കെ.എസ്.ആർ.ടി.സി പണിമുടക്ക്: വരുമാനത്തിൽ 2.47 കോടി കുറവ്
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സി മെക്കാനിക്കൽ വിഭാഗത്തിൽ ഡബിൾ ഡ്യൂട്ടി നിർത്തലാക്കിയതുമായി ബന്ധപ്പെട്ട് രണ്ടു ദിവസത്തിലധികം നീണ്ട ജീവനക്കാരുടെ പണിമുടക്കിനെ തുടർന്ന് കലക്ഷനിൽ 2.47 കോടി രൂപയുടെ കുറവ്. തിങ്കളാഴ്ച 77.89 ലക്ഷമായിരുന്നു കുറവെങ്കിലും കൂടുതൽ സർവിസുകൾ മുടങ്ങിയ ചൊവ്വാഴ്ചയിത് 1.7 കോടിയായി. ശരാശരി 6.5 കോടി രൂപയാണ് കെ.എസ്.ആർ.ടി.സിയുടെ പ്രതിദിന കലക്ഷൻ. സമരത്തെ തുടർന്ന് കെ.എസ്.ആർ.ടി.സിയിൽ ആകെയുള്ള 5917 ഷെഡ്യൂളുകളില്‍ 2617 ബസുകളും ചൊവ്വാഴ്ച ഓടിയില്ല. നിരത്തിലിറങ്ങിയത് 3300 എണ്ണം മാത്രം. തിരുവനന്തപുരം സോണിലെ 1271 ഷെഡ്യൂളുകളില്‍ 792 എണ്ണം മാത്രമാണ് ചൊവ്വാഴ്ച നിരത്തിലിറങ്ങിയത്. ഇതില്‍ സെന്‍ട്രല്‍ ഡിപ്പോയിലെ ദീര്‍ഘദൂരബസുകളും ഉള്‍പ്പെടും. കൊല്ലം സോണിൽ 1290 ല്‍ 640 ബസുകള്‍ മാത്രമാണ് ഓടിയത്. എറണാകുളത്ത് 1180 ല്‍ 590 ബസുകള്‍ നിരത്തിലെത്തി.
തൃശൂരില്‍ 681ല്‍ 281 ബസുകളും ഓടിയില്ല. കോഴിക്കോട് േസാണിൽ 816 ല്‍ 500 ബസുകള്‍ നിരത്തിലെത്തിയിരുന്നു. എ.സി ലോ േഫ്ലാര്‍ ബസുകള്‍ ഉള്‍പ്പെടുന്ന ജനുറം വിഭാഗത്തില്‍ 679 ബസുകളില്‍ 356 എണ്ണം മാത്രമാണ് സർവിസ് നടത്തിയത്. തൃശൂർ, കോഴിക്കോട് യൂനിറ്റുകളെ ചൊവ്വാഴ്ച സമരം കാര്യമായി ബാധിച്ചില്ല. അവധി ദിവസം കഴിഞ്ഞുള്ള പ്രവൃത്തി ദിനത്തിൽ കലക്ഷൻ വർധിക്കുമെന്ന പ്രതീക്ഷകൾ സമരം ഇല്ലാതാക്കി.
ചൊവ്വാഴ്ച ഉച്ചയോടെ സമരം പിൻവലിച്ചതായി കെ.എസ്.ആർ.ടി.ഇ.എ, ടി.ഡി.എഫ് നേതാക്കൾ പ്രഖ്യാപിച്ചെങ്കിലും ഒരു വിഭാഗം തൊഴിലാളികൾ പിന്മാറാൻ തയാറായില്ല.
ഇതോടെ വർക് ഷോപ്പുകളിൽ ജോലി മുടക്കം തുടർന്നു. ചൊവ്വാഴ്ച രാത്രിയുള്ള പ്രതിദിന അറ്റകുറ്റപ്പണി മുടങ്ങിയതോടെ ബുധനാഴ്ച പുറപ്പെടേണ്ട സർവിസുകളെയും ബാധിച്ചു. മുടങ്ങിയത് എത്ര സർവിസുകളാണെന്നോ, കലക്ഷനിൽ എത്ര രൂപയുടെ നഷ്ടമുണ്ടായി എന്നോ ഉള്ള വിവരങ്ങൾ ലഭ്യമല്ല. അതേസമയം, ബസുകളുടെ കുറവു മൂലം ബുധനാഴ്ചയും യാത്രാക്ലേശം രൂക്ഷമായിരുന്നു. മൊത്തം വാഹനവിഹിതത്തിൽ നല്ലൊരു പങ്കും കെ.എസ്.ആർ.ടി.സിക്കുള്ള തിരുവനന്തപുരം, കൊല്ലം, എറണാകുളം സോണുകളിലാണ് പ്രതിസന്ധി അനുഭവപ്പെട്ടത്. ബുധനാഴ്ച വീണ്ടും നടന്ന ചർച്ചയിൽ ധാരണയായതോടെ തൊഴിലാളികൾ ജോലിയിൽ പ്രവേശിച്ചു. ഇൗ സാഹചര്യത്തിൽ വ്യാഴാഴ്്ചയോടെ സർവിസ് സാധാരണ നിലയിലാകുമെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
