കെ.എസ്.ആർ.ടി.സി ജീവനക്കാർക്കും പൊലീസുകാർക്കും കോവിഡ്; സംസ്ഥാനത്ത് ആശങ്ക
text_fieldsതിരുവനന്തപുരം: പൊതുജനങ്ങളുമായി നിരന്തരം ഇടപെടുന്നവർക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് സംസ്ഥാനത്ത് ആശങ്ക ഉയർത്തുന്നു. കോവിഡ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് സർക്കാർ സ്ഥാപനങ്ങൾ ഉൾപ്പെടെ അടച്ചു. ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് തിരുവനന്തപുരം കാട്ടാക്കട കെ.എസ്.ആർ.ടി.സി ഡിപ്പോ അടച്ചു.
കണ്ണൂർ തളിപ്പറമ്പ് മത്സ്യമാർക്കറ്റും കോഴിക്കോട് സെൻട്രൽ മാർക്കറ്റും അടച്ചിടാനാണ് തീരുമാനം. നിയന്ത്രണം പാലിക്കാതെ ആളുകൾ കൂട്ടത്തോടെ എത്തുന്നുവെന്ന പരാതി ഉയർന്നതിനെ തുടർന്നാണ് തളിപ്പറമ്പ് മത്സ്യമാർക്കറ്റ് അടച്ചിടുക. കോഴിക്കോട് കൂടുതൽപേർക്ക് സമ്പർക്കത്തിലൂടെ രോഗംസ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ സെൻട്രൽ മാർക്കറ്റിൽ മത്സ്യക്കച്ചവടം ആഗസ്റ്റ് രണ്ടുവരെ നിർത്തിവെക്കാനും തീരുമാനം.
ചൊവ്വാഴ്ച രാവിലെ കൊച്ചിയിൽ എക്സ്സൈസ് ഉദ്യോഗസ്ഥനും കൊല്ലത്ത് കെ.എസ്.ആർ.ടി.സി കണ്ടക്ടർക്കും ആര്യങ്കാവ് ചെക്പോസ്റ്റിൽ ഒരു െപാലീസുകാരനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. എറണാകുളം എക്സൈസ് റേഞ്ചിലെ നോർത്ത് ഡിവിഷൻ സർക്കിൾ ഇൻസ്പെക്ടർക്കാണ് കോവിഡ് സ്ഥീരീകരിച്ചത്. ഒരു പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇദ്ദേഹം നിരീക്ഷണത്തിൽ പോയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
കൊല്ലം ചടയമംഗലം ഡിപ്പോയിലെ നിലമേൽ സ്വദേശിയായ കെ.എസ്.ആർ.ടി.സി കണ്ടക്ടർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ചടയമംഗലം ഡിപ്പോ അടച്ചിട്ടു. നിലമേൽ കണ്ടെയ്ൻമെൻറ് സോണായി പ്രഖ്യാപിക്കുകയും ചെയ്തു.
ആര്യങ്കാവ് ചെക്പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇരവിപുരം സ്വദേശിയായ ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റു പൊലീസുകാർ നിരീക്ഷണത്തിൽ പോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.