കെ.എസ്.ആർ.ടി.സി ബസുകൾ ഇനി മുതൽ വീട്ടുപടിക്കൽ; ഫീഡർ സർവീസുകൾക്ക് തുടക്കം
text_fieldsകെ.എസ്.ആർ.ടി.സി നൂതന സംരംഭമായ ഫീഡർ സർവീസിന് മന്ത്രി ആന്റണി രാജു ഫ്ലാഗ് ഓഫ് ചെയ്തു. വി.കെ. പ്രശാന്ത് എം.എൽ.എ, സി.എം.ഡി ബിജു പ്രഭാകർ തുടങ്ങിയവർ സമീപം
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകൾ വീട്ടുപടിക്കൽ എത്തിക്കുകയാണ് ലക്ഷ്യമെന്നും അതിന് വേണ്ടിയാണ് നൂതനമായ ഫീഡർ സർവസുകൾ കെ.എസ്.ആർ.ടി.സി ആരംഭിച്ചതെന്നും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. നഗരത്തിലെ ഇടറോഡുകളിൽ താമസിക്കുന്നവർക്കും റസിഡൻസ് ഏര്യകളിൽ ഉള്ളവർക്കും കൃത്യമായ ഇടവേളകളിൽ കുറഞ്ഞ ചെലവിൽ ഫസ്റ്റ് മൈൽ, ലാസ്റ്റ് മൈൽ കണക്ടിവിറ്റി ഉറപ്പ് വരുത്താൻ കഴിയാത്തതിനാൽ സ്റ്റേജ് കാര്യേജ് സർവീസ് നടത്തുന്ന ബസുകളിൽ യാത്രക്കാർ കുറയുകയും ഇരുചക്ര വാഹനമടക്കമുള്ള സ്വകാര്യ വാഹനങ്ങൾ ക്രമാതീതമായി പെരുകുകയും ചെയ്യുന്ന പ്രവണത കൂടി വരുന്ന സാഹചര്യമാണിത്.
കോവിഡ് കാലഘട്ടത്തിന് ശേഷം സ്വകാര്യ വാഹനങ്ങളുടെ എണ്ണത്തിൽ ഉണ്ടായ അമിതമായ പെരുപ്പം റോഡുകളിലെ ഗതാഗതക്കുരുക്കും അപകടങ്ങളും വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് ഒരു പരിഹാരമായാണ് കുറഞ്ഞ ചെലവിൽ ഫസ്റ്റ് മൈൽ, ലാസ്റ്റ് മൈൽ കണക്ടിവിറ്റി ഉറപ്പാക്കുന്ന ഫീഡർ സർവീസുകൾ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം നഗരത്തിൽ നടപ്പാക്കി വിജയിച്ച സിറ്റി സർക്കുലർ സർവീസിന് അനുബന്ധമായാണ് സംസ്ഥാനത്തെ ആദ്യത്തെ കെ.എസ്.ആർ.ടി.സി ഫീഡർ പേരൂർക്കടയിൽ ആരംഭിച്ചത്.
സ്വകാര്യ വാഹനങ്ങൾ ഉപയോഗിച്ച് യാത്ര ചെയ്യുന്നതിനേക്കാൾ ലാഭകരമാണ് പൊതുഗതാഗത സംവിധാനത്തിലെ യാത്ര. ഡീസൽ വിലവർധനവ്, സ്പെയർ പാർട്സുകളുടെ വില വർധനവ് എന്നിങ്ങനെ പ്രതികൂലമായ സമയത്ത് പോലും യാത്രക്കാർക്ക് ബുദ്ധിമുട്ട് വരുത്താതെ സർവീസ് നടത്താനാണ് സർക്കാരും കെ.എസ്.ആർ.ടി.സിയും ശ്രമിക്കുന്നത്. കെ.എസ്.ആർ.ടി.സിക്ക് പുതിയതായി ഇലക്ട്രിക് ബസുകൾ വരുമ്പോൾ ഫീഡർ സർവീസുകളിൽ കൂടെ ഇലക്ട്രിക് ബസുകൾ അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

