വാടക സ്കാനിയകൾ മുടങ്ങുന്നു; വെട്ടിലായി യാത്രക്കാർ
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ വാടക സ്കാനിയകൾ അപ്രതീക്ഷിതമായി മുടങ്ങിയതോെട അന്തർസംസ്ഥാന യാത്രക്കാർ വെട്ടിലായി. കൊല്ലൂരിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള സർവിസാണ് രണ്ട് ദിവസത്തേക്ക് റദ്ദാക്കിയത്. കരാറെടുത്ത കമ്പനി ബസ് നൽകാത്തതാണ് സർവിസ് മുടങ്ങാൻ കാരണമെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ വിശദീകരിക്കുന്നു.
ആഴ്ചാവസാനം നല്ല തിരക്ക് പ്രതീക്ഷിക്കുന്ന സമയത്താണ് സർവിസ് മുടക്കം. മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത് യാത്രക്കായി തയാറെടുക്കുമ്പോഴാണ് ബസ് റദ്ദാക്കിയെന്ന വിവരമെത്തുന്നത്. പിന്നാലെ കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥർ നേരിട്ടും ബുക്ക് ചെയ്തവരെ വിളിച്ചറിയിക്കുന്നുണ്ട്. വണ്ടികൾ അറ്റകുറ്റപ്പണി മൂലം നൽകാൻ കഴിയില്ലെന്ന് കമ്പനി അറിയിച്ചതായാണ് അധികൃതർ പറയുന്നത്. പകരം അയക്കാൻ കെ.എസ്.ആർ.ടി.സിയുടെ കൈവശം പെർമിറ്റുള്ള ബസുകളുമില്ല. കോവിഡിനുശേഷം അന്തർസംസ്ഥാന സർവിസുകൾ സാധാരണ നിലയിലായിത്തുടങ്ങുന്ന ഘട്ടത്തിലാണ് കല്ലുകടിയായി സർവിസ് മുടക്കം. ഫാസ്ടാഗ് ആക്ടിവേറ്റ് ആകുന്നില്ലെന്ന കാരണത്താൽ മറ്റൊരു ബസും മുടങ്ങിയിട്ടുണ്ട്.
ഇതിനിടെ കാലഹരണപ്പെട്ട സൂപ്പർ ക്ലാസ് ബസുകൾ മാറ്റുന്നതിന് കരാർ വ്യവസ്ഥയിൽ 250 ബസുകൾ വാടകക്കെടുക്കാനുള്ള നടപടികളും കെ.എസ്.ആർ.ടി.സി ആരംഭിച്ചു. ഇതിൽ 10 എണ്ണം പ്രീമിയം ക്ലാസ് ലക്ഷ്വറി എ.സി ബസുകളും 20 എണ്ണം എ.സി സെമി സ്ലീപ്പർ ബസുകളുമാണ്.
നിലവിൽ ഡ്രൈവറും ബസും കമ്പനിയും കണ്ടക്ടറും ഇന്ധനവും കെ.എസ്.ആർ.ടി.സിയും നൽകുംവിധമാണ് സ്കാനിയകൾ വാടകക്കെടുത്തത്. എന്നാൽ, ഇതിൽനിന്ന് വ്യത്യസ്തമായി ഡ്രൈവറെയും കണ്ടെക്ടറെയും കെ.എസ്.ആർ.ടി.സി തന്നെ നിയോഗിക്കുന്ന ഡ്രൈ ലീസ് വ്യവസ്ഥയിലാണ് ബസുകൾ വാടകക്കെടുക്കുന്നത്. ബസ് മാത്രമായി ഉടമ വിട്ടുനൽകണം. ഇതിനായി ടെൻഡർ നടപടികൾ ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
