമാക്കി കെ.എസ്.ആർ.ടി.സി സർക്കുലർ പുറത്തിറക്കി. ബസുകളിൽ സാനിറ്റൈസറുകൾ ഏർപ്പെടുത്തുമെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും ഇതിനുള്ള നടപടികൾ ആരംഭിച്ചിേട്ടയുള്ളൂ. ഇതിന് പ്രതിമാസം രണ്ട് കോടിയിലധികം രൂപയുടെ ചെലവുണ്ടാകുമെന്നാണ് വിലയിരുത്തൽ. ഇൗ പണം അനുവദിക്കണമെന്നാവശ്യപ്പെട്ട് എം.ഡി സർക്കാറിന് കത്ത് നൽകി. 500 മില്ലിയുടെ ഒരു കുപ്പി ഒരു ബസിൽ പ്രതിദിനം വേണ്ടിവരുമെന്നാണ് കണക്ക്.
വർധന പിൻവലിച്ച ദിവസം നഷ്ടം 72.24 ലക്ഷം
നിരക്ക് വർധന പിൻവലിച്ച് ഒാടിയ ഒരുദിവസം (ചൊവ്വ) മാത്രം കെ.എസ്.ആർ.ടി.സിക്കുണ്ടായ നഷ്ടം 72.24 ലക്ഷം രൂപ. സർവിസ് തുടങ്ങിയ മേയ് 20 മുതൽ ജൂൺ രണ്ടുവരെ 6.27 കോടിയാണ് നഷ്ടം. വർധിപ്പിച്ച നിരക്കിൽ 11 ദിവസം ഒാടിയപ്പോഴുണ്ടായ നഷ്ടം 5.5 കോടിയും. കിലോമീറ്ററിൽ 6.6 രൂപയുടെ കുറവാണുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.