കെ.എസ്.ആർ.ടി.സി: 1000 പുതിയ റൂട്ടുകളിൽ സാന്നിധ്യം വ്യാപിപ്പിക്കുന്നു
text_fieldsതിരുവനന്തപുരം: പ്രതിസന്ധി മറികടക്കലും വരുമാന വർധനയും ലക്ഷ്യമിട്ട് കെ.എസ്.ആർ. ടി.സി അടുത്ത ഒരു വർഷത്തിനുള്ളിൽ 1000 പുതിയ സർവിസുകൾ ആരംഭിക്കും. ആറ് മാസത്തിനുള്ളിൽ ഇതിൽ 500 ബസുകൾ പുതിയ റൂട്ടിൽ സർവിസ് തുടങ്ങും. 1000 ബസുകൾകൂടി നിരത്തിലിറങ്ങുന്നതോടെ പ്രതിദിനം 50 ലക്ഷം മുതൽ ഒരു കോടിവരെ അധികവരുമാനമാണ് കോർപറേഷൻ പ്രതീക്ഷിക്കുന്നത്. പ്രതിദിന കലക്ഷൻ 7.4 കോടി രൂപവരെയായി വർധിപ്പിക്കാൻ കഴിയുമെന്നുമാണ് വിലയിരുത്തൽ. ഗ്രാമീണ മേഖലയിെല പുതിയ റൂട്ടുകൾ വഴി 15-20 മിനിറ്റ് ഇടവേളകളിൽ ചെയിൻ സർവിസുകൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. വിവിധ ഡിപ്പോകളിൽ ഷെഡ്യൂളില്ലാതെ നിർത്തിയിട്ടിരുന്ന 222 ബസുകളെയാണ് ഇതിനായി വിന്യസിച്ചത്. നിലവിൽ 957 ബസുകൾ വർക്ഷോപ്പുകളിലുണ്ട്. ഇതിൽ 450 ബസുകൾ തകരാർ പരിഹരിച്ച് ഉടൻ പുതിയ സർവിസുകൾക്കായി നിരത്തിലെത്തിക്കും.
താരതമ്യേന കെ.എസ്.ആർ.ടി.സിയുടെ സാന്നിധ്യം കുറഞ്ഞ വടക്കൻ ജില്ലകളാണ് പുതിയ സർവിസുകൾക്കായി പരിഗണിക്കുന്നത്. ഒാർഡിനറി, സിറ്റി ഫാസ്റ്റ്, ലിമിറ്റഡ് സ്റ്റോപ്പ്, ഫാസ്റ്റ് പാസഞ്ചർ സർവിസുകൾ അടക്കമാണ് പുതുതായി ലക്ഷ്യമിടുന്നത്. 15 മിനിറ്റ് ഇടവേളകളിൽ സൂപ്പർ ഫാസ്റ്റുകൾ വിന്യസിച്ചുള്ള പുതിയ ക്രമീകരണം വിജയകരമാണെന്നാണ് കെ.എസ്.ആർ.ടി.സിയുടെ വിലയിരുത്തൽ. ഇതിലൂടെ നിലവിലെ വരുമാനത്തിൽ കുറവ് വരുത്താതെതന്നെ 7000 കിലോമീറ്റർ പ്രതിദിനം കുറയ്ക്കാൻ കഴിഞ്ഞു. ഇന്ധനച്ചെലവ്, ജീവനക്കാരുടെ ഡ്യൂട്ടി എന്നീ ഇനങ്ങളിൽ പ്രതിമാസം 48 ലക്ഷം രൂപ ലാഭിക്കാൻ കഴിഞ്ഞെന്ന് സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.