കെ.എസ്.ആർ.ടി.സി: നീറ്റ് പരീക്ഷയിൽ കലക്ഷനും നീറ്റ്
text_fieldsതിരുവനന്തപുരം: അഖിലേന്ത്യ പ്രവേശന പരീക്ഷയോടനുബന്ധിച്ചുള്ള പ്രത്യേക സർവിസ് നടത്തിപ്പിൽ കെ.എസ്.ആർ.ടി.സിക്ക് നേട്ടം. പൊതുവേ ഞായറാഴ്ചകളിൽ വരുമാനം കുറവാണ്. എന്നാൽ, കഴിഞ്ഞ ദിവസം കലക്ഷന്‍ 6.88 കോടി രൂപയാണ്. 71 ലക്ഷം രൂപയുടെ വര്‍ധനയാണുള്ളത്. പരീക്ഷാകേന്ദ്രങ്ങളിലേക്കും തിരികെയും സൗകര്യപ്രദമായ വിധത്തില്‍ ക്രമീകരിച്ച ബസുകളാണ് വരുമാനം വര്‍ധിപ്പിച്ചത്.
വിവിധ ഡിപ്പോകളില്‍നിന്നായി 109 പ്രത്യേക ബസുകൾ ഓടിച്ചു. എറണാകുളം ഡിപ്പോയില്‍നിന്ന് തിരുവനന്തപുരത്തേക്ക് 32 പ്രത്യേക ബസുകള്‍ ഓടിച്ചു. ബംഗളൂരു റൂട്ടില്‍ രണ്ടും കോയമ്പത്തൂരിലേക്ക് ഒരു സ്പെഷല്‍ ബസും സർവിസ് നടത്തി. നീറ്റ് പരീക്ഷാകേന്ദ്രങ്ങളുടെ പട്ടിക പ്രകാരമാണ് ബസ് സര്‍വിസുകള്‍ ക്രമീകരിച്ചത്. പരമാവധി ബസുകള്‍ നിരത്തിലിറക്കി. ജീവനക്കാരെയും നിയോഗിച്ചു. ഞായറാഴ്ച ദിവസം ഇത്രയും വരുമാനം ലഭിച്ചത് ജീവനക്കാരുടെ ഒത്തൊരുമയുടെ നേട്ടമാണെന്ന് കെ.എസ്.ആര്.ടി.സി എം.ഡി ടോമിന് തച്ചങ്കരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.