നാല് കോടിയുടെ അത്യാധുനിക ബിസിനസ് ക്ലാസ് ബസുകൾ നിരത്തിലിറക്കാതെ കെ.എസ്.ആർ.ടി.സി; ഉദ്ഘാടനത്തിന് പിന്നാലെ സർവിസ് നിലച്ചു
text_fieldsകെ.എസ്.ആർ.ടി.സി പുറത്തിറക്കിയ ബിസിനസ് ക്ലാസ് ബസ്
തിരുവനന്തപുരം: യാത്രക്കാർക്ക് വിമാനയാത്രക്ക് സമാനമായ ആഡംബര സൗകര്യങ്ങൾ വാഗ്‌ദാനം ചെയ്ത് കെ.എസ്.ആർ.ടി.സി നിരത്തിലിറക്കിയ 'ബിസിനസ് ക്ലാസ്' ബസുകൾ സർവീസ് ആരംഭിക്കാതെ വെറുതെ കിടക്കാൻ തുടങ്ങിയിട്ട് മൂന്ന് മാസം. ഏകദേശം നാല് കോടി രൂപ മുടക്കി കെ.എസ്.ആർ.ടി.സി വാങ്ങിയ അത്യാധുനിക ബസുകളാണ് തിരുവനന്തപുരം സെൻട്രൽ വർക്ക് ഷോപ്പിൽ മാസങ്ങളായി വെറുതെയിട്ടിരിക്കുന്നത്.
പാൻട്രി (ഭക്ഷണശാല), ശുചിമുറി, ബസ് ഹോസ്റ്റസ് തുടങ്ങിയ പ്രത്യേകതകളോടെയാണ് ബിസിനസ് ക്ലാസ് ബസുകൾ മുൻ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ വിഭാവനം ചെയ്തത്. എമിറേറ്റ്സ് വിമാനങ്ങളിലെ ബിസിനസ് ക്ലാസ് സീറ്റുകൾക്ക് സമാനമായ സൗകര്യങ്ങൾ, വ്യക്തിഗത ടിവി, വൈഫൈ, മൊബൈൽ ചാർജിങ് സൗകര്യം എന്നിവ ബസിൽ ഒരുക്കിയിരുന്നു. എന്നാൽ, ഇത്രയും വലിയ മുതൽമുടക്കിൽ വാങ്ങിയ ബസ് യാത്രക്കാർക്ക് പ്രയോജനപ്പെടാത്ത അവസ്ഥയിലാണ്.
കെ.എസ്.ആർ.ടി.സിയുടെ ബിസിനസ് ക്ലാസ് ബസുകൾ തിരുവനന്തപുരം-എറണാകുളം റൂട്ടിൽ സർവിസ് നടത്തുമെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ബസിന്റെ ഉദ്ഘാടന പ്രഖ്യാപനങ്ങൾ നടന്നിരുന്നു. പുതിയ സർക്കാർ അധികാരമേറ്റ് ഒന്നരമാസം പിന്നിട്ടിട്ടും ബസുകൾ സർവിസ് ആരംഭിക്കാത്തത് യാത്രക്കാർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്.
അതേസമയം, നാല് കോടി മുടക്കി കെ.എസ്.ആർ.ടി.സി വാങ്ങിയ രണ്ട് ബസുകൾ ഉടൻ നിരത്തിലിറങ്ങുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ പറഞ്ഞു. സർക്കാർ നികുതിയിളവ് നൽകാത്തതിനാലാണ് ബസുകൾ നിരത്തിലിറക്കാൻ കഴിയാതെ പോയത്. ഇത് പരിഹരിച്ച് ബസുകൾ ഉടൻ നിരത്തിലിറക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

